Tuesday, April 17, 2007

മദ്യപാനവും പുകവലിയും പിന്നെ ചുള്ളിക്കാടും

ബാചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ (എന്നു കരുതുന്ന സൂര്യകാന്തി ബ്ലോഗില്‍)മദ്യപാനവും പുകവലിയും എന്ന പോസ്റ്റ് പലരും ശ്രദ്ധിച്ചിരിക്കും. കമന്‍റുകള്‍ക്ക് അരിപ്പ വെച്ചിട്ടുള്ളതിനാല്‍ പുകഴ്ത്തലും അഭിനന്ദനവും അനുഭാവവും ഉള്‍പ്പെടുന്ന പ്രതികരണങ്ങള്‍ മാത്രമാണ് അതിനൊപ്പം പ്രത്യക്ഷപ്പെട്ടത്.

അരിപ്പ വെക്കുന്നത് ഓരോരുത്തരുടെ സൗകര്യത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഭാഗം. അരിപ്പയില്‍ കുടുങ്ങി പുറത്തുപോയ കമന്‍റെല്ലാം പോസ്റ്റാക്കുന്നത് മര്യാദയല്ലെന്നും അറിയാം. പക്ഷെ ഒരു കാലഘട്ടത്തിന്‍റെ ആവേശവും ക്ഷുഭിത യൗവ്വനവുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയും ഡോ. സുകുമാര്‍ അഴീക്കോടിനെപ്പോലെ പലരെയും വിമര്‍ശനത്തിന്‍റെ ശരശയ്യയില്‍ കിടത്തുകയും ചെയ്ത ചുള്ളിക്കാട് സ്വന്തം രചനകളോടുള്ള പ്രതികരണങ്ങളി‍ല്‍ അസഹിഷ്ണുവാകുന്നത് കാണുന്പോള്‍ എന്തോ ഒരു പന്തികേട്.
അതുകൊണ്ടുതന്നെ സൂര്യകാന്തിയുടെ ഉടമസ്ഥന്‍ ചുള്ളിക്കാടാണെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും ഒരു മടി.

ഇന്നലെ വെറുതേ ഒന്നു പരതിയപ്പോള്‍ സൂര്യകാന്തി അപ്രത്യക്ഷമായിരിക്കുന്നു. എനിക്ക് കിട്ടാത്തതാണോ അതോ സംഗതി മുങ്ങിയതാണോ എന്ന് അറിയില്ല.

ഏതായാലായും ചുള്ളിക്കാടിന്‍റെ മറ്റൊരു പോസ്റ്റിന്‍റെ കാര്യത്തില്‍ അന്പി ചെയ്തതുപോലെ നേരത്തെ ഞാനിട്ട കമന്‍റില്‍നിന്നുള്ള ചില ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുകയാണ്. ബൂലോകത്തെ നടപ്പു മര്യാദകള്‍ക്ക് വിരുദ്ധമാണെങ്കില്‍ ക്ഷമിക്കുക.

മദ്യപാനവും പുകവലിയും നിര്‍ത്തിയത് ചുള്ളിക്കാടിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും വളരെ ഗുണകരമായ കാര്യമാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവര്‍ക്ക്‌ ഇത്തരം ദുശീലങ്ങളില്‍നിന്ന് മോചനം നേടുന്നത് ഏറ്റവും വലിയ ജീവിത വിജയമായി തോന്നുന്നത് സ്വാഭാവികം.

അദ്ദേഹത്തെപ്പോലെ ഒരാളുടെ അനുഭവം കവിയും ചലച്ചിത്ര നടനും ഇപ്പോള്‍ സീരിയല്‍ നടനുമെന്ന നിലയില്‍ അദ്ദേഹത്തെ മാനിക്കുന്ന ചിലര്‍ക്കെങ്കിലും പ്രചോദനമായേക്കാം.

