Tuesday, August 12, 2008

സ്വപ്‌നങ്ങളുടെ താഴ്‌വരയില്‍ മരണം(പരമ്പര -പത്താം ഭാഗം)

(ഹാന്‍സിന്‍റെ ശിരസ്സറ്റ ശരീരം മൃതദേഹം കശ്‌മീരിലെ ചത്ത്‌ഹാലില്‍ കണ്ടെത്തിട്ട്‌ ഇന്ന്‌ 13 വര്‍ഷം തികയുന്നു)

``അരങ്ങേറ്റം കഴിഞ്ഞ്‌ ശ്രീകൃഷ്‌ണപുരം വിടും മുന്‍പ്‌ അവന്‍ എനിക്ക്‌ ഫോണ്‍ ചെയ്‌തു. ഇതു പോലെ നിറഞ്ഞ മനസുമായി മുന്‍പൊരിക്കലും എന്നോടു സംസാരിച്ചിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. എന്‍റെയും ആനറ്റിന്‍റെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഇവിടുത്തെ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു...''മരണമുഖത്തേക്ക്‌ പുറപ്പെടും മുമ്പ്‌ മകനോടു സംസാരിച്ച നിമിഷങ്ങളേക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ മാരിറ്റ്‌ ഹെസ്‌ബിയുടെ കണ്ണുകള്‍ നിറയുന്നു.

``ഒരു മാസം കൂടി കേരളത്തില്‍ തങ്ങണമെന്ന്‌ ആഗ്രഹമുണ്ടെങ്കിലും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്‌ നീട്ടി കിട്ടാത്തതു കൊണ്ട്‌ ബദരീനാഥിലും മറ്റും സന്ദര്‍ശനം നടത്തി ഉടന്‍ മടങ്ങുമെന്നാണ്‌ അവന്‍ ഏറ്റവുമൊടുവില്‍ പറഞ്ഞത്‌''.ഹാന്‍സിന്‍റെ പേരില്‍ കൊച്ചിയില്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്ന സ്‌കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ ഹെസ്‌ബിയെയും, സഹോദരി ആനറ്റിനെയും എറണാകുളം ഗസ്റ്റ്‌ ഹൗസിലാണ്‌ ഞാന്‍ കണ്ടുമുട്ടിയത്‌.

ഹാന്‍സിനെക്കുറിച്ചുള്ള ഓര്‍മച്ചിത്രങ്ങളില്‍ മുഴുകിയിട്ടെന്നവണ്ണം ആ അമ്മ തെല്ലിട ജനാലയിലൂടെ വിദൂരതയിലേക്ക്‌ കണ്ണുംനട്ടിരുന്നു. കുസൃതിക്കാരായനായ കുഞ്ഞുഹാന്‍സ്‌,നാടകത്തെയും സംഗീതത്തെയും നെഞ്ചേറ്റിയ ബാലന്‍, അരങ്ങിനോടുള്ള ഭ്രാന്തമായ അഭിനിവേശത്തില്‍ വീടുവിട്ടുപോയ യുവാവ്‌, ലോകത്തിന്‍റെ ഏതൊക്കൊയോ കോണുകളില്‍നിന്ന്‌ ക്ഷേമാന്വേഷണങ്ങളുമായി ഫോണ്‍ ചെയ്യുന്ന വത്സല മകന്‍...ഓര്‍മകള്‍ മഞ്ഞു പുതച്ച കശ്‌മീര്‍ താഴ്‌വരയിലെത്തുമ്പോള്‍ മാരിറ്റിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.

ഭീകരര്‍ തട്ടിക്കൊണ്ടു പോയ വിദേശികള്‍ക്കു വേണ്ടി സൈന്യം കശ്മീര്‍ താഴ്വരയില്‍ തെരച്ചില്‍ നടത്തുന്നു

``അവന്‍ നോര്‍വെയില്‍ മടങ്ങി വരുന്നതു കാത്തിരുന്ന ഞങ്ങളെ തേടിയെത്തിയത്‌ കാശ്‌മീരില്‍ ഭീകരരുടെ പിടിയിലായ വിവരമാണ്‌. മെയ്‌ക്കരുത്തും തികഞ്ഞ മനഃസാന്നിധ്യവുമുള്ള ഹാന്‍സിന്‌ ഏതു വെല്ലുവിളികളെയും അതിജീവിക്കുവാന്‍ കഴിയുമെന്ന്‌ ഞങ്ങള്‍ വിശ്വസിച്ചു. അതിനായി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.വൈകാതെ ഞങ്ങള്‍ ഇന്ത്യയിലെത്തി''-തീവ്രവേദനയുടെ നാളുകള്‍ മാരിറ്റ്‌ ഓര്‍മിച്ചു.

