Wednesday, December 20, 2006

മദീനയിലെ തലവെട്ട് (കണ്ണീര്‍ കഥകള്‍ വരുന്ന വഴി)

സൗദി അറേബ്യയിലെ മദീനയില്‍ പോലീസിന്‍റെ പിടിയിലാവുകയും മരണ ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്ത ജോജോ ജോസഫ് എന്ന പ്രവാസിയുടെ കദന കഥ കേരളത്തില്‍ ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ദേശീയ ദിനപത്രമെന്ന് അവകാശപ്പെടുന്ന ഹിന്ദു പോലും ഇക്കാര്യത്തില്‍ പിന്നോക്കം പോയില്ല. മംഗളം മാത്രമാണ് വസ്തുതയോട് അല്‍പ്പമെങ്കിലും അടുത്തു നില്‍ക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മദീനയില്‍ പ്രതിനിധികളുള്ള പത്രങ്ങള്‍പോലും വസ്തുതകള്‍ അന്വേഷിക്കാതെ ജോജോയുടെ കദനകഥയില്‍ കണ്ണീര്‍ ചാലിക്കാന്‍ മത്സരിക്കുകയായിരുന്നു.
ജോജോയുടെ കഥയുടെ നിജസ്ഥിതി വ്യക്തമാക്കുന്നതിനുവേണ്ടി ഇന്നത്തെ(20-12-2006) മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു. മലയാളം ന്യൂസ് ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം പ്രസിദ്ധീകരിക്കുന്ന പത്രമായതിനാല്‍ കേരളത്തില്‍ അത്ഭുതകരമായ രക്ഷപ്പെടലിന്‍റെ കഥ വായിച്ച ബ്ലോഗ് കുടുംബാംഗങ്ങള്‍ക്കെങ്കിലും സത്യം മനസിലാക്കാന്‍ ഇത് ഉപകരിക്കുമെന്ന് കരുതുന്നു.

മദീനയിലെ തലവെട്ട്‌ നാടകം പരിഭ്രാന്തി പരത്തി
(മലയാളം ന്യൂസ് ഡിസംബര്‍ 20 ബുധന്‍)
ആലപ്പുഴ: പ്രവാസിയുടെ കടുത്ത ഭയവും കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്ത രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന്‌ സുഷ്ടിച്ച നാടകം നാട്ടിലും വിദേശത്തും ഏറെ നേരം പരിഭ്രാന്തി പരത്തി. മദീനയില്‍ വധശിക്ഷക്കു വിധേയനാക്കാനിരുന്ന മലയാളിയെ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയുടേയും മറ്റും ഇടപെടല്‍ കാരണം മോചിപ്പിച്ചു എന്നൊരു വാര്‍ത്തയാണ്‌ ഇന്നലെ ആലപ്പുഴയിലെ പത്രം ഓഫീസുകളിലെത്തിയത്‌.

കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ്‌ നേരിട്ടു വിളിച്ചു പറഞ്ഞതിനാല്‍ മുന്‍പിന്‍ നോക്കാതെ വാര്‍ത്ത കൊടുക്കാന്‍ ചിലര്‍ തയാറായി. വധശിക്ഷയില്‍ നിന്നു രക്ഷപ്പെട്ടയാളുടെ വീട്‌ പ്രതിപക്ഷ നേതാവു സന്ദര്‍ശിക്കുകയും ചെയ്തു.

എടത്വ മരിയാപുരം വടക്കേകുറ്റം ജോസഫിന്‍റെ മകന്‍ ജോജോ ജോസഫാണ്‌ നായകന്‍. തായിഫില്‍ ജോലി ചെയ്യുന്ന ഇയാള്‍ പ്രസവാനന്തരം ഹായിലില്‍ ആശുപത്രിയില്‍ കഴിയുന്ന ഭാര്യയെ കാണന്‍ പുറപ്പെട്ടതായിരുന്നു. ഹായിലില്‍ നഴ്സാണ്‌ ഭാര്യ ഷീബ. ലിമോസിന്‍ ഡ്രൈവറുടെ പിഴവു കാരണം നിരോധിത മേഖലയില്‍ ജോജോ പ്രവേശിക്കുന്നതോടെയാണ്‌ കഥയാരംഭിക്കുന്നത്‌. മിനിയാന്നായിരുന്നു ഇത്‌.

പോലീസ്‌ പിടികൂടി നിജസ്ഥിതി മനസ്സിലാക്കിയ ശേഷം ഇന്നലെത്തന്നെ ഇയാളെ വിട്ടയക്കുകയും ചെയ്തു. മദീന ഹജ്‌ മിഷന്‍ ഇന്‍ ചാര്‍ജും മലയാളിയുമായ മുസ്തഫയെ വിളിച്ചു വരുത്തിയാണ്‌ പോലീസ്‌ സംഭവിച്ചതെന്തെന്ന് മനസിലാക്കിയത്.

