Monday, August 04, 2008

കണ്ണീരില്‍ കുതിര്‍ന്ന അരങ്ങേറ്റം(പരന്പര ഭാഗം രണ്ട്)

മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു സന്ധ്യ. ശ്രീകൃഷ്‌ണപുരം ഈശ്വരമംഗലം ക്ഷേത്രത്തില്‍ ഇന്ന്‌ ഒരു കഥകളി അരങ്ങേറ്റമുണ്ട്‌. സ്വീഡന്‍കാരന്‍ ടോം ജെര്‍ദേഫാക്കാണ്‌ കഥാനായകന്‍. സായ്‌പ്പിന്‍െറ '`ആട്ടം' കാണാന്‍ വന്‍ജനാവലി ക്ഷേത്രപരിസരത്ത്‌ തടിച്ചുകൂടിയിരിക്കുന്നു.വളരെ ചുരുങ്ങിയ കാലം കൊണ്ട്‌ അഭ്യസിച്ച '`പൂതനാമോക്ഷം' അരങ്ങിലെത്തിക്കാന്‍ പോകുന്ന ടോമിനെ അണിയിച്ചൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഗുരു ബാലകൃഷ്‌ണന്‍.


ശ്രീകൃഷ്‌ണപുരത്തുകാര്‍ `നമ്പൂതിരിമാഷ്‌'എന്നുവിളിക്കുന്ന നെടുമ്പിള്ളിമന നാരായണന്‍ നമ്പൂതിരി നിറഞ്ഞ മനസോടെ സമീപത്തുതന്നെയുണ്ട്‌. ആഴ്‌ച്ചകളോളം തന്‍െറ വീട്ടില്‍ കുടുംബാംഗത്തെപ്പോലെ കഴിഞ്ഞ, താന്‍ മകനെപ്പോലെ സ്‌നേഹിച്ച വിദേശയുവാവ്‌ ആട്ടവിളക്കിനുമുന്നില്‍ പൂതനാമോക്ഷം അവതരിപ്പിക്കുമ്പോള്‍ ആ മനസ്‌ തുടിക്കാതിരിക്കുന്നതെങ്ങനെ?.


അരങ്ങുണരാന്‍ മിനിറ്റുകള്‍ മാത്രമാണ്‌ ബാക്കി. പെട്ടെന്ന്‌ ചമയപ്പുരയില്‍ ഒരു തേങ്ങലുയര്‍ന്നു. കാര്യമറിയാതെ ചുറ്റുപാടും നോക്കിയവര്‍ കണ്ടത്‌ ഒരു കൊച്ചു കുട്ടിയെപ്പോലെ കരഞ്ഞുകൊണ്ട്‌ നാരായണന്‍ നമ്പൂതിരിയുടെ മുന്നില്‍ നില്‍ക്കുന്ന ടോമിനെയാണ്‌. എല്ലാവരും സ്‌തബ്‌ധരായി നില്‍ക്കുമ്പോള്‍ ടോം നമ്പൂതിരിയുടെ കരം ഗ്രഹിച്ചുകൊണ്ട്‌ പറഞ്ഞു.


``മാപ്പ്‌.... എനിക്ക്‌ മാപ്പു തരണം..... ഞാന്‍ നിങ്ങളെ തെറ്റിധരിച്ചു. ഈ നിമിഷംവരെ ഞാന്‍ തെറ്റിധാരണകളുടെ ലോകത്തായിരുന്നു. നിങ്ങള്‍ എന്നെ കബളിപ്പിക്കുമെന്നു ഞാന്‍ ഭയന്നു. ഇപ്പോള്‍ എല്ലാം ബോധ്യമായി. അങ്ങു വലിയ മനുഷ്യനാണ്‌. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന മുനുഷ്യന്‍''.


