Tuesday, August 05, 2008

കഥകളി വേഷം കെട്ടിയ യാചകന്‍(പരന്പര -ഭാഗം മൂന്ന്)

സ്വീഡന്‍റെ തലസ്ഥാനമായ സ്‌റ്റോക്‌ഹോമിലെ ഒരു കടല്‍ത്തീരം. രുചിയേറിയ കടല്‍ വിഭവങ്ങള്‍ക്കും പേരുകേട്ട ഈ വിനോദകേന്ദ്രം എല്ലാ സായാഹ്നങ്ങളിലും ജനനിബിഡമായിരിക്കും. പതിവു സന്ദര്‍ശകരും വിനോദ സഞ്ചാരികളുമൊക്കെ അക്കൂട്ടത്തിലുണ്ടാകും. തീരത്തിന്‍െറ ഒരു ഭാഗത്ത്‌ കടല്‍ വിഭവങ്ങള്‍ പാകം ചെയ്‌തു വില്‍ക്കുന്ന കടകളുടെ ചുറ്റും വന്‍തിരക്ക്‌. സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെ ഒട്ടേറെപ്പേര്‍ അവിടെ കൂടിനില്‍ക്കുന്നു.

കടകളുടെ തെല്ലകലത്തായി തിരക്കൊഴിഞ്ഞ സ്‌ഥലത്ത്‌ പഞ്ചസാര മണലില്‍ ഒരാള്‍ ചമ്രം പടഞ്ഞിരിക്കുന്നു.ആരോഗദൃഡഗാത്രനായ യുവാവ്. അയാളുടെ വൃത്താകൃതിയിലുള്ള മുഖത്തെ തീക്ഷ്‌ണ ഭാവം സ്‌ഫുരിക്കുന്ന വെള്ളാരംകണ്ണുകള്‍ പെട്ടെന്ന്‌ ശ്രദ്ധിക്കപ്പെടും. പാറിപ്പറന്നു കിടക്കുന്ന ചെമ്പന്‍ മുടി. മുഖത്ത്‌ ചെമ്പിച്ച കുറ്റിരോമങ്ങള്‍. ഏറെക്കുറെ പുര്‍ണ്ണമായി മുഷിഞ്ഞ, ഇറുകിയ ടീഷര്‍ട്ടും ഒരുപാട്‌ പോക്കറ്റുകളുള്ള ജീന്‍സുമാണ്‌ വേഷം. കടലിന്‍െറ വിശാലതയിലേക്കു നോക്കി എന്തോ ഗഹനമായി ചിന്തിക്കുന്ന അയാള്‍ ചുറ്റും നടക്കുന്നതൊന്നും അറിയുന്നില്ല. മധുരപലഹാരം വില്‍ക്കുന്ന ഒരുവന്‍ മുന്നില്‍വന്ന്‌ പലതവണ വിളിച്ചിട്ടും അയാള്‍ ശ്രദ്ധ തിരിച്ചതേയില്ല.

വിചിത്രവേഷധാരിയായ ഒരു മൊട്ടത്തലയന്‍ ആ യുവാവിനെ സമീപിച്ചു.

``ഹലോ...''

ആദ്യവിളിയില്‍ ചെമ്പന്‍മുടിക്കാരന്‍ കേട്ടഭാവം നടിച്ചില്ലെങ്കിലും രണ്ടാമതും വിളിക്കും മുമ്പ്‌ അയാള്‍ ആഗതനെ

നോക്കി``കടല്‍ എത്ര സുന്ദരിയാണല്ലേ...?''

മൊട്ടത്തലയന്‍െറ ചോദ്യത്തിന്‌ അയാളുടെ മറുപടി സംശയം നിറഞ്ഞ ഒരു നോട്ടമായിരുന്നു.