പരിഭ്രാന്തനായ ജോജോ പോലീസിന്‍റെ പിടിയിലായ ഉടന്‍ തന്നെ താന്‍ വധിക്കപ്പെടുമെന്നു ഭാര്യയോട്‌ ഫോണ്‍ ചെയ്തു പറയുകയും എങ്ങനെയെങ്കിലും രക്ഷപ്പെടുത്താന്‍ ശ്രമിക്കണമെന്ന്‌ അപേക്ഷിക്കുകയും ചെയ്തു. ഭയന്നു വിറച്ച ഷീബ വിവരം ഉടനെ കോട്ടയത്തുള്ള സഹോദരന്‍മാരെ അറിയിച്ചു. അവര്‍ ഉടനെ ഉമ്മന്‍ചാണ്ടിയെ കാണുകയും അദ്ദേഹം ഇന്ത്യന്‍ അംബാസിഡര്‍ മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ വരെ ബന്ധപ്പെടുകയും ചെയ്തു.

ഇതൊന്നുമറിയാതെ ഇതിനകം മദീനയില്‍ പോലീസ്‌ ഇയാളെ മോചിപ്പിച്ചു കഴിഞ്ഞിരുന്നു. മോചന വാര്‍ത്തയും ഭാര്യാ സഹോദരന്‍മാര്‍ മുഖേനയാണ്‌ നാട്ടിലെത്തിയത്‌. ജോജോയുടെ എടത്വയിലെ വീട്ടിലേക്കു പുറപ്പെട്ട ഉമ്മന്‍ചാണ്ടിയാണ്‌ തന്നെ ഇക്കാര്യം അറിയിച്ചതെന്നും നേതാവിണ്റ്റെ ശ്രമഫലമായി നടന്ന മോചന വാര്‍ത്ത പത്രങ്ങളെ അറിയിക്കണമെന്നു തോന്നിയെന്നും മാന്നാര്‍ അബ്ദുല്‍ ലത്തീഫ്‌ പറയുന്നു.

എന്തു കുറ്റത്തിനായാലും പിടികൂടിയ ഒരാളെ പിറ്റേന്നു തന്നെ വിചാരണ കൂടാതെ തല വെട്ടാന്‍ പത്തു ലക്ഷത്തോളം മലയാളികള്‍ കഴിയുന്ന സൌദിയില്‍ നിയമമുണ്ടോ എന്നന്വേഷിക്കാന്‍ പോലും ഇവരാരും മിനക്കെട്ടില്ല. സ്വന്തം വീട്ടിലേക്ക്‌ ഫോണ്‍ ചെയ്ത്‌ കാര്യങ്ങള്‍ വിശദമായി അറിയിക്കാന്‍ മടിച്ച ജോജോ ഹായിലിലെത്തിയെങ്കിലും മൊബൈലില്‍ ബന്ധപ്പെടാന്‍ ഇയാളോ ഭാര്യ ഷീബയോ തയാറായില്ല.

എട്ടു വര്‍ഷമായി സൌദിയിലുള്ള ജോജോ താനുണ്ടാക്കിയ പുകിലുകളൊന്നും അറിയാതെ ഭാര്യയോടും കുഞ്ഞിനോടുമൊപ്പം ഹായിലിലുണ്ട്‌.
....................................................................

Saturday, December 09, 2006

സാക്ഷി കള്ളനാണേ കൂയ്‌.....


എല്ലാം കാണുന്നവന്‍....

കൈരളി ടീവിയിലെ സാക്ഷി എന്ന പരിപാടി സ്വയം വിശേഷിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌. സാക്ഷി എല്ലാം കണ്ടിരുന്നത്‌ കേരളം യു.ഡി.എഫ്‌ ഭരിച്ചിരുന്ന കാലത്ത്‌. സെക്രട്ടേറിയേറ്റിന്‍റെ ഇടനാഴികളില്‍ നിന്നുമുതല്‍ നാട്ടിന്‍പുറത്തെ ഓടകളില്‍നിന്നുവരെ സാക്ഷി അപ്രിയ സത്യങ്ങള്‍ തോണ്ടിയെടുത്തു.
കാമറാ ടെക്നിക്കുകളുടെയും(ടെക്നിക്ക്‌ എന്നു പറയാന്‍ ഉണ്ടോ എന്ന്‌ ചോദിക്കരുത്‌) രാമചന്ദ്രന്‍റെ സവിശേഷ ശബ്ദത്തിന്‍റെയും മേമ്പൊടിയോടെ അവ കണ്‍മുന്നിലെത്തിയപ്പോള്‍ ജനം കയ്യടിച്ചു പറഞ്ഞു- കൊള്ളാം യെവന്‍മാരെ സമ്മതിക്കണം!

സാക്ഷി കണ്ടെത്തിയതില്‍ അധികവും ഭരിക്കുന്നവരുടെ നെറികേടുകളായിരുന്നു. അമിത പബ്ളിസിറ്റിയില്‍ താല്‍പര്യമില്ലാത്ത സാക്ഷി പണ്ട്‌ ആരോ ചോദിച്ച കാര്യം ഇടക്കിടെ ആവര്‍ത്തിക്കും-സാക്ഷിക്കെന്താ കൊമ്പുണ്ടോ?