കുടിക്കുകയോ വലിക്കുകയോ ഇതൊക്കെ നിര്‍ത്തുകയോ ചെയ്യുന്നത് അദ്ദേഹത്തിന്‍റെ ഇഷ്ടം. പക്ഷെ സ്വയം മാന്യനായെന്ന പ്രഖ്യാപനത്തിനൊപ്പം തനിക്കൊപ്പം കള്ളുകുടിച്ചിരുന്ന പ്രമുഖരുടെ നീണ്ട പട്ടിക പുറത്തുവിട്ട്‌ അവരുടെയൊക്കെ മുഖത്ത്‌ ചെളി വാരിയ എറിയുമ്പോള്‍ ചുള്ളിക്കാടിനെ ബഹുമാനിക്കുന്ന വായനക്കാര്‍ പുനര്‍വിചിന്തനത്തിന്‌ നിര്‍ബന്ധിതരായേക്കും.
പൊങ്ങച്ചം എന്ന വിശേഷത്തോടെ ചുള്ളിക്കാട് അവതരിപ്പിച്ചിരിക്കുന്ന പട്ടികയിലുള്ള മഹാശ്വേതാ ദേവിയും പണ്ഡിറ്റ്‌ ഭീംസെന്‍ ജോഷിയും ശ്രീവിദ്യയും മമ്മൂട്ടിയുമൊക്കെ കള്ളു കുടിക്കാന്‍ കൂട്ടില്ലെന്ന്‌ പത്രത്തില്‍ പരസ്യം നല്‍കിയതു പ്രകാരമല്ല അദ്ദേഹം അവര്‍ക്ക്‌ കമ്പനി കൊടുത്തതെന്ന്‌ കരുതട്ടെ.

മറിച്ച്‌ ബാലചന്ദ്രന്‍ എന്ന വ്യക്തിയെ അവര്‍ മാനിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നതുകൊണ്ടാണ്‌. അതായത്‌ ഒരു പരസ്പര ധാരണയുടെ പേരിലും വ്യത്യസ്ത സാഹചര്യങ്ങളിലുമായിരുന്നു ഈ കള്ളുകുടികളെന്ന്‌ സാരം. ഒരു സുപ്രഭാതത്തില്‍ ചുള്ളിക്കാട് മാന്യനായ ശേഷം 'ഗ്ളാസ്മേറ്റുകളുടെ' പേര്‌ വിളിച്ചു കൂവുമെന്ന്‌ അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ഒരിക്കലും ഇത്തരം ഒരു സാഹസത്തിന്‌ മുതിരുമായിരുന്നെന്ന് എനിക്ക് തോന്നുന്നില്ല.

അദ്ദേഹം പറയുന്ന പട്ടികയില്‍ മദ്യപാന ശീലമുള്ളവരെന്ന്‌ അറിയപ്പെടുന്നവരുമുണ്ട്‌ അല്ലാത്തവരുമുണ്ട്‌. പക്ഷെ ഇവരില്‍ ചിലരുടെയെങ്കിലും കുടുംബാംഗങ്ങളെയും ആരാധകരെയുമൊക്കെ അവര്‍ മദ്യപിക്കുന്നവരായിരുന്നു എന്ന വിവരം ആദ്യമായി അറിയിക്കുക എന്ന വലിയ ദൌത്യമാണ് ഈ പോസ്റ്റ് നിര്‍വഹിച്ചിരിക്കുന്നത്.

മദ്യപാനികളില്‍ ഒരു ന്യൂനപക്ഷം മാത്രമാണ്‌ ഇലക്ട്രിക്‌ പോസ്റ്റിനെ ആലിംഗനം ചെയ്യുകയും ഓടയില്‍ ഉറങ്ങുകയും ചെയ്യുന്നത്‌. ഭൂരിപക്ഷം ഇതൊക്കെ രഹസ്യമായി നടക്കണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌. വര്‍ഷങ്ങളോളം കള്ളുകുടിച്ചതിന്‍റെ പുരാണം പറയുന്ന കവിക്ക്‌ മദ്യപാനവുമായി ബന്ധപ്പെട്ട പരസ്പര ധാരണയെക്കുറിച്ച്‌ ബോധ്യമില്ലെന്നും വിശ്വസിക്കാനാവുന്നില്ല.

കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക്‌ പ്രസ്ഥാനത്തെക്കുറിച്ച്‌ അദ്ദേഹം കേട്ടിട്ടുണ്ടാവും. കരിസ്മാറ്റിക്‌ കേന്ദ്രങ്ങളില്‍ രോഗശാന്തിക്കും ദുശീലങ്ങളില്‍നിന്നുള്ള മോചനത്തിനുമായുള്ള പ്രാര്‍ത്ഥനകളും പതിവാണ്‌. മുരിങ്ങൂരിലെ ഡിവൈന്‍ റിട്രീറ്റ്‌ സെന്‍റര്‍ സജീവമായി തുടങ്ങിയ കാലം മുതല്‍ മദ്യാപാനത്തിനും മയക്കുമരുന്നിനും അടിമകളായവരെ അവിടെ പ്രാര്‍ത്ഥനക്ക്‌ എത്തിക്കാറുണ്ട്‌. ഭൂരിഭാഗം പേരെയും ബന്ധുക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയും ബലം പ്രയോഗിച്ചുമാണ്‌ കൊണ്ടുപോകുന്നത്‌.

ഒരാഴ്ച്ചത്തെ ധ്യാനം കഴിഞ്ഞാല്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചവരായി പുറത്തിറങ്ങുന്ന ഇക്കൂട്ടര്‍ നാട്ടിലെത്തി പഴയ കള്ളുകുടി കമ്പനിക്കാരെ ഉപദേശിച്ച്‌ നേരെയാക്കാന്‍ ശ്രമിക്കും(ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ ശ്രീനിവാസനെപ്പോലെ).

ഒരു ആത്മാവ്‌ രക്ഷപ്പെട്ടല്ലോ എന്ന്‌ ആശ്വസിച്ചിരിക്കുന്ന നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട്‌ ഇത്തരക്കാര്‍ വൈകാതെ പണ്ടത്തേതിന്‍റെ പിന്നത്തേതാകും. ചുള്ളിക്കാടിന്‍റെ പോസ്റ്റിന്‍റെ ആദ്യ ഭാഗം വായിച്ചപ്പോള്‍ നിശ്ചയ ദാര്‍ഢ്യമാണ്‌ കാണാന്‍ കഴിഞ്ഞത്‌. പക്ഷെ അവസാനത്തെ 'ആ നോക്കാം' എന്ന പ്രയോഗത്തില്‍ ആ നിശ്ചയദാര്‍ഢ്യം ചോര്‍ന്നു പോയി.

ഏതായാലും തീരുമാനത്തിന്‍റെ പാതയില്‍ ഉറച്ചു നില്‍ക്കാനും ഭാവിയിലും ഇത്തരം പൊങ്ങച്ചങ്ങള്‍ സൃഷ്ടിക്കാനും ചുള്ളിക്കാടിന് കഴിയട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

ഒപ്പം ഈ ലിസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന ആരും കടുംകൈ കാണിക്കാതിരിക്കട്ടെ എന്നും ആരുടെയും കുടുംബം കലങ്കാതിരിക്കട്ടെ എന്നും.

9 comments:

സാജന്‍| SAJAN said...