``താങ്കള്‍ എന്തോ ചിന്തിക്കുകയായിരുന്നെന്നു തോന്നുന്നു. എന്‍െറ ഇടപെടല്‍ ശല്യമായെങ്കില്‍ ക്ഷമിക്കുക. ഞാന്‍ ഡേവിഡ്‌ ഗുസ്‌താവ്‌. ടൂറിസ്റ്റ്‌്‌ ഗൈഡാണ്‌. താങ്കള്‍ക്ക്‌ എന്തെങ്കിലും സഹായം...? ''

ആ ഇടപെടല്‍ തന്നെ അലോരസപ്പെടുത്തിയെന്നു പറയണമെന്നും മൊട്ടത്തലയനെ ഒഴിവാക്കണമെന്നും ആദ്യം അയാള്‍ക്കു തോന്നിയതാണ്‌. പക്ഷെ പെട്ടെന്ന്‌ മനസ്സുമാറി. മൊട്ടത്തലയന്‍െറ വലതു ചെവിയില്‍ കമ്മല്‍പോലെ തൂങ്ങിക്കിടന്നിരുന്ന സ്വര്‍ണ്ണനിറമുള്ള ചെറിയ ഗിറ്റാര്‍! അയാളുടെ ഇരുകൈത്തണ്ടകളിലും പച്ചകുത്തിയിരിക്കുന്ന ഗിറ്റാറിന്‍െറ ചിത്രം!അതു രണ്ടുമാണ്‌ ചെമ്പന്‍ മുടിക്കാരനെ ആകര്‍ഷിച്ചത്‌.വളരെ വിഷമിച്ച്‌ പുഞ്ചിരിച്ചു കാട്ടിക്കൊണ്ട്‌ അയാള്‍ ചോദിച്ചു.

``നിങ്ങള്‍ ഒരു ഗിറ്റാറിസ്‌റ്റാണോ?''

``അതെ ഗിറ്റാര്‍ മാത്രമല്ല, പിയാനോയും കീബോര്‍ഡുമൊക്കെ എനിക്ക്‌ നന്നായറിയാം. ഒപ്പം നന്നായി പാടുകയും ചെയ്യും. പകല്‍ ഗൈഡിന്‍െറ ജോലി പൂര്‍ത്തിയാക്കിയാല്‍ രാത്രി ഇവിടുത്തെ ഒരു ബാറില്‍ ഗിറ്റാറിസ്‌റ്റും ഗായകനുമൊക്കെയാണു ഞാന്‍''

ചെമ്പന്‍ മുടിക്കാരന്‍െറ മനസു നിറഞ്ഞ പോലെ തോന്നി. അയാളുടെ കണ്ണുകള്‍ തിളങ്ങി.

``നിങ്ങള്‍ക്ക്‌ സംഗീതം ഇഷ്‌ടമാണോ ?''ഡേവിഡ്‌ ചോദിച്ചുതീരും മുമ്പ്‌ അയാള്‍ മറുപടി തുടങ്ങി.

``ഞാനും നിങ്ങളെപ്പോലെ ഒരു ഗായകനും ഉപകരണസംഗീത വിദഗ്‌ധനുമൊക്കെയാണ്‌. അതിലേറെ ഒരു നാടക കലാകാരനാണ്‌''

``സ്വദേശം...?''

ആ ചോദ്യം അയാള്‍ കേട്ടില്ല. പെട്ടെന്ന്‌ തലതിരിച്ച്‌ കടലിലേക്ക്‌ ഭീതിയോടെ നോക്കി. തുറിച്ച കണ്ണുകളുമായി അയാള്‍ കുറേനേരം അങ്ങനെയിരുന്നു. ഡേവിഡ്‌ അമ്പരന്നു.സ്ഥലം എവിടെയാണെന്നു പറഞ്ഞില്ല... ?

``നോര്‍വേ''

കടലില്‍ നിന്നു ശ്രദ്ധതിരിച്ചു വെട്ടിത്തിരിഞ്ഞ അയാള്‍ പറഞ്ഞു.

`പേര്‌.. ?''

``ഹാന്‍സ്‌, ഹാന്‍സ്‌ ക്രിസ്‌ത്യന്‍ ഓസ്‌ട്രോ.''