സര്‍ക്കാരിനെ നേര്‍വഴിക്കു നടത്തുന്നവരല്ലേ?- അവര്‍ക്ക്‌ കൊമ്പുണ്ടെന്ന്‌ സമ്മതിക്കാതെ പറ്റുമോ?പക്ഷെ ഭരണം മാറിയപ്പോള്‍ സാക്ഷിക്ക്‌ തിമിരം ബാധിച്ചു. പലതും കാണാനാവുന്നില്ല. കാണുന്നത്‌ മനസിലാകുന്നില്ല. അല്ലെങ്കിലും എത്ര മിടുക്കനാണെങ്കിലും ഒരു പ്രായം കഴിഞ്ഞാല്‍ തിമിരവും വെള്ളെഴുത്തുമൊക്കെ ഉണ്ടാവും. കറതീര്‍ന്ന ഭരണത്തിനുകീഴില്‍ കേരളം മാവേലി നാടുപോലെ മുന്നോട്ടു പോകുമ്പോള്‍ സര്‍ക്കാരിനെ എന്തിന്‌ വിമര്‍ശിക്കണം?.

എന്നു കരുതി പരിപാടി നിര്‍ത്താനാവുമോ? പ്രതിപക്ഷത്താണെങ്കിലും യു.ഡി.എഫിനെ നന്നാക്കുക തന്നെ. കൂടാതെ'വമ്പന്‍' അഴിമതികള്‍ നടത്തുന്ന കെ.എസ്‌.ആര്‍.ടി. സി ഡ്രൈവര്‍മാര്‍, നഗരസഭാ ജീവനക്കാര്‍ തുടങ്ങിയ 'ഉന്നതരെ' കൈകാര്യം ചെയ്യാനും ഇവിടെ മറ്റാരാണ്‌ ഉള്ളത്‌?

പറഞ്ഞു പറഞ്ഞ്‌ കാടുകയറിപ്പോയി. പറയാന്‍ വന്നത്‌ ഇതല്ല. നേരത്തെ നമ്മടെ കൈപ്പള്ളിയാശാന്‍ മലയാളം ടെലിവിഷന്‍ ചാനലുകളും ചലച്ചിത്ര സംവിധായകരും അന്യഭാഷകളിലെ ഹിറ്റ്‌ സംഗീതങ്ങള്‍ മോഷ്ടിക്കുന്നതിനെക്കുറിച്ച്‌ വിശദമായി എഴുതിയിരുന്നു. സാക്ഷിയുടെ ടൈറ്റില്‍ മ്യൂസിക്‌ കേട്ടുതുടങ്ങിയ കാലം മുതല്‍ ഇത്‌ പണ്ടെവിടെയോ കേട്ടതാണല്ലോ എന്ന്‌ ഒരു സംശയം തോന്നി. ഒത്തിരി ആലോചിച്ചിട്ടും പുടി കിട്ടിയില്ല. എങ്കില്‍ പിന്നെ നമ്മടെ തോന്നലാകുമെന്ന്‌ കരുതി ആശ്വസിച്ചു.

കാലം കടന്നുപോയപ്പോള്‍ ഈ മ്യൂസിക്ക്‌ കേള്‍ക്കുമ്പോള്‍ മലയാളിക്ക്‌ സാക്ഷിയെ ഓര്‍മ വരുന്ന നിലയിലെത്തി കാര്യങ്ങള്‍. സാക്ഷിയുടെ അണിയറക്കാരായ തിരുവനന്തപുരത്തെ എന്‍.ടി.വി ടെക്നോളജീസ്തന്നെ മറ്റു പല ചാനലുകളിലും പരിപാടികള്‍ നിര്‍മിക്കുന്നുണ്ട്.

മലയാള സിനിമയിലെ സംഗീത ചോരണത്തെക്കുറിച്ചും മറ്റു പല സര്‍ഗാത്മക മോഷണങ്ങളെക്കുറിച്ചും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ സാക്ഷിയും എന്‍.ടി.വിയുടെ മറ്റു പരിപാടികളും പുറത്തുകൊണ്ടുവന്നു. കൈരളി പീപ്പിളില്‍ ഇത്തരം മോഷ്ടാക്കളെ തുറന്നു കാട്ടുന്ന നുണക്കഥ എന്ന പ്രത്യേക പരിപാടിയും ഇവര്‍ തുടങ്ങി. ദോഷം പറയരുതല്ലോ, ഈ പരിപാടി നന്നായിരുന്നു. സിനിമാക്കാരെ വാഴ്ത്താനും ഏതു ഫ്ളോപ്പ്‌ സിനിമയുടെയും വിജയാഘോഷം നടത്താനും സമയം നീക്കിവെക്കുന്ന ടെലിവിഷന്‍ പരിപാടികള്‍ക്കിടയില്‍ നുണക്കഥ വേറിട്ടുനിന്നു. പക്ഷെ നുണക്കഥ അല്‍പ്പായുസായിരുന്നു. ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമായി. സിനിമക്കാരെ വിമര്‍ശിച്ച്‌ മാധ്യമങ്ങള്‍ക്ക്‌ പിടിച്ചു നില്‍ക്കാനാവില്ലല്ലോ?(ചിത്രഭൂമി മാസികയില്‍ ഏറെ കൊട്ടിഘോഷിച്ച്‌ തുടങ്ങി ആഴ്ച്ചകള്‍ക്കുള്ളില്‍ നിര്‍ത്തിയ വിചാരണ എന്ന പംക്തി മറ്റൊരു ഉദാഹരണം)

