Thursday, August 14, 2008

ജ്വലിക്കുന്ന ഓര്‍മകള്‍(പരമ്പര അവസാനിക്കുന്നു)

``പിടിക്കപ്പെട്ടപ്പോള്‍മുതല്‍ കുന്നുകളിലൂടെയും ചുരങ്ങളിലൂടെയും നടന്ന്‌ ഞാന്‍ തളര്‍ന്നിരിക്കുന്നു. ഏതു സമയത്തും ഞങ്ങള്‍ കൊല്ലപ്പെടാം. മോചനത്തിനായി എന്തെങ്കിലും ചെയ്യാന്‍ ഇന്ത്യയിലെയും നോര്‍വേയിലെയും ഗവര്‍ണ്‍മെന്‍റുകളോട്‌ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ സ്ഥലം സുരക്ഷിതമാണെന്നാണ്‌ ടൂറിസ്റ്റ്‌ ഓഫീസില്‍ ഉള്ളവര്‍ പറഞ്ഞത്‌. എനിക്ക്‌ കാര്‍ഡ്‌ തന്ന ഒരു ഓഫീസര്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാനും പറഞ്ഞിരുന്നു. അതെ, ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തെ വിളിക്കുകയാണ്‌''

ഒരു നിശ്വാസത്തിന്‍റെ ദൂരത്തിനപ്പുറം മരണം കാത്തിരിക്കുന്നുണ്ടെന്ന്‌ തിരിച്ചറിഞ്ഞ നാളുകളില്‍ ഭീകരരുടെ താവളത്തിലിരുന്ന്‌ ഹാന്‍സ്‌ നോര്‍വീജിയന്‍ ഭാഷയില്‍ എഴുതിയ കുറിപ്പുകളിലൊന്നിന്‍റെ പരിഭാഷയാണ്‌ മുകളില്‍.
കണ്ണരീന്‍റെ നനവും മരണത്തിന്‍റെ ഗന്ധവുമുള്ള കവിതകളും ഇനിയൊരിക്കലും കാണാനാവാത്ത വാത്സല്യ മാതാവിനും, കുഞ്ഞുപെങ്ങള്‍ക്കുമുള്ള കത്തുകളുമൊക്കെയായിരുന്നു ഹാന്‍സിന്‍റെ വസ്‌ത്രത്തില്‍നിന്ന്‌ ലഭിച്ച കുറിപ്പുകള്‍.

ഇന്ത്യയുടെ മണ്ണില്‍ മരിച്ചു വീണാല്‍ അത്‌ ഭാഗ്യമായി കരുതുമെന്ന്‌ പറഞ്ഞ ഹാന്‍സ്‌ ഇത്രപെട്ടെന്ന്‌ താന്‍ മരണക്കെണിയില്‍ കുടുങ്ങുമെന്ന്‌ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. പക്ഷെ ഭീകരരുടെ പിടിയിലായതുമുതല്‍ മരണം മുന്നിലുണ്ടെന്ന്‌ അയാള്‍ അറിഞ്ഞു.


ഹാന്‍സ്‌ ഒഴികെ പിടിയിലായ നാലു ബന്ദികളുടെ
ചിത്രം- ഭീകരര്‍ പ്രസിദ്ധീകരണത്തിനു നല്‍കിയത്‌.

അവിടെ കയ്യില്‍ കിട്ടിയ തുണ്ടുകടലാസുകളിലെല്ലാം ഹൃദയവേദനകള്‍ കുത്തിക്കുറിച്ചു. ജീവനും മരണത്തിനുമിടയിലുള്ള നൂല്‍പാലത്തിലിരുന്ന്‌ എഴുതിക്കൂട്ടിയ ഈ വരികള്‍ വായിക്കുന്ന ആരും കരഞ്ഞു പോകും.

ദൂരെ ദൂരെ തന്നെ കാത്തിരിക്കുന്ന അമ്മയും സഹോദരിയു,സ്‌നേഹംകൊണ്ട്‌ വീര്‍പ്പുമുട്ടിച്ച ശ്രീകൃഷ്‌ണപുരത്തെ ഒരുകൂട്ടം മനുഷ്യര്‍, അരങ്ങേറ്റം കഴിഞ്ഞ്‌ നോര്‍വെയിലേക്ക്‌ അയച്ചു കൊടുത്ത കഥകളി വേഷങ്ങള്‍ കണ്ട്‌ കൗതുകം മാറാത്ത, ഇന്ത്യന്‍ പശ്ചാത്തലത്തില്‍ താന്‍ എഴുതാമെന്ന്‌ വാഗ്‌ദാനം ചെയ്‌തിരുന്ന നാടകം വേദിയിലെത്തിക്കാന്‍ കൊതിക്കുന്ന കൂട്ടുകാര്‍....അങ്ങനെ എന്തെല്ലാം ദൃശ്യങ്ങള്‍ അയാളുടെ ഓര്‍മകളില്‍ മിന്നി മറഞ്ഞിരിക്കും?

