രാവിലെ 9.15 മുതല്‍ ഒന്നുവരെയും ഉച്ചഭക്ഷണത്തിനു ശേഷം 2.30 മുതല്‍ ആറുവരെയുമായിരുന്നു കഥകളി ക്ലാസ്. നോര്‍വെ ഗവണ്‍മെന്റിന്‍റെ സ്‌കോളര്‍ഷിപ്പോടെയാണ് പഠിക്കാന്‍ വന്നതെങ്കിലും സമയവും പണവും പാഴാക്കാന്‍ ഹാന്‍സ് ഒരിക്കലും തയ്യാറായിരുന്നില്ല.
``രാവിലെ നിശ്ചിത സമയത്തിനു ഒരു മിനിറ്റു വൈകിയാല്‍ ഗുരു ശിഷ്യന്‍റെ `സരസ്വതി'കേട്ടതു തന്നെ. ഉച്ചയ്‌ക്ക് ഊണുകഴിഞ്ഞ് ഞാന്‍ ഉറങ്ങാന്‍ കിടന്നാല്‍ കൃത്യം 2.30ന് എഴുന്നേറ്റിരിക്കണം. ഇല്ലെങ്കില്‍ ഞാന്‍ കിടക്കുന്നതിന്‍റെ സമീപത്തു കൂടി ഹാന്‍സ് ശബ്‌ദം കേള്‍ക്കുന്ന വിധത്തില്‍ ഉറച്ച ചുവടുകളോടെ നടക്കും. എഴുന്നേല്‍ക്കുവാനുള്ള സൂചനയാണത്. എന്നിട്ടും എഴുന്നേറ്റില്ലെങ്കില്‍ വിളിച്ചെഴുന്നേല്‍പ്പിച്ച് പരിശീലനം തുടരുമായിരുന്നു'- സോമന്‍റെ സ്‌മരണയില്‍ കര്‍ക്കശക്കാരനായ ശിഷ്യന്‍റെ ചിത്രം നിറഞ്ഞുനില്‍ക്കുന്നു.
``കുംഭം-മീനം മാസങ്ങളില്‍ പാലക്കാടന്‍ ചൂട് പാരമ്യത്തില്‍ നില്‍ക്കുമ്പോഴും ഹാന്‍സ് കഥകളി പണത്തിനായി അത്യാധ്വാനം ചെയ്യുകയായിരുന്നു. ചൂട് അസഹ്യമാകുമ്പോള്‍ പുറത്തേക്കോടി വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നും വെള്ളം കോരി ദേഹത്തൊഴിക്കും. ഒരു ദിവസം അന്‍പതു തവണയെങ്കിലും ഇങ്ങനെ ചെയ്‌തിരുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന ടേബിള്‍ ഫാനില്‍ വെള്ളമൊഴിച്ച് അതിനു മുന്നില്‍ നില്‍ക്കുന്നതായിരുന്നു മറ്റൊരു സ്ഥിരം പരിപാടി.
വെള്ളിനേഴിയില്‍ കലാമണ്ഡലം രാമന്‍കുട്ടിയാശാന്‍റെ സപ്‌തതി ആഘോഷം. വീടിനടുത്തുള്ള പറമ്പില്‍ പ്രത്യേക വേദികെട്ടി ഒരു ദിവസം മുഴുവന്‍ നീളുന്ന `ഉദയാന്തുദയാന്ത' കഥകളി പരിപാടി നടത്തുകയാണ്. മറ്റു കഥകളി കലാകാരന്‍മാര്‍ക്കൊപ്പം സംഘാടകനായി ഓടി നടക്കുകയാണ് സോമന്‍. ഹാന്‍സും മുഴുവന്‍ സമയവും പരിപാടിയില്‍ പങ്കെടുത്തു. ഇടക്ക് ശക്തമായ മഴ പെയ്‌തപ്പോള്‍ പന്തലിനു മുകളിലത്തെ ടാര്‍പോളിന്‍ ഷീറ്റില്‍ കെട്ടിക്കിടന്ന വെള്ളം കമ്പ് കൊണ്ട് കുത്തി പുറത്തേക്കൊഴുക്കുന്ന ജോലി ഹാന്‍സ് സ്വയം ഏറ്റെടുത്തു.
``ആഘോഷ പരിപാടി കഴിയുമ്പോള്‍ നേരം പുലര്‍ച്ചെയായിരുന്നു. പങ്കെടുത്തവരില്‍ പലരും പിരിഞ്ഞു. മറ്റുള്ളവര്‍ തളര്‍ന്ന് ഉറക്കമായി. പക്ഷെ ഹാന്‍സ് ഉറങ്ങിയില്ല. ഉറക്ക ക്ഷീണത്തില്‍ തളര്‍ന്ന ഞാന്‍ അന്നും ക്ലാസ് എടുക്കണമെന്ന് ഹാന്‍സ് ശഠിച്ചു. ഹാന്‍സിന്‍റെ ശാഠ്യം സാധിക്കാന്‍ നിവര്‍ത്തിയില്ലെന്നു വ്യക്തമാക്കി ഞാന്‍ ഒഴിഞ്ഞു മാറി. പക്ഷെ ഒരു ദിവസം വെറുതെ കളയാന്‍ ഹാന്‍സ് തയാറായില്ല. മറ്റൊരു ആശാനെ വിളിച്ച് ഹാന്‍സ് അന്നു ക്ലാസെടുത്തു''.