അങ്ങനെയിരിക്കെയാണ്‌ ഒരു അവധി ദിനത്തില്‍ കാസറ്റ്‌ കളക്ഷനിലെ ഏറ്റവും പഴക്കമുള്ള ചിലത്‌ കേള്‍ക്കാമെന്ന്‌ തീരുമാനിച്ചത്‌. അക്കൂട്ടത്തിലുണ്ടായിരുന്ന ബോണി എമ്മിന്‍റെ കസെറ്റുകളിലൊന്ന്‌ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ദാ വരുന്നു ഞാന്‍ അന്വേഷിച്ചു നടന്ന പഴയ സംഗീതം. എല്ലാം കണ്ടിരുന്ന, ഇപ്പോള്‍ കാഴ്ച്ച മങ്ങിയ സാക്ഷിയുടെ ടൈറ്റില്‍ മ്യൂസിക്‌
''കലിംബ ദേ ലൂനാ( Kalimba De Luna )..............''
അന്പട സാക്ഷി...! അപ്പോള്‍ എന്‍റെ തോന്നലായിരുന്നില്ല.
എന്‍.ടി.വിയിലെ പ്രതിഭകള്‍ കൂളായി ബോണി എം പാട്ടിന്‍റെ മ്യൂസിക്ക്‌ അടിച്ചു മാറ്റി സാക്ഷിക്ക്‌ അകമ്പടിയാക്കുകയായിരുന്നു. മോഷ്ടിച്ച സംഗീതംകൊണ്ട്‌ മേല്‍വിലാസം ഉണ്ടാക്കിയവര്‍തന്നെ സംഗീത മോഷണത്തെയും മറ്റും കുറ്റം പറയുന്നു. വാസവദത്തയുടെ ചാരിത്ര്യപ്രസംഗം എന്നല്ലാതെ എന്തുപറയാന്‍?.

ഞാന്‍ പരിസരം മറന്ന്‌ അറിയാതെ വിളിച്ചു പറഞ്ഞു.
''സാക്ഷി കള്ളനാണേ കൂയ്‌.................. ''

ചാനലില്‍ ഉള്ളവര്‍ക്ക്‌ സംഗീത അവബോധം കൂടുതലായതിനാല്‍ ഇതേക്കുറിച്ച്‌ അറിയില്ലായിരിക്കാം. പക്ഷെ പോപ്പും റോക്കും റാപ്പും ഉള്‍പ്പെടെ എല്ലാം അരച്ചു കലക്കി കുടിച്ചവരെന്നു നടിക്കുന്ന നമ്മള്‍ പ്രേക്ഷകരോ?
കൈപ്പള്ളിയാശാന്‍ പറഞ്ഞപോലെ വിഢികള്‍തന്നെ.

താഴെ കാണുന്ന ലിങ്കില്‍ പോയാല്‍ ഈ പാട്ട് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

http://mp3splanet.com/en/song-Kalimba-De-Luna/1DAFE/

Wednesday, December 06, 2006

അടുപ്പില്‍ അവസാനിച്ച ക്രിസ്മസ്‌ കരോള്‍

.....ക്രിസ്മസ്‌ സ്പെഷ്യല്‍.....

ഡിസംബറെന്നു കേള്‍ക്കുമ്പോഴേ മനസൊന്നു തുള്ളിച്ചാടും.
അത്‌ പണ്ടേയുള്ള ഒരു ദൌര്‍ബല്യമാണ്‌. കുളിരാര്‍ന്ന പ്രഭാതങ്ങള്‍,
നക്ഷത്രങ്ങള്‍ കണ്ണു ചിമ്മുന്ന രാത്രികള്‍, ഇരവിനെ പകലാക്കുന്ന ക്രിസ്മസ്‌-പുതുവത്സ ആഘോഷങ്ങള്‍... ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തുള്ളാത്ത മനവും തുള്ളിപ്പോകും.

ക്രിസ്മസ്‌ കരോള്‍ എന്നൊരു കലാപരിപാടിയെക്കുറിച്ച്‌ പലര്‍ക്കും അറിയാമായിരിക്കും. കരോള്‍ എന്നാല്‍ ഗാനം, സംഗീതം എന്നൊക്കെയാണ്‌ അര്‍ത്ഥം. വിളവെടുപ്പു പോലെയുള്ള ആഘോഷ പരിപാടികളോടനുബന്ധിച്ച്‌ നടത്തിയിരുന്ന സംഗീതാഘോഷമാണ്‌ ആദ്യകാലത്ത്‌ കരോള്‍ എന്ന്‌ അറിയപ്പെട്ടിരുന്നത്‌.
ആളുകള്‍ വൃത്താകൃതിയില്‍ കൂടി നിന്ന്‌ പാടിയിരുന്ന പാട്ടുകള്‍ക്ക്‌ ഫ്രഞ്ച്‌ ഭാഷയില്‍ കരോളര്‍ എന്നാണ്‌ പറഞ്ഞിരുന്നത്‌ ഇത്‌ ലോപിച്ച് കരോള്‍ ആയെന്നാണ് പറയപ്പെടുന്നത്. ക്രിസ്മസുമായി ബന്ധപ്പെട്ട കരോള്‍ പ്രചാരത്തിലായത്‌ 13ആം നൂറ്റാണ്ടിലാണെന്നാണ്‌ ചരിത്രം.