ശ്രീ സന്തോഷ് ബാലകൃഷ്ണന്റെ (santhosh balakrishnan സൂര്യകാന്തി കാണാനില്ല..!) എന്ന പോസ്റ്റിനു ഒരു കമന്റ് ഇട്ടതിനു ശേഷമാണ് ഞാനീ പോസ്റ്റ് കണ്ടത്..
ഒരു കമന്റ് എങ്ങനെ രണ്ട് പോസ്റ്റിനിടും.. ഏതായാലും ഞാന്‍ വായിച്ചറിഞ്ഞ കേട്ടറിഞ്ഞ ഒരു കവിയെ അല്ല സൂര്യകാന്തിയില്‍ ഞാന്‍ കണ്ടത് .. ഒരുപക്ഷേ..അതെന്റെ തെറ്റാവാം.. കാരണം ആ കൂടെയിരുന്നു മദ്യപിച്ച ആര്‍ക്കെങ്കിലും(ഒരാള്‍ക്കെങ്കിലും) അതു പുറത്ത് പറയുന്നതു ഇഷ്ടമല്ലെങ്കില്‍..അതുകൊണ്ട് ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് ചെയ്തത് തികച്ചും വ്യക്തി ഹത്യയല്ലേ?
(ദയവായി ഈ കമന്റ് വ്യക്തിഹത്യ യായി ചിത്രീകരിക്കരുതെ..)പിന്നെ ഇവിടെ ആരോ പറഞ്ഞതു പോലെ.. എല്ലാ ആപ്പകളും ഊപ്പകളും വഴിയെ പോയ എല്ലരും വിമര്‍ശകര്‍ എന്ന രീതിയില്‍... കാര്യങ്ങള്‍ കാണുന്നതിനെ പ്പറ്റി എന്താ പറയേണ്ടത്?
ഒരു പക്ഷേ ആ സമൂഹത്തില്‍ ഞാനും ഉള്‍പ്പെടുന്നത് കൊണ്ടുള്ള ഒരു വിഷമം ഇല്ലാതില്ല..പൊതുവേ ഇംഗ്ഗിഷ് പത്രങ്ങള്‍ ഏതൊരു ആര്‍ട്ടിക്കിളിന്റേയും അടിയില്‍ കമെനിനൊരു ഓപ്ഷന്‍ കൊടുത്തിട്ടുണ്ട്..
സാധാരണ അതിനൊരു മോഡറേറ്റര്‍ ഒക്കെ ഉണ്ടെങ്കിലും..ഈ ഞാന്‍ പോലും എഴുതിയ പല കമന്റുകള്‍ അങ്ങനെ വെളിച്ചം കണ്ടിട്ടുണ്ട്..
അന്നൊന്നും അതിലൂടെ വിമര്‍ശനം ഏറ്റു വാങ്ങിയ വല്യ വല്യ തമ്പുരാക്കന്മാര്‍ക്ക് ആര്‍ക്കും തോന്നാത്ത ഒരു ആശയം ആണല്ലൊ ദൈവമേ ഇപ്പൊ ഇവീടെ കാണാന്‍ കഴിയുന്നത് എന്നോര്‍ക്കുമ്പോള്‍ ആ വിഷമമേറുന്നു..

Unknown said...

തനിക്കുനേരേ വരുന്ന വിമര്‍ശനങ്ങള്‍ക്ക് വൈകാതെ മറുപടി നല്‍കുന്ന രീതിയാണ് ചുള്ളിക്കാടില്‍ കണ്ടിട്ടുള്ളത്.ബ്ലോഗില്‍ അങ്ങനെയൊന്നും കണ്ടില്ല.ഇപ്പോള്‍ ബ്ലോഗ് അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു.മറ്റാരോ ഒരുക്കിക്കൊടുത്ത ഒരു പ്രോക്സി ബ്ലോഗായിരുന്നു അത് എന്ന സംശയം ഇതോടെ കൂടുതല്‍ ബലപ്പെട്ടിരിക്കുന്നു.

പതാലി said...

സൂര്യകാന്തിയുടെ ഉടമസ്ഥന്‍ ചുള്ളിക്കാടു തന്നെയായിരുന്നു എന്നാണ് സന്തോഷ് ബാലകൃഷ്ണന്‍റെ പോസ്റ്റിന് സിബു ഇട്ട കമന്‍റില്‍നിന്ന് മനസിലാക്കാന്‍ കഴിയുന്നത്.