മറ്റൊരിക്കല്‍ എന്‍റെ മകള്‍ക്ക് അസുഖം ബാധിച്ച് ആശുപത്രിയിലായി. പഠനം മുടങ്ങാതിരിക്കാന്‍ ഹാന്‍സ് ആശുപത്രിക്കു സമീപത്തുള്ള ഒരു ലോഡ്‌ജില്‍ മുറിയെടുത്തു. മകള്‍ക്കൊപ്പം ആശുപത്രിയിലായിരുന്ന ഞാന്‍ ലോഡ്‌ജില്‍ ചെന്ന് ക്ലാസെടുത്തു. മനയില്‍ മൂന്നു ദിവസത്തോളം തുടര്‍ച്ചയായി കന്‍റില്ലാതിരുന്ന വേളയില്‍ കിലോമീറ്ററുകള്‍ക്കപ്പുറം ഒരു ഹോട്ടലില്‍ മുറിയെടുത്ത് എന്നെ അവിടേക്കു കൊണ്ടു പോയി പരിശീലനം തുടര്‍ന്നു. ശിഷ്യനെ അനുസരിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നും ഗുരുവിനു മുന്നിലില്ലായിരുന്നു. ശിഷ്യന്‍റെ ഇത്തരം കാര്‍ക്കശ്യത്തിന്‍റെ കഥകള്‍ ഇപ്പോഴും സോമന്റെ മനസിലുണ്ട്.
ഹാന്‍സിന്‍റെ വ്യക്തിത്വത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെങ്കിലും ഈ കാര്‍ക്കശ്യത്തെ സദ്‌ഗുണമായേ പരിഗണിക്കാന്‍ കഴിയൂ. ഗുരുവിന്‍റെ വൈഷമ്യങ്ങളും അസൗകര്യങ്ങളും മുഖവിലക്കെടുക്കാതിരുന്നതും ഗുരുവിനു നേരെ കയ്യോങ്ങിയതും ഭീക്ഷണി മുഴുക്കിയതുമൊക്കെ സാംസ്‌കാരികമായ വൈജാത്യം കൊണ്ടായിരിക്കാമെന്ന് അനുമാനിക്കാം.
ട്രെയിനിന്‍റെ സ്വരവും ചൂളം വിളിയും ഹാന്‍സിന്‍റെ ഹൃദയത്തില്‍ സംഗീതമായിരുന്നു. ട്രെയിന്‍ കാണുമ്പോഴും ട്രെയിനില്‍ സഞ്ചരിക്കുമ്പോഴും അയാളുടെ വെള്ളാരം കണ്ണുകള്‍ കൂടുതല്‍ പ്രകാശിതമാകുമായിരുന്നെന്നും മുഖം ചുവന്നു തുടുക്കുമായിരുന്നെന്നും സോമന്‍ പറയുന്നു. ബസില്‍ സഞ്ചരിക്കുമ്പോഴും തികച്ചും അസ്വസ്‌തനായി ഹാന്‍സ് പുറത്തേക്കു നോക്കി ഇരിക്കുമായിരുന്നെന്ന് കലാമണ്ഡലം രാമന്‍കുട്ടി നായരുടെ മകന്‍ അപ്പുക്കുട്ടന്‍ ഓര്‍ക്കുന്നു.
വെള്ളനേഴിയിലെയും, ശ്രീകൃഷ്‌ണപുരത്തെയും വഴികളെല്ലാം ഹാന്‍സിനു മനഃപാഠമായിരുന്നു.
ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഹാന്‍സിന് മനയിലെ നാടന്‍ ഭക്ഷണം മടുത്തു. ചക്കയും മാങ്ങയുമൊക്കെ കാണുമ്പോള്‍ തന്നെ ഹാലിളകുന്ന അവസ്ഥവരെയെത്തി. ഈ അവസരത്തില്‍ സസ്യേതര ഭക്ഷണം കഴിക്കുന്നതിനും മറ്റും ഹാന്‍സിനു തുണയായത് വെള്ളിനേഴിയില്‍ ഫോട്ട് സ്റ്റുഡിയോ നടത്തിയിരുന്ന ജോര്‍ജ് എന്നയാളാണ്.
പകല്‍ മുഴുവന്‍ കഥകളി പഠിച്ചശേഷം രാത്രി കഥകളി കാണാന്‍ പോകുന്ന പതിവും ഹാന്‍സിനുണ്ടായിരുന്നു. കളിയരങ്ങിനു മുന്നില്‍ മണിക്കൂറുകളോളം ആസ്വദിച്ചിരിക്കും. ഒരിക്കല്‍ ഗുരുവായൂരില്‍ പോയപ്പോള്‍ ``പാഞ്ചാലീമോക്ഷം'' കണ്ടു. അതോടെ ആ കഥ പഠിക്കണമെന്ന് ശാഠ്യമായി(തുടരും).............
Subscribe to:
Post Comments (Atom)
1 comment:
ട്രെയിനിന്‍റെ സ്വരവും ചൂളം വിളിയും ഹാന്‍സിന്‍റെ ഹൃദയത്തില്‍ സംഗീതമായിരുന്നു. ട്രെയിന്‍ കാണുമ്പോഴും ട്രെയിനില്‍ സഞ്ചരിക്കുമ്പോഴും അയാളുടെ വെള്ളാരം കണ്ണുകള്‍ കൂടുതല്‍ പ്രകാശിതമാകുമായിരുന്നെന്നും മുഖം ചുവന്നു തുടുക്കുമായിരുന്നെന്നും സോമന്‍ പറയുന്നു. ബസില്‍ സഞ്ചരിക്കുമ്പോഴും തികച്ചും അസ്വസ്‌തനായി ഹാന്‍സ് പുറത്തേക്കു നോക്കി ഇരിക്കുമായിരുന്നെന്ന് കലാമണ്ഡലം രാമന്‍കുട്ടി നായരുടെ മകന്‍ അപ്പുക്കുട്ടന്‍ ഓര്‍ക്കുന്നു.
Post a Comment