ക്രിസ്മസ്‌ കാലത്ത്‌ നമ്മുടെ നാട്ടില്‍ പലതരം കരോളുകള്‍ നടക്കാറുണ്ട്‌. കരോള്‍ മത്സരങ്ങള്‍ക്കും പഞ്ഞമില്ല. ജിംഗിള്‍ ബെല്‍സ്.., മേരീസ്‌ ബോയ്‌ ചൈല്‍ഡ്‌.., സൈലണ്റ്റ്‌ നൈറ്റ്‌... തുടങ്ങിയ വിഖ്യാത ക്രിസ്മസ്‌ ഗാനങ്ങള്‍ക്ക്‌ ഇന്നും ഒട്ടേറെ ആരാധകരുണ്ടെങ്കിലും സിനിമാ ഗാനങ്ങളുടെ ക്രിസ്മസ്‌ പാരഡികള്‍ക്കാണ്‌ കേരളത്തില്‍ കൂടുതല്‍ ജനപ്രീതി. ഇക്കാര്യത്തില്‍ ഞങ്ങളുടെ നാടും വ്യത്യസ്തമല്ല.

ക്രിസ്മസിന്‌ ആഴ്ച്ചകള്‍ക്കു മുമ്പേ നാട്ടില്‍ പല സംഘങ്ങളും കരോള്‍ പരിശീലനം തുടങ്ങും. അത്യധ്വാനം ചെയ്ത്‌ കരോള്‍ ഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തുന്നവര്‍ ഏറെയുണ്ടെങ്കിലും ഹിറ്റ്‌ സിനിമാ പാട്ടുകള്‍ തെരഞ്ഞെടുത്തശേഷം വരികളില്‍ ഉണ്ണീശോ, പുല്‍ക്കൂട്‌, കന്യാ മറിയം, നക്ഷത്രം തുടങ്ങിയ വാക്കുകള്‍ കയറ്റി (ഇന്‍റര്‍നെറ്റും ഈമെയിലും മൊബൈല്‍ ഫോണുമൊക്കെ ചേര്‍ത്ത്‌ തമിഴ്‌ സിനിമാ പാട്ടുകള്‍ ഉണ്ടാക്കുന്നതുപോലെ)സംഗതി ഒപ്പിച്ചെടുക്കുന്നവരും കുറവല്ല. ഇത്തരം പാരഡി കരോള്‍ പാട്ടുകളുടെ പുസ്തകങ്ങളും ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്‌.

വീട്ടില്‍നിന്ന്‌ അധികം ദൂരെയല്ലാതെ മൂന്ന്‌ പള്ളികളുണ്ട്‌. പെന്തക്കോസ്ത്‌, സാല്‍വേഷന്‍ ആര്‍മി, സി.എസ്‌.ഐ എന്നീ വിഭാഗങ്ങളുടേത്‌. ഈ പള്ളികളില്‍ കരോളിനുവേണ്ടി എല്ലാ വര്‍ഷവും ചിട്ടയോടെയുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നു. അതുകൊണ്ടുതന്ന അവരുടെ പാട്ടുകള്‍ വളരെ മികച്ചതായിരുന്നു. ഡിസംബര്‍ രണ്ടാം വാരം മുതല്‍ രാത്രികാലങ്ങളില്‍ അവരുടെ റിഹേഴ്സലുകള്‍ കേട്ട്‌ കിടക്കുമ്പോള്‍ ഉള്ളില്‍ ക്രിസ്മസ്‌ ആഘോഷത്തിണ്റ്റെ പെരുമ്പറ മുഴങ്ങുമായിരുന്നു.

പള്ളികള്‍ക്കു പുറമെ സംഘടനകളും ക്ളബുകളും(സാങ്കല്‍പികമാകാം) ഒക്കെ കരോള്‍ സംഘടിപ്പിക്കാറുണ്ട്‌. ഇതിനെ മാന്യമായ ഒരു രാത്രികാല പിരിവ്‌ പരിപാടിയായി കണ്ടിരുന്നവരും കുറവല്ല. രണ്ടു ഡ്രമ്മുകളും ഒരു പെട്രോ മാക്സും ഉണ്ടെങ്കില്‍ ആര്‍ക്കും കരോള്‍ നടത്താം. അല്‍പ്പം മോടി കൂട്ടണമെങ്കില്‍ സാന്താക്ളോസിന്‍റെ വേഷം കെട്ടിയ ഒരാളെ മുന്നില്‍ നിര്‍ത്താം. മുളന്തണ്ടുകൊണ്ട്‌ ഉണ്ടാക്കി, വര്‍ണ കടലാസ്‌ ഒട്ടിച്ച്‌, അകത്ത്‌ മണ്ണെണ്ണ വിളക്ക്‌ വെച്ച ഒരു നക്ഷത്രം തീവെട്ടി പോലെ പിടിക്കാനുണ്ടെങ്കില്‍ സംഗതി ഉഷാര്‍. അച്ചടി മഷി ഉണങ്ങാത്ത രസീത്‌ പുസ്തകം അനിവാര്യം.