അയാളുടെ പെരുമാറ്റത്തില്‍ ഡേവിഡിനു സംശയം തോന്നി. അളന്നുതൂക്കി മറുപടിപറയുന്ന അയാളോട്‌ വിശദമായി സംസാരിച്ചപ്പോള്‍ ഒരുകാര്യം വ്യക്തമായി. കക്ഷി നോര്‍വേയുടെ തലസ്‌ഥാനമായ ഓസ്‌ലോയില്‍ നിന്നുള്ളയാളാണ്‌. കലാപ്രേമവും നാടകഭ്രമവുംപിന്നെ അല്‍പ്പം `നൊസ്‌സും' തലയ്‌ക്കു പിടിച്ചയാള്‍. ആരുമാസത്തിലൊരിക്കല്‍ പണം സംഘടിപ്പിച്ച്‌ ലോകസഞ്ചാരത്തിനിറങ്ങുന്ന പതിവുകാരന്‍.തനിയ്‌ക്ക്‌ ഗുണമില്ലാത്ത കക്ഷിയാണെന്നു ബോധ്യപ്പെട്ടെങ്കിലും കുറേ നേരം കൂടി ഡേവിഡ്‌ ഹാന്‍സിനോടു സംസാരിച്ചു. ഇടയ്‌ക്ക്‌ പലതവണ അയാള്‍ അസ്വസ്ഥനാകുന്നത്‌ ശ്രദ്ധിച്ചു. പടിഞ്ഞാറു ഭാഗത്ത്‌ ചെങ്കല്‍കെട്ടുകള്‍ക്കടുത്തേക്ക്‌ നോക്കിക്കൊണ്ട്‌ ഹാന്‍സ്‌ ചാടിയെഴുന്നേറ്റപ്പോള്‍ മൊട്ടത്തലയന്‍ ഒന്നു ഞെട്ടി. ഹാന്‍സിനൊപ്പം എഴുന്നേറ്റുനിന്ന്‌ അയാളും അങ്ങോട്ടു നോക്കി.

കടല്‍ത്തീരത്തെ പതിവു ഭിക്ഷാടകരിലൊരാള്‍ ദൂരെനിന്നു നടന്നുവരികയാണ്‌. മറ്റു ഭിക്ഷാടകരില്‍നിന്നും തികച്ചും വ്യത്യസ്‌തനാണിയാള്‍. വിവിധ നിറങ്ങളുള്ള വലിയ വേഷവും ആകര്‍ഷകമായ കിരീടവും നിറങ്ങള്‍കൊണ്ട്‌ രൂപവ്യത്യാസം വരുത്തിയ മുഖവും... ഒപ്പം കൈകള്‍ കൊണ്ട്‌ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. കാലുകള്‍ നൃത്ത താളത്തില്‍ ഇളകുന്നു. കണ്ണുകളില്‍ ഭാവങ്ങള്‍ മാറിമറയുന്നു. കടല്‍തീരത്ത്‌ പല ഭാഗങ്ങളിലായി ഏതാനും സെക്കന്‍റ്‌ അഭിനയം നടത്തിയ ശേഷം അയാള്‍ കാഴ്‌ച്ചക്കാരോട്‌ സംഭാവന ആവശ്യപ്പെടും. വര്‍ഷങ്ങളായി ഇങ്ങനെ ഉപജീവനം തേടുന്ന ഇയാളെ കടപ്പുറത്തെ പതിവുകാര്‍ക്ക്‌ മടുത്തുകഴിഞ്ഞെന്ന്‌ ഡേവിഡ്‌ പറഞ്ഞു. പുതിയ ആളുകള്‍ മാത്രമാണ്‌ ഇയാളുടെ പ്രകടനം ആസ്വദിക്കുന്നത്‌.ഭിക്ഷാടകന്‍ അടുത്തു വരുമ്പോള്‍ ഹാന്‍സിന്റഎ വിസ്‌മയം വര്‍ധിച്ചു.

