Tuesday, August 12, 2008

അരങ്ങ്‌ കീഴടക്കിയ ഭീമന്‍(പരമ്പര-ഒമ്പതാം ഭാഗം)

സംഭവബഹുലമായ മുന്നു മാസങ്ങള്‍ക്കൊടുവില്‍ ഹാന്‍സ്‌ കാത്തിരുന്ന ദിവസമെത്തി.
വീണ്ടും ശ്രീകൃഷ്‌ണപുരം, ഈശ്വരമംഗലം ക്ഷേത്രത്തിലെ വേദിയും ചമയപ്പുരയും ഒരുങ്ങി. ടോം ജെര്‍ദേഫാക്‌ മുതല്‍ ഒട്ടേറെ വിദേശികളുടെ അരങ്ങേറ്റത്തിനു സാക്ഷ്യം വഹിച്ചിട്ടുള്ള നാട്ടുകാര്‍ അവരില്‍ നിന്നെല്ലാം ഏറെ വ്യത്യസ്‌തനായ ഹാന്‍സിന്‍റെ ആട്ടത്തിനായി കാത്തിരുന്നു.

കല്ല്യാണ സൗഗന്ധികം ഒരു സമ്പ്രദായമായി ചെയ്യണമെങ്കില്‍ കുറഞ്ഞത്‌ അഞ്ചു വര്‍ഷത്തെ പരിശീലനമെങ്കിലും വേണം. കേവലം മൂന്നു മാസത്തെ പരിശീലനം കൊണ്ട്‌ തികച്ചും ശ്രദ്ധേയമായ വിധത്തില്‍ ഹാന്‍സ്‌ കളി സ്വായത്തമാക്കിയെന്ന്‌ ഗുരു അനുസ്‌മരിക്കുന്നു.
ടോമിന്‍റെ ശിപാര്‍ശക്കത്തുമായി വന്ന ഹാന്‍സ്‌ ചമയപ്പുരയില്‍ ടോമിനെപ്പോലെ വിലപിച്ചില്ല. അയാള്‍ ടോമിനെപ്പോലെ സംശയ രോഗിയായിരുന്നില്ലല്ലോ. പിന്നെ പശ്ചാത്തപിക്കാന്‍ മാത്രമുള്ള എന്തെങ്കിലും തെറ്റ്‌ താന്‍ ചെയ്‌തതായി ഹാന്‍സിന്‌ തോന്നിയിട്ടുമുണ്ടാകില്ല.

അരങ്ങേറ്റ സമയത്ത്‌ താന്‍ വേദിക്കു മുന്നിലിരുന്ന്‌ ഓര്‍മ്മയ്‌ക്കായി മുദ്രകള്‍ കാട്ടിത്തരാമെന്നു സോമന്‍ പറഞ്ഞപ്പോള്‍ - ``അരങ്ങത്ത്‌ ഞാനല്ല, സാക്ഷാല്‍ ഭീമനായിരിക്കും നില്‍ക്കുക. ഭീമന്‍ നിന്‍റെ തല അടിച്ചു പൊളിക്കും'' എന്നായിരുന്നു ശിഷ്യന്‍റെ മറുപടി. അരങ്ങില്‍ കയറുമ്പോള്‍ കിരീടം വാതില്‍പടിയില്‍ തട്ടാതിരിക്കാന്‍ കുനിയണമെന്ന്‌ നിര്‍ദ്ദേശിച്ചപ്പോഴും ഭീക്ഷണി ഉയര്‍ത്തി ഹാന്‍സ്‌ കയ്യോങ്ങിയെന്ന്‌ സോമന്‍ ഓര്‍ക്കുന്നു.

തിങ്ങിനിറഞ്ഞ പുരുഷാരത്തെ സാക്ഷിയാക്കി ഹാന്‍സ്‌ ആട്ട വിളക്കിന്‌ മുന്നിലെത്തി. സദസില്‍ സോമനും നാരായണന്‍ നമ്പൂതിരിയും നിശബ്‌ദ സാക്ഷികള്‍. ജന്മം തന്നെ സാഫല്യം നേടുന്ന നിര്‍വൃതിയിലായിരുന്നു ഹാന്‍സ്‌. ആട്ടവിളക്കിന്‍റെ വെളിച്ചം അയാളുടെ വെള്ളാരം കണ്ണുകളില്‍ തട്ടി പ്രതിഫലിച്ചു. സ്റ്റോക്‌ഹോമിലെ കടല്‍തീരത്ത്‌ കഥകളി വേഷം കെട്ടി ഭിക്ഷ യാചിക്കുന്ന ടോമിനെ കണ്ടുമുട്ടിയതു മുതലുള്ള സംഭവങ്ങള്‍ ഹാന്‍സിന്‍റെ മനസ്സില്‍ മിന്നിമറഞ്ഞിട്ടുണ്ടാകാം.

നന്ദകുമാര്‍ മാരാര്‍, കലാമണ്ഡലം രാമന്‍കുട്ടി, കലാമണ്ഡലം ശ്രീകുമാര്‍, നാരായണന്‍ നമ്പൂതിരിയുടെ മകന്‍ രാമന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം മേളം തുടങ്ങി. ഹാന്‍സിന്‍റെ അരങ്ങേറ്റം ആരംഭിക്കുകയായി. വേദിയില്‍ ഒരു നോര്‍വെക്കാരന്‍റെ മുദ്രകളും പദചലനങ്ങളും നവരസങ്ങളും വിസ്‌മയം പോലെ മിന്നി മറഞ്ഞു കൊണ്ടിരുന്നു.