സാധാരണ കരോള്‍ സംഘങ്ങളുടെ പര്യടനം ഡിസംബര്‍ 23 മുതല്‍ 25 വരെയുള്ള രാത്രികളിലാണ്‌. പിരിവ്‌ മാത്രം ഉദ്ദേശിക്കുന്നവരാണെങ്കില്‍ 23നു തുടങ്ങി, പുതുവത്സരം വരെ ആവാം(യേശു പിറന്ന വിവരം പരമാവധി ആളുകളെ അറിയിക്കണമല്ലോ?). വാറ്റു മുതല്‍ സ്കോച്ചുവരെയുള്ള 'ഇന്ധന'ങ്ങളുടെ ഊര്‍ജ്ജത്തില്‍ മുന്നേറുന്ന സംഘങ്ങളും ഇല്ലാതില്ല. ഇത്തരം 'കലാകാരന്‍മാര്‍'ക്കായി ഇടക്ക്‌ ഏതെങ്കിലും താവളത്തില്‍ രാത്രി ഭക്ഷണവും ക്രമീകരിക്കും. ഓരോ ദിവസത്തെയും പാട്ടു കഴിഞ്ഞാല്‍ ഡ്രമ്മിന്‍റെയുംപെട്രോ മാക്സിണ്റ്റെയും വാടക കഴിഞ്ഞുള്ള തുക തലയെണ്ണി വീതിക്കും. ആര്‍ക്കും സ്വന്തം വീട്ടുകാരോട്‌ സമാധാനം പറയേണ്ട, പോലീസിനെ പേടിക്കേണ്ട; എല്ലാം ഉണ്ണിയേശുവിനു വേണ്ടി-അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്‍മനസുള്ളവര്‍ക്ക്‌ സമാധാനം!

തല്ലിക്കൂട്ട്‌ സംഘങ്ങളുടെ പക്കല്‍ പാരഡി പാട്ടുകള്‍ പോലും സ്റ്റോക്ക്‌ ഉണ്ടാവില്ല. പിന്നെയോ? വായില്‍ വരുന്നത്‌ കോതക്ക്‌ പാട്ട്‌. "ഒരീശോ രണ്ടീശോ മൂന്നീശോ നാലീശോ അഞ്ചാറീശോ...."(ഏക്‌ ദോ തീന്‍... എന്ന പാട്ടിന്‍റെ ഏറ്റവും എളുപ്പത്തിലുള്ള കരോള്‍ രൂപം) തുടങ്ങിയ നിമിഷ സൃഷ്ടികളായിരിക്കും ഇക്കൂട്ടര്‍ തട്ടിവിടുക(പണ്ടൊരിക്കല്‍ നാഷണല്‍ സര്‍വീസ്‌ സ്കീമിണ്റ്റെ ക്യാമ്പില്‍നിന്നും ഇത്തരം ചില നിമിഷ സൃഷ്ടികളുമായി രാത്രികാല പിരിവിന്‌ ഇറങ്ങിയത്‌ ഓര്‍ക്കുന്നു).

കരോള്‍ സംഘങ്ങള്‍ ഒറിജിനലാണെങ്കിലും തല്ലിക്കൂട്ടാണെങ്കിലും വെറുംകയ്യോടെ തിരിച്ചയക്കുന്നത്‌ മര്യാദയല്ലല്ലോ. പണ്ടൊക്കെ രണ്ടു രൂപ മുതല്‍ അഞ്ചു രൂപവരെയാണ്‌ കൊടുത്തിരുന്നത്‌. പിന്നീട്‌ അത്‌ പടിപടിയായി ഉയര്‍ന്ന്‌ അടുത്ത കാലത്ത്‌ അമ്പതു രൂപ വരെയായി. കൂടുതല്‍ പാട്ടു പാടിച്ച്‌ വന്‍ തുക കൊടുത്ത്‌ ഹുങ്ക്‌ കാട്ടിയിരുന്ന പുതുപ്പണക്കാരും ഒരുകാലത്ത്‌ ഉണ്ടായിരുന്നു.

കരോള്‍ സംഘത്തിന്‍റെ കൊട്ടു കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ കൂട്ടികള്‍ പിടഞ്ഞെണീക്കും; അവരെ വരവേല്‍ക്കാന്‍. അത്രക്കുണ്ടായിരുന്നു അന്നത്തെ ക്രിസ്മസ്‌ ജ്വരം.
മാത്രമല്ല പിറ്റേന്ന്‌ അയല്‍പക്കത്തെ കുട്ടികള്‍ ചോദിക്കും
''നിങ്ങളെ വീട്ടില്‍ ഇന്നലെ എത്ര കരോളുകാര്‍ വന്നു?''
എണ്ണം കുറഞ്ഞുപോയാല്‍ നാണക്കേടാണ്‌. ക്രിസ്മസ്‌ അവധി കഴിഞ്ഞ്‌ ചെല്ലുമ്പോള്‍ ആരുടെ വീട്ടിലാണ്‌ ഏറ്റവും കൂടുതല്‍ കരോള്‍ സംഘങ്ങള്‍ വന്നതെന്ന്‌ സഹപാഠികള്‍ക്കിടയിലും ഒരു കണക്കെടുപ്പുണ്ടാകും.

