Thursday, August 07, 2008

ചിത്രംവിദേശത്തുനിന്ന്‌ വീണ്ടുമൊരു അതിഥി(പരമ്പര-ഭാഗം നാല്)

മാസ്റ്റര്‍ക്ക്,
പഴയ ടോമിനെ ഓര്‍ക്കുന്നുണ്ടാകുമോ?...... ഈ വരുന്നയാളിനും അവിടെ താമസിച്ച്‌ കഥകളി പഠിക്കാന്‍ അതിയായ താല്‍പര്യമുണ്ട്‌. സഹായിക്കുമല്ലോ....''
സ്‌നേഹപൂര്‍വ്വം
ടോം ജെര്‍ദെഫാക്‌.

മുഷിഞ്ഞ കടലാസിലെ അക്ഷരങ്ങള്‍ നമ്പൂതിരി മാഷ്‌ തിരിച്ചറിഞ്ഞു. നെടുമ്പിള്ളി മനയില്‍ താമസിച്ച്‌ കഥകളി പഠിച്ച ആദ്യ വിദേശി... അരങ്ങേറ്റത്തിനു തൊട്ടുമുമ്പ്‌ ചമയപ്പുരയില്‍ കരഞ്ഞുകൊണ്ട്‌ തന്നോട്‌ മാപ്പപേക്ഷിച്ച യുവാവ്‌. സ്വീഡനില്‍ മടങ്ങിയെത്തിയ ശേഷം കുറേക്കാലത്തേക്ക്‌ ടോം കത്തുകള്‍ അയച്ചിരുന്നു. പിന്നെ അതു നിന്നു. ആ കൈപ്പടയ്‌ക്ക്‌ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല.പണ്ട്‌ തനിക്കുമുന്നില്‍ സഹായമഭ്യര്‍ത്ഥിച്ചുനിന്ന ടോം ഇപ്പോള്‍ മറ്റൊരു വിദേശിക്കായി ശുപാര്‍ശ ചെയ്യുന്നു.

കത്തുമായി വന്ന യുവാവ്‌ മാഷിന്‍െറ പ്രതികരണത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്‌. ചെമ്പിച്ച താടിയും മുടിയും തീക്ഷ്‌ണത തുടിക്കുന്ന കണ്ണുകളുമുള്ള അയാളില്‍ എന്തോ പ്രതേകത തോന്നി.

ഇരുട്ടുവീണുതുടങ്ങിയ നേരത്ത്‌ മനയുടെ പടി കടന്നെത്തിയപ്പോള്‍ തന്നെ സായ്‌പിന്‍റെ ലക്ഷ്യം മാഷിന്‌ വ്യക്തമായിരുന്നു. കാരണം, നെടുമ്പിള്ളി മനയിലെത്തുന്ന വിദേശികളില്‍ ആര്‍ക്കും ഉടന്‍ മടങ്ങാന്‍ ഉദ്ദേശ്യമുണ്ടാവില്ല. വീടിന്‍െറ മുകള്‍ തട്ടിലെ മുറിയില്‍ താമസിച്ച്‌ കഥകളിയോ കഥകളിസംഗീതമോ അഭ്യസിക്കുകയാവും അവരുടെ ലക്ഷ്യം.ടോം ജെര്‍ദെഫാക്ക്‌ തുടക്കമിട്ട ആ പാരമ്പര്യത്തിന്‌ ഒട്ടേറെ പിന്‍മുറക്കാരുണ്ടായി.

ഹാന്‍സ് നല്‍കിയ കത്തില്‍ നിന്നും കണ്ണെടുക്കമ്പോള്‍തന്നെ ഒട്ടും ആലോചിക്കാന്‍ മിനക്കെടാതെ നമ്പൂതിരി മാഷ്‌ പറഞ്ഞു.