പക്ഷെ, മാരിറ്റിന്‍റെയും ആനറ്റന്‍റെയും പ്രാര്‍ത്ഥനകളും പ്രതീക്ഷകളും ഫലം കണ്ടില്ല.995 ഓഗസ്റ്റ്‌ 13ന്‌ രാവിലെ അനന്ത്‌നാഗ്‌ ജില്ലയിലെ ചത്ത്‌ഹാല്‍ ഗ്രാമത്തില്‍ പന്‍സാമുല്ല-സാലിയ റോഡിനു സമീപം വിറക്‌ ശേഖരിക്കാനെത്തിയ ഒരു സംഘം സ്‌ത്രീകളാണ്‌ ശിരസ്‌ ഛേദിക്കപ്പെട്ട നിലയില്‍ ഹാന്‍സിന്‍റെ ശരീരം കണ്ടെത്തിയത്‌. മൃതദേഹത്തിന്‍റെ നെഞ്ചില്‍ കത്തികൊണ്ട്‌ അല്‍-ഫാറന്‍ എന്ന്‌ കോറിയിരുന്നു. അധികം ദൂരത്തല്ലാതെ ശിരസും പിന്നീട്‌ കണ്ടെത്തി.

ശരീരത്തിലുണ്ടായിരുന്ന കുപ്പായത്തിന്‍റെ മടക്കുകളിലും മറ്റും ഒട്ടേറെ കടലാസു തുണ്ടുകള്‍ കണ്ടത്തി. മരണം മുന്നില്‍ കണ്ട്‌ ഭീകരരുടെ താവളത്തില്‍ കഴിയുമ്പോള്‍ ഹാന്‍സ്‌ കുറിച്ച കവിതകളും ചിന്തകളും കത്തുകളുമൊക്കെയായിരുന്നു കടലാസുകളില്‍.

ഇന്ത്യന്‍ സേന പിടികൂടിയ 21 തീവ്രവാദികളെ വിട്ടയക്കാതെ ഹാന്‍സ്‌ ഉള്‍പ്പെടെ തങ്ങള്‍ തട്ടിയെടുത്ത വിദേശ വിനോദസഞ്ചാരികളെ മോചിപ്പിക്കില്ലെന്നായിരുന്നു തീവ്രവാദികളുടെ നിലപാട്‌. ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. ജോണ്‍ ചില്‍ഡ്‌സിനു പിന്നാലെ രക്ഷപ്പെടാനോ തീവ്രവാദികളോട്‌ ചെറുത്തു നില്‍ക്കാനോ ശ്രമിച്ചതുകൊണ്ടാകാം ഹാന്‍സിനു തന്നെ അവര്‍ ആദ്യം മരണം വിധിച്ചത്‌. ആഗോളതലത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന തീവ്രവാദത്തിന്റെ ഇരകളുടെ പട്ടികയില്‍ ഹാന്‍സ്‌ ക്രിസ്‌ത്യന്‍ ഓസ്‌ട്രോ എന്ന 24കാരന്റെ പേരുകൂടി എഴുതിച്ചേര്‍ക്കപ്പെട്ട വിവരം അമേരിക്കന്‍ മാധ്യമങ്ങളിലൂടെയാണ്‌ പുറംലോകമറിഞ്ഞത്‌.

ബന്ദികളുടെ ഭാര്യമാരും ബന്ധുക്കളും ശ്രീനഗറില്‍ എത്തിയപ്പോള്‍

ഹാന്‍സിന്‍റെ മടക്കയാത്ര കാത്ത് ദല്‍ഹിയില്‍ കഴിഞ്ഞിരുന്ന മാരിറ്റിനെയും ആനറ്റിനെയും തേടിയെത്തിയത്‌ വിറങ്ങലിച്ച ശരീരവും അന്ത്യനിമിഷങ്ങളില്‍ ഹാന്‍സ്‌ എഴുതിയ കുറിപ്പുകളുമായിരുന്നു.ഇങ്ങു ദൂരെ ശ്രീകൃഷ്‌ണപുരത്തെ നെടുമ്പിള്ളി മനയില്‍ ആ വാര്‍ത്തയെത്തുമ്പോള്‍ നാരായണന്‍ നമ്പൂതിരിയും കുടുംബവും ഹാന്‍സ്‌ നേരത്തെ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു. ``ഭാരതത്തില്‍ മരിക്കാനായാല്‍ അത്‌ മഹാഭാഗ്യമാണ്‌'' (തുടരും)......

1 comment:

Anonymous said...

ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്ട്രോയുടെ ശിരസ്സറ്റ ശരീരം മൃതദേഹം കശ്‌മീരിലെ ചത്ത്‌ഹാലില്‍ കണ്ടെത്തിട്ട്‌ ഇന്ന്‌ 13 വര്‍ഷം തികയുന്നു