കവിയുടെ നിലപാടിനെ അവസ്ഥാനന്തരം എന്നാണോ അവസരവാദം എന്നാണോ വിശേഷിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ല.

Kiranz..!! said...

"തനിക്കുനേരേ വരുന്ന വിമര്‍ശനങ്ങള്‍ക്ക് വൈകാതെ മറുപടി നല്‍കുന്ന രീതിയാണ് ചുള്ളിക്കാടില്‍ കണ്ടിട്ടുള്ളത്.ബ്ലോഗില്‍ അങ്ങനെയൊന്നും കണ്ടില്ല.ഇപ്പോള്‍ ബ്ലോഗ് അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു.മറ്റാരോ ഒരുക്കിക്കൊടുത്ത ഒരു പ്രോക്സി ബ്ലോഗായിരുന്നു അത് എന്ന സംശയം ഇതോടെ കൂടുതല്‍ ബലപ്പെട്ടിരിക്കുന്നു."

സുരലോഗം ചേട്ടാ..താഴെപ്പറയുന്ന ഒരു കമന്റ് നോക്കൂ..എന്ത് മറുപടിയാണ് ചുള്ളിക്കാട് അവിടെയെഴുതുക,കമന്റ് എടുത്ത് ആ മൂലക്കുള്ള കൊട്ടയില്‍ ഇടാതെ.വ്യക്തിപരമായ ഒരു അക്ഷേപകമന്റ് തള്ളിയതില്‍ യാതൊരു പരിഭവുമില്ല,തള്ളേണ്ടതു തന്നെയാണ്,പക്ഷേ ഉറപ്പിച്ചെഴുതിയ സത്യസന്ധന്‍മാരുടെ ലിസ്റ്റില്‍ നിന്നും ഒരു പേരു കൂടി വെട്ടിമാറ്റുമ്പോഴുള്ള ഒരു ഇത്..!

Jo Said

"ഒരുമിച്ചു മദ്യപിച്ച പ്രശസ്തരുടെ പേരുകള്‍ ഇവിടെ കൊടുത്തിരിക്കുന്നത്‌, 'എനിക്കെന്തായാലും മദ്യപാനിയെന്നു പേരു വന്നു, പക്ഷേ ഞാന്‍ മാത്രമല്ലാ, ഇവരും നല്ല കുടിയന്‍മാരാണെന്ന്‌ ജനം അറിയട്ടെ' എന്ന ചിന്തയാലാണോ?

ഉദ്ദേശം ഒരു ആറ്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, തിരുവനന്തപുരം തമ്പാനൂറ്‍ ബസ്‌ സ്റ്റാണ്റ്റില്‍ നിന്നും തൃശ്ശൂര്‍ക്കുള്ള ഒരു ബസില്‍ കയറിയപ്പോള്‍ എണ്റ്റെ പ്രിയപ്പെട്ട മലയാള കവികളിലൊരാളായ താങ്കളെ കണ്ടു. ഞാനിരിക്കുന്നതിണ്റ്റെ ഒരു വരി മുന്‍പിലുള്ള സീറ്റില്‍ താങ്കളും ഇരിപ്പുണ്ടായിരുന്നു. പരിചയപ്പെടാന്‍ വരണമെന്നുണ്ടായിരുന്നു. പക്ഷേ കലങ്ങിയ കണ്ണുകളും, ഒരു പെട്ടിയും പിടിച്ചുള്ള ആടിയാടിയുള്ള നില്‍പ്പും എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. താങ്കള്‍ പറഞ്ഞ വര്‍ഷ കണക്കിലാണെങ്കില്‍ താങ്കള്‍ മദ്യപാനം നിര്‍ത്തിയിട്ടു മൂന്നു വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണീ സംഭവം. വര്‍ഷ കണക്കു തെറ്റിയത്‌ ഒരു പക്ഷേ എനിക്കാകാം...