``പറ്റില്ല''

ജേഷ്‌ഠന്‍െറ മരണത്തെത്തുടര്‍ന്ന്‌ താന്‍ ദീക്ഷയിലാണെന്നും വിദേശികള്‍ക്ക്‌ കലാപരിശീലനത്തിന്‌ മനയില്‍ അവസരം നല്‍കുന്ന പതിവു നിര്‍ത്തിയെന്നുമൊക്കെ അദ്ദേഹം വ്യക്തമാക്കിയതോടെ ഹാന്‍സിന്‍റെ മുഖം മങ്ങി.കഥകളിയോടുള്ള തന്‍െറ അഭിവാഞ്‌ജയും മറ്റും ഹാന്‍സ്‌ വിവരിച്ചു. അതുകൊണ്ടും രക്ഷയില്ലെന്നു കണ്ടപ്പോള്‍ അവസാന ആയുധം പ്രയോഗിച്ചു.

``നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം കഴിച്ച്‌ ഈ വീട്ടിലെ ഒരു അംഗത്തെപ്പോലെ ഞാന്‍ ഇവിടെ കഴിഞ്ഞുകൊള്ളാം, മടങ്ങി പോകാന്‍ പറയരുത്‌''

ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്ട്രോ

ഹാന്‍സിന്‍െറ തന്ത്രം ഫലിച്ചു. മാഷിന്‍െറ മനസലിഞ്ഞു. തന്‍െറ ഇളയ മകളെ കഥകളി പഠിപ്പിക്കുന്ന കലാമണ്ഡലം സോമനെ ഹാന്‍സിന്‍െറയും ഗുരുവായി മാഷ്‌ നിയോഗിച്ചു. എട്ടാം ക്ലാസ്‌വരെ മാത്രം പഠിച്ച സോമന്‌ ഹാന്‍സിനോട്‌ സംസാരിക്കാന്‍ ഇംഗ്ലീഷ്‌ അറിയാവുന്ന മാഷ്‌തന്നെ പരിഭാഷകനായി.

നേരം പുലര്‍ന്നാല്‍ തന്‍റെയും ഭാര്യയുടെയും കാലില്‍ തൊട്ടുവന്ദിച്ചു കൊണ്ടായിരുന്നു ഹാന്‍സ്‌ ദിനചര്യകള്‍ക്ക്‌ തുടക്കം കുറിച്ചിരുന്നതെന്ന്‌ നമ്പൂതിരി മാഷ്‌ അനുസ്‌മരിച്ചു. പിന്നെ രാമായണവും മഹാഭാരതവും ബൈബിളും ഖുറാനുമൊക്കെ മുന്നില്‍വെച്ച്‌ യോഗാസനത്തിലെന്നപോലെ ധ്യാനം. ചായയും കാപ്പിയും ഉഗ്രവിഷമാണെന്നായിരുന്നു ധാരണ. ധ്യാനവും കുളിയും കഴിഞ്ഞ്‌ ഭക്ഷണം. ഇഡ്ഡലിയും ദോശയും ഹാന്‍സിന്‌ ഇഷ്‌ട വിഭവങ്ങളായി.

ടോം വിവരിച്ചതിനപ്പുറമുള്ള സ്വപ്‌നലോകത്താണ്‌ താന്‍ എത്തിയിരിക്കുന്നതെന്ന തിരിച്ചറിവ്‌ ഹാന്‍സിന്‍റെ മനസു നിറച്ചു. ശ്രീകൃഷ്‌ണപുരത്തെ വിശേഷങ്ങള്‍ വിവരിച്ച്‌ തനിക്ക്‌ എഴുതിയ കത്തില്‍ ഹാന്‍സ്‌ നെടുമ്പിള്ളി മനയെയും നാടിനെയും ഭൂമിയിലെ സ്വര്‍ഗമെന്ന്‌ വിശേഷിപ്പിച്ചിരുന്നെന്ന്‌ മാരിറ്റ്‌ ഹെസ്‌ബി അനുസ്‌മരിച്ചു.