``അയാള്‍ വെറും ഭിക്ഷാടകനല്ല. വലിയ കലാകാരനാണ്‌. അയാള്‍ അവതരിപ്പിക്കുന്നത്‌ കഥകളിയാണ്‌. ഇന്ത്യയിലെ വിഖ്യാതമായ ഒരു കലാരൂപം''

ഉറക്കെ ഇതു വിളിച്ചുപറയുമ്പോള്‍ പണ്ട്‌ ഏതോ പ്രസിദ്ധീകരണത്തില്‍ താന്‍ കണ്ട കഥകളി രൂപവുമായി ഭിക്ഷാടകനെ മനസില്‍ താരതമ്യം ചെയ്യുകയായിരുന്നു ഹാന്‍സ്‌.ഏകദേശം നൂറുവാര അകലത്തിലായിരുന്ന ഭിക്ഷക്കാരന്‍െറ പക്കലേക്ക്‌ ഹാന്‍സ്‌ ഓടിയെത്തി. തീരത്തെ മണലില്‍ കഥകളി മുദ്രകള്‍ കാട്ടുന്ന അയാള്‍ക്കുമുന്നില്‍ കണ്ണും കാതും കൂര്‍പ്പിച്ച്‌ ഹാന്‍സ്‌ നിന്നു. അവ്യക്തമായ ഭാഷയില്‍ എന്തോ പാടിക്കൊണ്ടാണ്‌ അയാള്‍ കൈവിരലുകളും കണ്ണുകളുമൊക്കെ ചലിപ്പിക്കുന്നത്‌. വേഷവും കിരീടവുമൊക്കെ വളരെ മുഷിഞ്ഞിരിക്കുന്നു.അയാള്‍ അഞ്ചു മിനിറ്റുകൊണ്ട് ആട്ടം അവസാനിപ്പിച്ചു. ചുറ്റുമുണ്ടായിരുന്ന നാലുപേര്‍ ചെറിയ സംഭാവനകള്‍ നല്‍കി. നടന്നു നീങ്ങാനൊരുങ്ങുന്ന ഭിക്ഷാടകനെ പിന്തുടര്‍ന്ന്‌ ഹാന്‍സ്‌ പറഞ്ഞു.

``ഒന്നു നില്‍ക്കാമോ? നിങ്ങള്‍ ചെയ്യുന്നത്‌ കഥകളിയല്ലേ ?''

``അതെ, നില്‍ക്കാന്‍ സമയമില്ല. അപ്പുറത്ത്‌ കുറെ ആളുകളുണ്ട്‌''

``അപ്പുറത്ത്‌ കിട്ടാന്‍ പോകുന്ന പണം ഞാന്‍ തരാം. എനിക്ക്‌ നിങ്ങളില്‍നിന്നും കുറേ കാര്യങ്ങളറിയണം. ഞാന്‍ കഥകളി പഠിക്കാനാഗ്രഹിക്കുന്നു. ദയവായി എന്നെ സഹായിക്കണം''

അയാള്‍ നിന്നു. ``ആദ്യം പണം''

ഹാന്‍സ്‌ പണം നീട്ടി. അയാളുടെ മനസു നിറഞ്ഞു.

``ഇനി എന്താണ്‌ അറിയേണ്ടത്‌? എന്തിനാണ്‌ കഥകളി പഠിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നത്‌ എന്നെപ്പോലെ തെണ്ടാനോ ?''

``ഞാന്‍ നോര്‍വെയിലെ ഒരു നാടകകലാകാരനാണ്‌. കലാപഠനത്തിന്‌ ഗവണ്‍മെന്‍റിന്‍െറ ഒരു സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ പോയി കഥകളി പഠിക്കാനാണ്‌ എന്‍െറ പദ്ധതി. അതിന്‌ എന്താണു ചെയ്യേണ്ടത്‌. നിങ്ങള്‍ക്ക്‌ സഹായിക്കാനാകുമോ? നിങ്ങളുടെ പേരെന്താണ്‌.''