മുന്‍പൊരിക്കല്‍ മനോരമയുടെ 'ശ്രീ'യില്‍ താങ്കള്‍ ഇതേ പറ്റി എഴുതിയപ്പോഴും ഞാന്‍ ഈ സംഭവം ഓര്‍ക്കുകയുണ്ടായി. തുടര്‍ച്ചയായ മെഗാ സീരിയല്‍ അഭിനയങ്ങള്‍ കൊണ്ടാണോ ആരെയും വിഡ്ഡികളാക്കാമെന്ന ചിന്ത കവിക്കു വന്നത്‌ എന്നും ഓര്‍ത്തു പോയി."

Unknown said...

പ്രശസ്തരായ പലര്‍ക്കും ആരാധക/വിമര്‍ശക രുമായി കൂടുതല്‍ ഇടപഴകുന്നതില്‍ ഒരസ്കിതയുണ്ടാകാം. ആയിക്കോട്ടേ. കമന്റിങ്ങിന് പൂര്‍ണ്ണമായോ ഭാഗികമായോ നിയന്ത്രണം വെച്ചോട്ടേ. പക്ഷെ ബ്ലോഗില്‍ താനെഴുതിയതൊക്കെയും മായ്ക്കുന്നത് (തൊഴില്‍പരമായ പ്രശ്നങ്ങളില്ലെങ്കില്‍) ഭീരുത്വമല്ലേ? അല്ലെങ്കില്‍ പിന്‍വാങ്ങുന്നതിന് ഒരു കാരണം/വിശദീകരണം നല്‍കാമായിരുന്നില്ലേ?

പതാലി said...

കിരണ്‍സ്,
സംഗതി പ്രോക്സിയല്ലെന്ന് ഇനിയെങ്കിലും മനസിലായിട്ടുണ്ടാവുമല്ലോ.

ജോ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ചുള്ളിക്കാട് പറയുന്ന വര്‍ഷക്കണക്ക് തെറ്റാണെന്ന് എനിക്കും കൊച്ചിയിലെ പാലിരിവട്ടം എസ്.എന്‍ ജംഗ്ഷനില്‍ കൃഷ്ണാ സൂപ്പര്‍മാര്‍ക്കറ്റിനടുത്തുള്ള ഇലക്ട്രിക് പോസ്റ്റിനും പിന്നെ അദ്ദേഹത്തെ അറിയാവുന്ന മറ്റു പലര്‍ക്കും അറിവുള്ളതാണ്.
ഇക്കാര്യം പോസ്റ്റില്‍നിന്ന് ഞാന്‍ ഒഴിവാക്കിയെന്നേയുള്ളൂ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...
This comment has been removed by the author.
nariman said...

ഏതു വേദിയിലും പരസ്യമായി കള്ളടിച്ചുവന്നു പ്രസംഗിക്കാനും കവിത ചൊല്ലാനും ഒരിക്കലും ഒരു മടിയുമില്ലാത്ത ആളാണു ചുള്ളിക്കാട്.കള്ളുകുടിയുടെ കാര്യത്തില്‍ കള്ളം പറയേണ്ട കാര്യം പുള്ളിക്കാരനുണ്ടെന്നു വിശ്വസിക്കാനാവില്ല. പിന്നെ,മുന്‍ വിധിയും വ്യക്തിവിരോധവും ചേര്‍ന്നാല്‍ ആരും ഇങ്ങനെ കള്ളസാക്ഷി പറഞ്ഞുപോവും.

Anonymous said...

അതു ശരിയാ. മാ‍ന്യതയും നാണവും മാനവും ഒന്നും ഒരുകാലത്തും വകവെക്കാത്ത ചുള്ളിക്കാടിനു കള്ളുകുടിനിറുത്തിയെന്നു നുണപറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. വീശുകയാണെങ്കില്‍ പുള്ളി പരസ്യമായിത്തന്നെ വീശും. വീശിയാല്‍ നാലാളെ അറിയിക്കുകയും ചെയ്യും.