വിദേശിയായ ഹാന്‍സിനു മാത്രമല്ല, പുറത്തുനിന്ന്‌ ശ്രീകൃഷണപുരത്തും വെള്ളിനേഴിയിലുമൊക്കെ എത്തുന്ന ആര്‍ക്കും മലയാണ്‍മയുടെ കുളിര്‍മയും സ്വച്ഛതയും അനുഭവിച്ചറിയുവാന്‍ കഴിയും.ഗ്രാമീണ വിശുദ്ധിയും ചൈതന്യവും ഈ നാട്ടിലെന്നപോലെ ഇവിടുത്തെ ജനങ്ങളുടെ ഹൃദയങ്ങളിലും നിറഞ്ഞു നില്‍ക്കുന്നു.
കഥകളി ഇവര്‍ക്ക്‌ ജീവിതമാണ്‌. കലാമണ്ഡലം രാമന്‍കുട്ടി ആശാന്‍, നെടുമ്പിള്ളിമന കൃഷ്‌ണന്‍ നമ്പൂതിരി തുടങ്ങി ഒട്ടേറെ പ്രമുഖ കലാകാരന്‍മാരെ സംഭാവന ചെയ്‌ത ഇവിടുത്തെ കുടുംബസദസുകളിലും അയല്‍പക്ക സംഭാഷണങ്ങളിലുമൊക്കെ കഥകളി പ്രധാന വിഷയമാണ്‌.

രാജ്യാതിര്‍ത്തിക്കപ്പുറം യശസ്സു നേടി കലാകാരനാണ്‌ നെടുമ്പിള്ളിമന കൃഷ്‌ണന്‍ നമ്പൂതിരി. ജേഷ്‌ഠന്‍ കഥകളിയില്‍ അഗ്രഗണ്യനായപ്പോള്‍ അനുജന്‍ നാരായണന്‍ നമ്പൂതിരി കഥകളി സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജേഷ്‌ഠനൊപ്പം വിദേശ പര്യടനങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹം ഓള്‍ ഇന്ത്യാ റേഡിയോയിലൂടെ മലയാളികള്‍ക്ക്‌ സുപചരിചിതനായി.തിരുവാഴിയോട്‌ മഹാത്‌മാ യൂ.പി. സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന നാരായണന്‍ നമ്പൂതിരിയുടെ പെണ്‍മക്കള്‍ ഉള്‍പ്പെടെ എട്ടു മക്കളും കഥകളിയില്‍ കഴിവുതെളിയിച്ചവരാണ്‌. പാരമ്പര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതിനൊപ്പം വിദേശികള്‍ക്കും കേരളിയ കലകള്‍ പഠിക്കാന്‍ നമ്പൂതിരി സ്വന്തം വീട്ടില്‍ സൗകര്യമേര്‍പ്പെടുത്തിയതോടെ നെടുമ്പിള്ളിമനയുടെ ഖ്യാതി വിദേശത്തും പ്രചരിച്ചു. അങ്ങനെ ഈ കുഗ്രാമത്തില്‍ നമ്പൂതിരിമാഷിന്‍െറ മനതേടിയെത്തിയ വിദേശികളുടെ പരമ്പരയിലെ അവസാന കണ്ണിയായിരുന്നു ഹാന്‍സ്‌.(തുടരും)

2 comments:

പതാലി said...

ടോം വിവരിച്ചതിനപ്പുറമുള്ള സ്വപ്‌നലോകത്താണ്‌ താന്‍ എത്തിയിരിക്കുന്നതെന്ന തിരിച്ചറിവ്‌ ഹാന്‍സിന്‍റെ മനസു നിറച്ചു. ശ്രീകൃഷ്‌ണപുരത്തെ വിശേഷങ്ങള്‍ വിവരിച്ച്‌ തനിക്ക്‌ എഴുതിയ കത്തില്‍ ഹാന്‍സ്‌ നെടുമ്പിള്ളി മനയെയും നാടിനെയും ഭൂമിയിലെ സ്വര്‍ഗമെന്ന്‌ വിശേഷിപ്പിച്ചിരുന്നെന്ന്‌ മാരിറ്റ്‌ ഹെസ്‌ബി അനുസ്‌മരിച്ചു.

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com