ആര്‍ക്കും ഒന്നും മനസിലായില്ല. ടോമിനും നമ്പൂതിരിക്കും ഒഴികെ. ഹൃദയം വിങ്ങുകയായിരുന്നെങ്കിലും നമ്പൂതിരി വികാരമടക്കി. അദ്ദേഹത്തിന്‍െറ കൈത്തലങ്ങള്‍ ടോമിന്‍െറ കണ്ണീരുവീണു നനഞ്ഞു. വിറയാര്‍ന്ന കരങ്ങള്‍ ടോമിന്‍െറ ശിരസില്‍ വച്ച്‌ അദ്ദേഹം പറഞ്ഞു


``എനിക്ക്‌ ദുഃഖമില്ല. ടോം മനസു തകരാതെ വേദിയല്‍ കയറൂ. പൂതനാമോക്ഷം തകര്‍ക്കട്ടെ''


കണ്ണീരു തുടച്ച്‌, ദുഃഖം കടിച്ചമര്‍ത്തി ടോം അരങ്ങിലെത്തി. പൂതനാമോക്ഷം ഗംഭീരമായി. അവസാന ഭാഗത്ത്‌ കൃഷ്‌ണന്‍ ചോരകുടിക്കുമ്പോള്‍ പതിവുപോലെ പ്രാണവേദനയില്‍ പിടയുന്ന പൂതനയെ പ്രതീക്ഷിച്ചിരുന്നവര്‍ക്കു തെറ്റി. ആട്ട വിളക്കിനു മുന്നില്‍ ടോമിന്‍െറ പൂതന പൊട്ടിച്ചിരിച്ചു. ഉറക്കെ ഉറക്കെ ചിരിച്ചുകൊണ്ടേയിരുന്നു. ആസ്വാദകര്‍ അമ്പരന്നു. ചിലര്‍ ക്ഷുഭിതരായി. വേദിക്കരികിലുണ്ടായിരുന്ന നമ്പൂതിരിമാഷും ടോമിന്‍െറ ഗുരുവുമൊക്കെ സ്‌തബ്‌ധരായി.


അരങ്ങില്‍ നിന്നിറങ്ങിവന്നപ്പോള്‍ ഗുരുവും നമ്പൂതിരിയുമൊക്കെ സായ്‌പ്പിന്‌ എന്തുപറ്റിയെന്ന്‌ ആരാഞ്ഞു. ടോമിന്‍െറ മറുപടി കേട്ട്‌ അവര്‍ വീണ്ടും ഞെട്ടി.'``സര്‍വ്വം മറന്ന്‌ ആടുമ്പോള്‍ സാക്ഷാല്‍ ഭഗവാന്‍ കൃഷ്‌ണനെ ഞാന്‍ കണ്‍മുന്നില്‍ കണ്ടു. ഭഗവല്‍ദര്‍ശനത്തിന്‍െറ ആനന്ദമൂര്‍ഛയില്‍ ചിരിക്കാനല്ലാതെ കരയാന്‍ കഴിയുന്നതെങ്ങനെയാണ്‌''?




(ചിത്രത്തിന് കടപ്പാട്www.tug.org.in)

ടോം കളി ഗംഭീരമാക്കിയതിനേക്കാള്‍ നമ്പൂതിരി മാഷിനെ സന്തോഷിപ്പിച്ചത്‌ ചമയപ്പുരയിലെ പശ്ചാത്താപമാണ്‌. ടോമിന്‍െറ കണ്ണീരില്‍ മാഷിന്‍െറ മനസ്സിലെ വലിയ ദുഃഖംകൂടിയാണ്‌ അലിഞ്ഞ്‌ ഇല്ലാതായത്‌.നെടുമ്പിള്ളി മനയില്‍ വന്ന ദിവസം മുതല്‍ ടോം ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു. നമ്പൂതിരിയുടെ മക്കളുമായി അടുത്തിടപഴകി, അവിടുത്തെ നാടന്‍ ഭക്ഷണം കഴിച്ച്‌ സംതൃപ്‌തനായി കഴിയുമ്പോഴും അയാള്‍ സംശയാലുവായിരുന്നു. ഇന്ത്യക്കാര്‍, പ്രത്യേകിച്ച്‌ മലയാളികള്‍ ദുരാഗ്രഹികളും കളളന്‍മാരുമാണെന്ന്‌ വിശ്വസിക്കുന്ന ചില വിദേകളുടെ ഗണത്തിലായിരുന്നു ടോമും. അതുകൊണ്ടു തന്നെ പുത്രതുല്യം തന്നെ സ്‌നേഹിക്കുന്ന നമ്പൂതിരിയെയും കുടുംബത്തെയും പൂര്‍ണമായി വിശ്വസിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.