ഡോ. ഡൊണാള്‍ഡ് ഹച്ചിന്‍സ്



ഹാന്‍സിന്‍റെ അവസാന കുറിപ്പുകള്‍ക്കിടയില്‍ തനിക്കൊപ്പം ഭീകരര്‍ ബന്ദികളാക്കിയ മറ്റു വിദേശികള്‍ക്കുള്ള സന്ദേശങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭീകരര്‍ ഹാന്‍സിനെ എവിടെയോ ഏകാന്ത തടവിലാക്കിയിരിക്കുകയായിരുന്നു എന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു.

``കടലാസുകള്‍ കിട്ടാതെ വന്നപ്പോഴാകാം അവന്‍ ധരിച്ചിരുന്ന ജീന്‍സിലും കുറിപ്പുകള്‍ എഴുതി. ജീന്‍സില്‍ എഴുതാവുന്നിടത്തെല്ലാം എഴുതിയിരുന്നു''. നിറകണ്ണുകളോടെ മാരിറ്റ്‌ അനുസ്‌മരിക്കുന്നു.

``ഹാന്‍സിന്‍റെ അവസാന കുറിപ്പുകളുടെ പകര്‍പ്പുകള്‍ മാത്രമാണ്‌ എനിക്ക്‌ ആദ്യം ലഭിച്ചത്‌. പിന്നീട്‌ അവയുടെ അസ്സല്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു വാങ്ങി''. എല്ലാ കുറിപ്പുകളും കണ്ണീരോടെ വായിച്ച ആ അമ്മ അവ ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റം നടത്തി അമൂല്യ നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ്‌. ഇവയില്‍ മകന്‍ തനിക്കെഴുതിയ കത്തുകളുടെ ഉള്ളടക്കം മാരിറ്റ്‌ മറ്റാരോടും വെളിപ്പെടുത്തിയിട്ടില്ല.

``അത്‌ എനിക്ക്‌ മാത്രമുള്ളതാണ്‌. അവനെക്കുറിച്ച്‌ ഓര്‍ക്കുമ്പോഴെല്ലാം ആ കുറിപ്പിലെ വാക്കുകള്‍ എന്‍റെ കാതില്‍ മുഴങ്ങും. കുറ്റിരോമം നിറഞ്ഞ മുഖത്ത്‌ കുസൃതി ചിരിയുമായി അവന്‍ എന്‍റെ മുന്നില്‍ നില്‍ക്കുന്നുണ്ടെന്ന്‌ തോന്നും. സ്വപ്‌നങ്ങളും, ഓര്‍മകളും യാഥാര്‍ത്ഥ്യത്തിന്‌ വഴിമാറുമ്പോള്‍ ഈ അമ്മയ്‌ക്ക്‌ കണ്ണീരുമാത്രമാകും ബാക്കി''. തോരാത്ത കണ്ണീരോടെ മാരിറ്റ്‌ പറഞ്ഞു.

``ലോകത്ത്‌ ഒരമ്മയ്‌ക്കും ഈ ഗതിയുണ്ടാകരുതേ''. -മാരിറ്റ്‌ പറഞ്ഞ്‌ അവസാനിപ്പിച്ചത്‌ ഇങ്ങനെയാണ്‌.
ഡല്‍ഹിയിലെ ഒരു ഗസ്റ്റ്‌ ഹൗസില്‍ ഹാന്‍സ്‌ സൂക്ഷിച്ചിരുന്ന ഒരു ബാഗും അമ്മക്കു ലഭിച്ചു. അതില്‍ ഹാന്‍സിന്‍റെ വിലപ്പെട്ട വസ്‌തുക്കളിലൊന്നുണ്ടായിരുന്നു. എഴുതി പൂര്‍ത്തിയാക്കാത്ത ഒരു നാടകം. വിവിധ സംസ്‌കാരങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു സൃഷ്‌ടിയായിരുന്നു അത്‌. നോര്‍വെയില്‍ തിരിച്ചെത്തിയ ശേഷം അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന നാടകത്തില്‍ ഇന്ത്യന്‍ സംസ്‌കാരത്തിനായിരുന്നു മുന്‍ തൂക്കം.