``ഞാന്‍ ടോം ജെര്‍ദെഫാക്‌. സ്‌റ്റോക്‌ഹോമില്‍ നാടക സംവിധായകനായിരുന്നു. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള കേരളം എന്ന സംസ്ഥാനത്തെ ശ്രീകൃഷ്‌ണപുര ത്താണ്‌ ഞാന്‍ കഥകളി പഠിച്ചത്‌. ഇതു പഠിച്ചിട്ട്‌ ഒരു കാര്യവുമില്ല. ഇങ്ങനെ തെണ്ടിനടക്കാം, അത്രമാത്രം. സ്‌കോളര്‍ഷിപ്പ്‌ തുക വെറുതെ കളയാതെ ജീവിത്തിതില്‍ ഉപകരിക്കുന്ന ഏതെങ്കിലും കാര്യങ്ങള്‍ പഠിക്ക്‌.''- ഉപദേശരൂപേണ ടോം പറഞ്ഞു.

പക്ഷെ ഹാന്‍സ്‌ വിടാന്‍ തയ്യാറായില്ല. കഥകളിയെക്കുറിച്ച്‌ ഒരുപാടു സംശയങ്ങള്‍ അയാള്‍ ഉന്നയിച്ചു. ശ്രീകൃഷ്‌ണപുരത്തെ നെടുമ്പിള്ളി മനയില്‍ കഥകളി അഭ്യസിച്ച ആദ്യ വിദേശിയായ ടോം തന്‍െറ കഥകളി പഠനത്തെക്കുറിച്ചും മനയെക്കുറിച്ചുമെല്ലാം ഹാന്‍സിനോടു വിവരിച്ചു.കേരളത്തില്‍ കഥകളി പഠിച്ച്‌ സ്വീഡനിലെത്തിയ ടോം നാട്ടുകാര്‍ക്കിടയില്‍ ഹീറോയായി. ടോമിന്‍െറ കഥകളിവേഷവും ഭാവങ്ങളും മുദ്രകളുമൊക്കെ അവിടുത്തുകാര്‍ക്ക്‌ മഹാത്‌ഭുതമായിരുന്നു. ആകെ സ്വായത്തമാക്കിയ '`പൂതനാമോക്ഷം' ടോം ഒട്ടേറെ തവണ സ്‌റ്റോക്‌ഹോമിലും മറ്റും അവതരിപ്പിച്ചു. അതു മടുത്തപ്പോഴാണ്‌ കഥകളിവേഷം കെട്ടി പിരിവിനിറങ്ങിയത്‌. ഒരുതരത്തില്‍ പറഞ്ഞാല്‍ രാജകീയ ഭിക്ഷാടനം.

ഈ വഴിക്ക്‌ ഒത്തിരി പണം സമ്പാദിക്കാന്‍ കഴിഞ്ഞതായി ടോം നമ്പൂതിരിമാഷിന്‌ ഒരിക്കല്‍ എഴുതിയിരുന്നു. ടോം തന്‍െറ കഥ വിവരിച്ചു തീരുമ്പോഴേക്കും ശ്രീകൃഷ്‌ണപുരത്തേക്കു പോകാന്‍ ഹാന്‍സ്‌ തീരുമാനിച്ചിരുന്നു. ഭിക്ഷാടനത്തിനല്ല, മറിച്ച്‌ തന്‍െറ കലാജീവിതത്തിന്‌ കഥകളി മുതല്‍ക്കൂട്ടാകുമെന്നുറപ്പിച്ച ഹാന്‍സ്‌ ടോമിനോട്‌ നമ്പൂതിരിമാഷിനുള്ള ശുപാര്‍ശക്കത്തും വാങ്ങിയാണ്‌ അവിടെനിന്നും മടങ്ങിയത്‌.ഹാന്‍സിന്‍െറ മനസില്‍ ഹരിതാഭമായ കേരളവും കഥകളി എന്ന വര്‍ണാഭമായ കലാവിസ്‌മയവും നിറഞ്ഞുനിന്നു. ടോം വിവരിച്ച നാടും മനയും അവിടുത്തെ താമസവുമൊക്കെ അയാള്‍ കിനാവുകണ്ടു. കഥകളിയില്‍ പ്രാവീണ്യംനേടി, വേഷമണിഞ്ഞ്‌ അരങ്ങില്‍ നിറ‍ഞ്ഞാടുന്ന സ്വന്തം രൂപം ഹാന്‍സിന്‍െറ ഉള്ളില്‍ ഒരു പാടു തവണ മിന്നി മറഞ്ഞു.തുണ്ടുകടലാസില്‍ ടോം എഴുതിക്കൊടുത്ത ശിപാര്‍ശക്കത്ത്‌ അമൂല്യവസ്‌തുവായി ബാഗില്‍ സൂക്ഷിച്ചു.

നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ എത്തിയയുടന്‍ ത്രോംബ്‌യാംഗിലുള്ള അമ്മയുമായും പെങ്ങളുമായും ടെലിഫോണില്‍ ബന്ധപ്പെട്ട്‌ തന്‍െറ തീരുമാനമറിയിച്ചു. ഹാന്‍സിന്‌ യാത്രാമംഗളങ്ങള്‍ നേരുക എന്ന കടമ മാത്രമേ അവര്‍ക്ക്‌ ഉണ്ടായിരുന്നുള്ളു.അധികം വൈകാതെ യാത്രാരേഖകള്‍ ശരിയായി. ആളോളം വലിപ്പമുള്ള ബാഗില്‍ തനിക്ക്‌ വേണ്ടതെല്ലാം കുത്തിത്തിരുകി ഒരു ദിവസം ഹാന്‍സ്‌ തന്‍െറ ഇഷ്‌ട നഗരമായ ഓസ്‌ലോയോട്‌ വിടചൊല്ലി.(തുടരും)..........

2 comments:

പതാലി said...

പക്ഷെ ഹാന്‍സ്‌ വിടാന്‍ തയ്യാറായില്ല. കഥകളിയെക്കുറിച്ച്‌ ഒരുപാടു സംശയങ്ങള്‍ അയാള്‍ ഉന്നയിച്ചു. ശ്രീകൃഷ്‌ണപുരത്തെ നെടുമ്പിള്ളി മനയില്‍ കഥകളി അഭ്യസിച്ച ആദ്യ വിദേശിയായ ടോം തന്‍െറ കഥകളി പഠനത്തെക്കുറിച്ചും മനയെക്കുറിച്ചുമെല്ലാം ഹാന്‍സിനോടു വിവരിച്ചു.കേരളത്തില്‍ കഥകളി പഠിച്ച്‌ സ്വീഡനിലെത്തിയ ടോം നാട്ടുകാര്‍ക്കിടയില്‍ ഹീറോയായി. ടോമിന്‍െറ കഥകളിവേഷവും ഭാവങ്ങളും മുദ്രകളുമൊക്കെ അവിടുത്തുകാര്‍ക്ക്‌ മഹാത്‌ഭുതമായിരുന്നു. ആകെ സ്വായത്തമാക്കിയ '`പൂതനാമോക്ഷം' ടോം ഒട്ടേറെ തവണ സ്‌റ്റോക്‌ഹോമിലും മറ്റും അവതരിപ്പിച്ചു. അതു മടുത്തപ്പോഴാണ്‌ കഥകളിവേഷം കെട്ടി പിരിവിനിറങ്ങിയത്‌. ഒരുതരത്തില്‍ പറഞ്ഞാല്‍ രാജകീയ ഭിക്ഷാടനം.

വസന്തന്‍ said...

പതാലീ,
ഗംഭീരമായിട്ടുണ്ട്. ശരിക്കും ഒരു സിനിമാക്കഥപോലെ
അഭിനന്ദനങ്ങള്‍.