Sunday, August 10, 2008

അബദ്ധത്തില്‍ ചാടിച്ച സാഹസങ്ങള്‍(പരന്പര-ഭാഗം ഒന്പത്)

രാപകല്‍ ഭേദമെന്യേ കരിമ്പുഴയിലും കുന്തിപ്പുഴയിലുമൊക്കെ മുങ്ങിക്കുളിച്ച്‌, പുഴക്കരയില്‍ മലര്‍ന്നു കിടക്കുന്ന സായ്‌പ്പ്‌ നാട്ടുകാര്‍ക്ക്‌ വിസ്‌മയമായി. തുടക്കത്തില്‍ മനയില്‍ തന്നെ കുളിച്ചിരുന്ന ഹാന്‍സ്‌ അധികം വൈകാതെ പുഴകളില്‍ കുളിക്കുന്നതിന്‍റെ സുഖമറിഞ്ഞു. മനയുടെ മുറ്റത്ത്‌ നടത്തിയിരുന്ന സൂര്യ സ്‌നാനവും പുഴക്കരയിലേക്കു മാറ്റി.

അര്‍ധ രാത്രി മനയില്‍ നിന്ന്‌ പുറത്തിറങ്ങി, രാത്രിയുടെ സൗന്ദര്യമാസ്വദിച്ച്‌ പാടത്തുകൂടി എങ്ങോട്ടെന്നില്ലാതെ നടക്കും. അതിനിടെ എവിടെയെങ്കിലും വെള്ളം കണ്ടാല്‍ അവിടെ ചാടുകയായി.

``രാത്രിയില്‍ ഇറങ്ങി നടക്കരുതെന്ന്‌ ഞാന്‍ ഉപദേശിക്കുമായിരുന്നു. നോര്‍വേയില്‍ സൈനീക സേവനം നടത്തിയിരുന്ന കാലത്ത്‌ കായലിനടിയിലൂടെയും മറ്റും നീന്തിയതും വലിയ ഉയരത്തില്‍ നിന്ന്‌ ചാടിയതുമുള്‍പ്പെടെയുള്ള വീരസാഹസിക കഥകള്‍ പറഞ്ഞ്‌ തനിക്ക്‌ തെല്ലും ഭയമില്ലെന്ന്‌ ഹാന്‍സ്‌ സമര്‍ത്ഥിച്ചിരുന്നു. അയാളുടെ വലിയ ബാഗിനുള്ളിലെ സമ്പാദ്യങ്ങളില്‍ വലിയൊരു വാളും ടോര്‍ച്ചും ഉണ്ടായിരുന്നു. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധന കടമ്പകള്‍ കടത്തി വാള്‍ ഇവിടെ എത്തിച്ചത്‌ എങ്ങിനെയാണെന്ന്‌ എത്ര ആലോചിച്ചിട്ടും എനിക്ക്‌ പിടികിട്ടിയില്ല''- നമ്പൂതിരി മാഷ്‌ പറയുന്നു.

രാത്രി കഥകളി കാണാന്‍ പോകുന്നത്‌ ഉള്‍പ്പെടെയുള്ള അനുഭവങ്ങള്‍ ഹാന്‍സ്‌ ഡയറിയില്‍ കുറിച്ചിട്ടിരുന്നു. മലയാള വാക്കുകള്‍ പഠിക്കാന്‍ പ്രത്യേക്‌ താല്‍പര്യം കാട്ടിയിരുന്നു. കേട്ട വാക്കുകളില്‍ പലതും ഹാന്‍സിന്‍റെ ഡയറിയില്‍ ഇടം പിടിച്ചു. ഇതിലൊന്ന്‌ ``എന്തുണ്ട്‌ വിശേഷം'' എന്നതായിരുന്നു. ഇംഗ്ലീഷും നോര്‍വീജിയനും ഇടകലര്‍ന്ന മലയാളത്തില്‍ ഹാന്‍സ്‌ നടത്തുന്ന കുശലാന്വേഷണം നാട്ടുകാര്‍ക്ക്‌ കൗതകമായിരുന്നു.