കുളിക്കാന്‍ പുറത്തുപോകുമ്പോള്‍ പാസ്‌പോര്‍ട്ടും പഴ്‌സും ടോം കൈവശം കരുതും. കഥകളി പഠനം തുടരുമ്പോഴും നമ്പൂതിരിയും ഗുരുവുമൊക്കെ തന്നെ കബിളിപ്പിക്കുമോ എന്ന സംശയം അയാള്‍ക്കുണ്ടായിരുന്നു. ടോമിന്‍െറ പ്രവൃത്തികളില്‍നിന്ന്‌ ഇക്കാര്യം മനസ്സിലാക്കിയ നമ്പൂതിരി ആത്‌മാര്‍ത്ഥത തെളിയിച്ച്‌ മറുപടി നല്‍കാന്‍ തീരുമാനിച്ചു. അനുഭവത്തിലൂടെ വസ്‌തുതകകള്‍ മനസിലാക്കിയപ്പോള്‍ ടോമിന്‍െറ മനസ് മാറുകയായിരുന്നു.


നിറഞ്ഞ മനസോടെ യാത്ര പറയുമ്പോള്‍ താന്‍ ഇനിയും വരുമെന്ന്‌ ടോം പറഞ്ഞു. പക്ഷെ പിന്നീടൊരിക്കലും അയാള്‍ വന്നില്ല. കുറെ കത്തുകളും ആശംസാകാര്‍ഡുകളും സ്വീഡന്‍െറ തലസ്‌ഥാനമായ സ്‌റ്റോക്ക്‌ഹോമില്‍ നിന്നും വന്നുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ ബന്ധം പൂര്‍ണ്ണമായി നിലച്ചു.പിന്നീട്‌ ഒരുപാടു വിദേശികള്‍ നെടുമ്പിള്ളി മനയുടെ പടികടന്നുവന്നു. അവിടെ താമസിച്ച്‌ കേരളീയ കലകള്‍ അഭ്യസിച്ചു. ഒരേസമയം ഏഴു വിദേശികള്‍ വരെ മനയുടെ മകള്‍നിലയിലെ മുറിയില്‍ താമസിച്ചിരുന്ന കാലമുണ്ടായിരുന്നു.(തുടരും)

1 comment:

പതാലി said...

കണ്ണീരു തുടച്ച്‌, ദുഃഖം കടിച്ചമര്‍ത്തി ടോം അരങ്ങിലെത്തി. പൂതനാമോക്ഷം ഗംഭീരമായി. അവസാന ഭാഗത്ത്‌ കൃഷ്‌ണന്‍ ചോരകുടിക്കുമ്പോള്‍ പതിവുപോലെ പ്രാണവേദനയില്‍ പിടയുന്ന പൂതനയെ പ്രതീക്ഷിച്ചിരുന്നവര്‍ക്കു തെറ്റി. ആട്ട വിളക്കിനു മുന്നില്‍ ടോമിന്‍െറ പൂതന പൊട്ടിച്ചിരിച്ചു. ഉറക്കെ ഉറക്കെ ചിരിച്ചുകൊണ്ടേയിരുന്നു. ആസ്വാദകര്‍ അമ്പരന്നു. ചിലര്‍ ക്ഷുഭിതരായി. വേദിക്കരികിലുണ്ടായിരുന്ന നമ്പൂതിരിമാഷും ടോമിന്‍െറ ഗുരുവുമൊക്കെ സ്‌തബ്‌ധരായി.