കരോള്‍ സംഘത്തിണ്റ്റെ പെട്രോമാക്സ്‌ വെളിച്ചം ഏതു ദിശയിലാണ്‌ നീങ്ങുന്നതെന്നറിയാന്‍ ജനലരികില്‍ കാത്തുനില്‍ക്കുമ്പോള്‍ അപ്പന്‍ പറയും.
"വഴിയെ പോകുന്നോരെ വിളിച്ചുകേറ്റാതെ പോയിക്കെടന്ന്‌ ഒറങ്ങു പിള്ളാരെ. ഇനീം പെറുക്കാന്‍ എന്‍റെ കയ്യില്‍ കാശില്ല"

എന്തുപറഞ്ഞാലും അപ്പണ്റ്റെ കയ്യില്‍ എന്തെങ്കിലും ഇല്ലാതിരിക്കുമോ? ഒടുവില്‍ കരോള്‍ സംഘം വീട്ടിലേക്കുള്ള വഴിയില്‍ കയറുമ്പോള്‍ അകത്തെ ഇരുട്ടില്‍ വീണ്ടും അപ്പന്‍റെ സ്വരം

"എണ്റ്റെ കയ്യിലുള്ള കാശ്‌ തീര്‍ന്നു. അവര്‍ക്ക്‌ രണ്ടു രൂപാ കൊടുത്താ മതി".

"അതു മോശാ...ആ ഉലുവാ ടിന്നിനകത്തൂന്ന്‌ പത്തു രൂപയെടുത്തു കൊട്‌...."കട്ടിലില്‍നിന്ന്‌ എഴുന്നേല്‍ക്കുന്നതിനിടെ അമ്മ പറയും.

ആശ്വാസമായി. ഞാന്‍ ഇരുട്ടില്‍തന്നെ അടുക്കളയിലേക്ക്‌ കുതിക്കും. അമ്മയുടെ താല്‍ക്കാലിക ഖജനാവു കൂടിയായ ഉലുവാ ടിന്നിന്‍റെ സ്ഥാനം എനിക്ക്‌ ഹൃദിസ്ഥമാണ്‌. രൂപയുമായി ഞാന്‍ വരുമ്പോഴേക്കും പെങ്ങള്‍ കതക്‌ തുറന്നിരിക്കും. രൂപ കയ്യില്‍ പിടിച്ച്‌ തെല്ലു ഗമയില്‍ ഞാന്‍ വാതില്‍ പടിയില്‍ നില്‍ക്കും. രണ്ട്‌ പാട്ടാണ്‌ സാധാരണ പാടുക. രണ്ടാമത്തെ പാട്ടു തുടങ്ങുമ്പോള്‍ സംഘത്തിലെ പണപ്പിരുവാകാരന്‍ മുന്നോട്ടു വരും ഞാന്‍ രൂപാ അയാള്‍ക്ക്‌ നീട്ടും. അയാള്‍ തിരിച്ച്‌ രസീതും.

ദാ... ന്നു പറയും മുമ്പ്‌ പരിപാടി കഴിയും. കരോള്‍ സംഘം മടങ്ങുമ്പോള്‍ മനസില്‍ ഒരു വിഷമം. പിന്നെ അടുത്ത സംഘത്തിന്‍റെ താളമേളങ്ങള്‍ക്കായി കാതോര്‍ക്കുകയായി.

കരോള്‍ സംഘത്തിന്‍റെ കാര്യം പറയുമ്പോള്‍ ജോയിയെക്കുറിച്ച്‌ പറയാതിരിക്കാനാവില്ല. ഞങ്ങളുടെ നാട്ടിലെ തൊഴില്‍ രഹിതരായ ചെറുപ്പക്കാരില്‍ ഒരാളാണ്‌ ജോയി. തൊഴില്‍ ഇല്ലെന്നു കരുതി ഉപജീവനത്തിനുള്ള വക ഇല്ലാതില്ല. അറിയപ്പെടുന്ന കലാകാരനല്ലെങ്കിലും കക്ഷിയുടെ മനസില്‍ ഒരു കലാകാരനുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ എല്ലാ വര്‍ഷവും ക്രിസ്മസ്‌ വേളയില്‍ ജോയി മുന്‍കൈ എടുത്ത്‌ ഒരു കരോള്‍ സംഘം ഉണ്ടാക്കുന്നത്‌.

കുറെ ദിവസം പാട്ടും കൂത്തുമൊക്കെയായി ആഘോഷിക്കാം, മാത്രമല്ല ക്രിസ്മസ്‌ കരോള്‍ എന്നാല്‍ ആത്മീയതയുടെ പരിവേഷവുമുണ്ടല്ലോ?. ജോയിയുടെ കരോള്‍ സംഘത്തെ മുന്‍പ്‌ പറഞ്ഞ തട്ടിക്കൂട്ട്‌ വിഭാഗത്തില്‍ പെടുത്താവുന്നതാണ്‌. അന്ന്‌ ക്രിസ്മസ്‌ രാത്രിയായിരുന്നു. അവരുടെ കരോള്‍ പര്യടനം ഇരുപത്തിയഞ്ചോളം വീടുകള്‍ പിന്നിട്ടു. അടുത്ത വീട്ടില്‍ എത്താന്‍ നടപ്പാതയില്‍നിന്നും കല്‍പടവുകള്‍ കയറി അല്‍പ്പ ദൂരം നടക്കണം.

"നിങ്ങള്‍ പോയിട്ടു വാ.. ഞാന്‍ ഇവിടെ നില്‍ക്കാം" ജോയി പറഞ്ഞു.