ഡോണാള്‍ഡ്‌ ഹച്ചിന്‍സ്‌ ഭീകരരുടെ തോക്കിന്‍മുനയില്‍


പിന്നീട്‌ ഹാന്‍സിന്‍റെ സ്‌മരണയ്‌ക്കായി നോര്‍വെയിലെ സുഹൃത്തുക്കള്‍ ഈ നാടകം അവതരിപ്പിച്ചു.
മകന്‍റെ മനസിനെ മഥിച്ച മണ്ണിലേക്ക, സ്വര്‍ഗമെന്നും സ്വപ്‌ന ലോകമെന്നും കത്തുകളില്‍ അവന്‍ വിശേഷിപ്പിച്ച കേരളത്തിലേക്ക്‌ രണ്ടാം ഭര്‍ത്താവിനൊപ്പം നേരത്തെ ഒരു തവണ വന്ന മാറ്റി നെടുമ്പിള്ളി മനയില്‍ രണ്ടു ദിവസം തങ്ങിയശേഷമാണ്‌ മടങ്ങിയതെന്ന്‌ നാരായണന്‍ നമ്പൂതിരി പറയുന്നു. നോര്‍വെയില്‍ ഹാന്‍സിന്‍റെ സുഹൃത്തായിരുന്ന ഗുണബ്‌ജെന്നും ഇവിടെ സന്ദര്‍ശനം നടത്തി.
ജീവിതത്തിന്‍റെ പുസ്‌തകത്തിലില്ലെങ്കിലും ഹാന്‍സ്‌ ക്രിസ്‌ത്യന്‍ ഓസ്‌ട്രോ ഇന്നും ഒട്ടേറെപ്പേരുടെ മനസില്‍ ജീവിക്കുന്നു. മരണമുഖത്തുനിന്നുള്ള കുറിപ്പുകള്‍ ദേശത്തിനും കാലത്തിനും ആതിതമായി ഹൃദയങ്ങളെ മഥിച്ചുകൊണ്ടേയിരിക്കുന്നു.
ഒപ്പം ഹാന്‍സിന്‍റെ അവസാനത്തെ കുറിപ്പുകളും.
``ഒരു മനുഷ്യനായിരിക്കാന്‍ നീ മറക്കരുത്‌. അപ്പോള്‍ മാത്രമേ നിന്റെ നീതി പാലിക്കാനും നിന്റെ ലക്ഷ്യത്തിലെത്താനും നിനക്കു കഴിയൂ''

1 comment:

പതാലി said...

``പിടിക്കപ്പെട്ടപ്പോള്‍മുതല്‍ കുന്നുകളിലൂടെയും ചുരങ്ങളിലൂടെയും നടന്ന്‌ ഞാന്‍ തളര്‍ന്നിരിക്കുന്നു. ഏതു സമയത്തും ഞങ്ങള്‍ കൊല്ലപ്പെടാം. മോചനത്തിനായി എന്തെങ്കിലും ചെയ്യാന്‍ ഇന്ത്യയിലെയും നോര്‍വേയിലെയും ഗവര്‍ണ്‍മെന്‍റുകളോട്‌ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ സ്ഥലം സുരക്ഷിതമാണെന്നാണ്‌ ടൂറിസ്റ്റ്‌ ഓഫീസില്‍ ഉള്ളവര്‍ പറഞ്ഞത്‌. എനിക്ക്‌ കാര്‍ഡ്‌ തന്ന ഒരു ഓഫീസര്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാനും പറഞ്ഞിരുന്നു. അതെ, ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തെ വിളിക്കുകയാണ്‌''

ഒരു നിശ്വാസത്തിന്‍റെ ദൂരത്തിനപ്പുറം മരണം കാത്തിരിക്കുന്നുണ്ടെന്ന്‌ തിരിച്ചറിഞ്ഞ നാളുകളില്‍ ഭീകരരുടെ താവളത്തിലിരുന്ന്‌ ഹാന്‍സ്‌ നോര്‍വീജിയന്‍ ഭാഷയില്‍ എഴുതിയ കുറിപ്പുകളിലൊന്നിന്‍റെ പരിഭാഷയാണ്‌ മുകളില്‍.