ചുതുകളിയില്‍ പാണ്ഡവര്‍ പരാജിതരായി. ദുശാസനനെ ഭീമന്‍ കൊലപ്പെടുത്തി. കളിയരങ്ങില്‍ ദുശാസനനും ഭീമനും ഒരാള്‍ തന്നെയാണ്‌. രൗദ്രഭാവങ്ങളും ചടുല മുദ്രകളുമായി ഹാന്‍സ്‌ കത്തിക്കയറുമ്പോള്‍ ഒരുവിരലില്‍ ഉറപ്പിച്ചിരുന്ന നഖം അടര്‍ന്നു വീണു. അവസരത്തിനൊത്തുയര്‍ന്ന്‌ ഹാന്‍സ്‌ ക്രോധത്തിന്‍റെ പാരമ്യത്തിലെത്തി ആ കൈ ആഞ്ഞുകുടഞ്ഞ്‌ മറ്റു നഖങ്ങളും താഴെക്കളഞ്ഞു. സദസ്‌ ഹര്‍ഷാരവും മുഴക്കി.

അരങ്ങേറ്റം കഴിഞ്ഞ്‌, ജനം മറ്റു കലാപരിപാടികളില്‍ മുഴുകിയിരിക്കെ ഈശ്വര മംഗലം അമ്പലക്കുളത്തില്‍ ഹാന്‍സ്‌ മുങ്ങിക്കുളിച്ചു. മടങ്ങിച്ചെന്ന്‌ വേദിയില്‍ മറ്റു കഥകളികള്‍ക്ക്‌ അകമ്പടി സേവിച്ച മേളക്കാരെ വിശറി കൊണ്ട്‌ വീശി.
പിറ്റേന്നു തന്നെ കൊച്ചിയിലെത്തി അരങ്ങേറ്റത്തിനുപയോഗിച്ച വേഷങ്ങള്‍ നേര്‍വെയിലെ തന്‍റെ നാടക ട്രൂപ്പായ `കഥാസിസി'ലേക്ക്‌ അയച്ചു.

ഒരു കഥകളിക്കാരനാവുക എന്ന ആഗ്രഹം സഫലമായതോടെ കേരളം വിട്ട്‌ യാത്ര തുടരാന്‍ അയാള്‍ തീരുമാനിച്ചു. കൂട്ടുക്കാര്‍ക്കു വാക്ക്‌ നല്‍കിയിരുന്നതു പോലെ ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ഒരു നാടകം തയ്യാറാക്കണം. അതിന്‌ ഇവിടുത്തെ സംസ്‌കാരത്തെക്കുറിച്ച്‌ കൂടുതല്‍ പഠിക്കണം. യാത്രയുടെ ലക്ഷ്യം ഇതായിരുന്നു.
കാശ്‌മീരും, കല്‍ക്കട്ടയിലെ ശാന്തിനികേതനും, മഹാഋഷിമാരുടെ ആശ്രമങ്ങളുമൊക്കെ സന്ദര്‍ശിക്കാനാണ്‌ അടുത്ത പദ്ധതിയെന്ന്‌ നമ്പൂതിരിയോട്‌ പറഞ്ഞു. കാശ്‌മീരിലേക്കു പോകുന്നതു സുരക്ഷിതമല്ലെന്ന്‌ നമ്പൂതിരിയും ഭാര്യയും വിലക്കി.

``ഇന്ത്യയില്‍ മരിച്ചു വീണാല്‍ അത്‌ എന്റെ മഹാഭാഗ്യമായിരിക്കും''. എന്നായിരുന്നു ഹാന്‍സിന്റെ മറുപടി
നാലു ദിവസം കഴിഞ്ഞപ്പോള്‍ നെടുമ്പിള്ളി മനയോടും, ശ്രീകൃഷ്‌ണപുരത്തോടും യാത്ര പറഞ്ഞ്‌ ഹാന്‍സ്‌ പുറപ്പെട്ടു(തുടരും)...

3 comments:

പതാലി said...

കാശ്‌മീരിലേക്കു പോകുന്നതു സുരക്ഷിതമല്ലെന്ന്‌ നമ്പൂതിരിയും ഭാര്യയും വിലക്കി.

``ഇന്ത്യയില്‍ മരിച്ചു വീണാല്‍ അത്‌ എന്റെ മഹാഭാഗ്യമായിരിക്കും''. എന്നായിരുന്നു ഹാന്‍സിന്റെ മറുപടി
നാലു ദിവസം കഴിഞ്ഞപ്പോള്‍ നെടുമ്പിള്ളി മനയോടും, ശ്രീകൃഷ്‌ണപുരത്തോടും യാത്ര പറഞ്ഞ്‌ ഹാന്‍സ്‌ പുറപ്പെട്ടു

Anonymous said...

Ive read this topic for some blogs. But I think this is more informative.

Anonymous said...

It could widen my imagination towards the things that you are posting.