ഒരിക്കല്‍ ട്രെയിന്‍ യാത്രയ്‌ക്കിടെ ഒരു യുവതിയെ പരിചയപ്പെട്ടു. കോയമ്പത്തൂര്‍ സ്വദേശിനിയായ അവര്‍ തന്നെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ തുറന്നു സംസാരിച്ചില്ലെങ്കിലും പിരിയുമ്പോള്‍ ടെലഫോണ്‍ നമ്പര്‍ ഹാന്‍സിനു നല്‍കി. പിന്നീട്‌ സോമന്‍ കോയമ്പത്തൂരില്‍ കഥകളി പരിപാടിക്ക്‌ പോകുമ്പോള്‍ ഹാന്‍സും കൂടെക്കൂടി. അവിടെ ചെന്നയുടന്‍ പഴയ കഥാപാത്രത്തെ തേടി ഹാന്‍സ്‌ മുങ്ങി.

പക്ഷെ, വളരെ പെട്ടെന്ന്‌ തിരിച്ചെത്തി. സംശയം തോന്നിയ സോമന്‍ വിവരമന്വേഷിച്ചപ്പോള്‍ ചിത്രം വ്യക്തമായി;
ട്രെയിന്‍ പരിചയപ്പെട്ട സുന്ദരി കോയമ്പത്തൂരിലെ വനിതാ പോലീസുകാരിയാണെന്ന്‌ അവിടെവെച്ചാണത്രെ മനസിലായത്‌.
ഒരിക്കല്‍ തനിയെ ഊട്ടിയില്‍ പോയി മടങ്ങിവരുമ്പോള്‍ ഹാന്‍സിന്‍റെ കാല്‍വെള്ളകള്‍ പൊള്ളി നശിച്ചിരുന്നു. തീക്കനലിനു മുകളിലൂടെ നടന്ന്‌ പ്രദര്‍ശനം നടത്തി പണം വാങ്ങുന്ന അഭ്യാസികളെ അനുകരിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതായിരുന്നു.

``മലയാളി പെണ്ണേ നിന്റെ മനസ്‌.... എന്നു തുടങ്ങുന്ന സിനിമാ ഗാനത്തിന്‍റെ ആദ്യ വരികള്‍ ഹാന്‍സ്‌ പഠിച്ചതും ഊട്ടിയില്‍ നിന്നായിരുന്നു. പിന്നീട്‌ ഈ പാട്ട്‌ ഇടയ്‌ക്കിടെ പാടുന്നതു പതിവാക്കി.

സ്വാദില്‍ ഭ്രമിച്ച്‌ ഒരിക്കല്‍ ഒരു കുപ്പിയോളം ചവനപ്രാശം ഒന്നിട്ടു കഴിച്ച ഹാന്‍സിന്‌ കലശലായ വയറിളക്കം പിടിപെട്ടതും നന്പൂതിരി മാഷും കുടുംബാംഗങ്ങളും അനുസ്മരിച്ചു(തുടരും)..........

2 comments:

പതാലി said...

``രാത്രിയില്‍ ഇറങ്ങി നടക്കരുതെന്ന്‌ ഞാന്‍ ഉപദേശിക്കുമായിരുന്നു. നോര്‍വേയില്‍ സൈനീക സേവനം നടത്തിയിരുന്ന കാലത്ത്‌ കായലിനടിയിലൂടെയും മറ്റും നീന്തിയതും വലിയ ഉയരത്തില്‍ നിന്ന്‌ ചാടിയതുമുള്‍പ്പെടെയുള്ള വീരസാഹസിക കഥകള്‍ പറഞ്ഞ്‌ തനിക്ക്‌ തെല്ലും ഭയമില്ലെന്ന്‌ ഹാന്‍സ്‌ സമര്‍ത്ഥിച്ചിരുന്നു. അയാളുടെ വലിയ ബാഗിനുള്ളിലെ സമ്പാദ്യങ്ങളില്‍ വലിയൊരു വാളും ടോര്‍ച്ചും ഉണ്ടായിരുന്നു. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധന കടമ്പകള്‍ കടത്തി വാള്‍ ഇവിടെ എത്തിച്ചത്‌ എങ്ങിനെയാണെന്ന്‌ എത്ര ആലോചിച്ചിട്ടും എനിക്ക്‌ പിടികിട്ടിയില്ല''- നമ്പൂതിരി മാഷ്‌ പറയുന്നു.

Anonymous said...

when will you go online?