അല്‍പ്പം വിശ്രമിക്കാന്നായിരുന്നു ജോയിയുടെ തീരുമാനം. സംഘാംഗങ്ങള്‍ അടുത്ത വീട്ടിലേക്ക്‌ പോയി. പെട്രോമാക്സ്‌ അകന്നപ്പോള്‍ ജോയി നിന്നിരുന്ന സ്ഥലത്ത്‌ നേരിയ നിലാവെളിച്ചം മാത്രം അവശേഷിച്ചു.

പോക്കറ്റില്‍നിന്ന്‌ ഒരു ബീഡി എടുത്ത തീകൊളത്തിയശേഷം ഒന്ന്‌ ഇരിക്കാന്‍ പറ്റിയ സ്ഥലത്തിനായി കക്ഷി ചുറ്റുപാടും നോക്കി. അല്‍പ്പം അകലെ ഇടവഴിയുടെ അരികില്‍തന്നെ വലിയൊരു പാറ. ബീഡിയില്‍നിന്ന്‌ ആദ്യ പുക എടുത്തുകൊണ്ട്‌ അവിടേക്ക്‌ നടന്നു. മുണ്ട്‌ പൊക്കി ഒതുക്കി വലതു കൈ പാറയില്‍ കുത്തി പുറകിലേക്ക്‌ നീങ്ങി ഇരുന്നു.

"എന്‍റമ്മച്ചിയേ.................... ''
ജോയിയുടെ അലര്‍ച്ചയില്‍ പരിസര പ്രദേശം നടുങ്ങി. രാഘവനും ഭാര്യയും മക്കളും ഞെട്ടി ഉണര്‍ന്നു. എന്താണ്‌ സംഭവിച്ചതെന്ന്‌ അറിയാതെ സ്തബ്ധനരായിരുന്ന അവര്‍ അടുക്കളയില്‍നിന്ന്‌ ഒരു ഞരക്കം കേട്ട്‌ അവിടേക്ക്‌ പാഞ്ഞു
"എന്‍റമ്മേ................. "
അടുപ്പിനു മുകളില്‍ അവശനിലയില്‍ കിടക്കുന്ന ജോയി. സമീപത്ത്‌ മണ്‍പാത്രങ്ങളും കുപ്പി ഗ്ളാസുകളും പൊട്ടിത്തകര്‍ന്ന്‌ കിടക്കുന്നു. തലേന്ന്‌ ബാക്കിവന്ന ചോറും കറിയും അടുക്കളയിലെമ്പാടും ചിതറിയിരിക്കുന്നു.ജോയിയുടെ മുഖത്തും ദേഹത്തും ചാരം. മണ്‍പാത്രത്തിന്‍റെയും ഗ്ളാസുകളുടെയും ചീളുകള്‍ കൊണ്ട്‌ കയ്യും പുറവും മുറിഞ്ഞിരിക്കുന്നു.
"ഇതെന്നാ എടപാടാ ജോയിക്കുഞ്ഞേ"
അടുപ്പിനു മുകളില്‍നിന്ന്‌ ജോയിയെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടെ രാഘവന്‍ ചോദിച്ചു.
"കരോളിന്‌ വന്നതാ... "

''എന്‍റെ കൂര പൊളിച്ചിട്ടാണോ കരോള്‌. കള്ളക്കടം മേടിച്ച്‌ കുത്തിക്കൂട്ടിയതാ എനി ഞാന്‍ എന്നാ ചെയ്യും?"

"പാറയാണെന്നു കരുതി ഇരുന്നതാ ചേട്ടാ.. മേല്‍ക്കൂരയാണെന്ന്‌ അറിഞ്ഞില്ല"

അര്‍ധ നഗ്നനായ ജോയിയോട്‌ അടുത്ത ചോദ്യം ഉന്നയിക്കുന്നതിനു മുമ്പേ രാഘവന്‍ കണ്ടു- മുകളില്‍ കഴുക്കോലില്‍ ഉടക്കി കിടക്കുന്ന വെള്ള മുണ്ട്‌. മുണ്ട്‌ എടുത്ത്‌ ജോയിക്ക്‌ കൈമാറുന്നതിനിടെ രാഘവന്‍ ഭാര്യയോടു കയര്‍ത്തു.

"നീ ഒറ്റയൊരുത്തിയാ ഇതിനൊക്കെ കാരണം. ഓല മേഞ്ഞാ മതീന്ന്‌ പല വട്ടം ഞാമ്പറഞ്ഞതാ. മോഡേണ്‍ റൂഫ്‌ ഇടാന്‍ നിനക്കല്ലാരുന്നോ നിര്‍ബന്ധം. കൂഴിലിരിക്കുന്ന വീടിന്‌ മോഡേണ്‍ റൂഫ്‌ ഇട്ടതിന്‍റെ ഇപ്പം അനുഭവിച്ചില്ലേ?"

Saturday, August 12, 2006

നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍.....

നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍.....
എന്നു തുടങ്ങുന്ന പഴയ പാട്ട്‌
ആര്‍ക്കെങ്കിലും അറിയുമോ?
അറിയാവുന്നവര്‍ ഒന്നു പോസ്റ്റണേ..........

Monday, July 17, 2006

kochuvarthamanam

ഉരുളക്കുപ്പേരി

ഒ. എന്‍. വിയുടെ ഒരു കവിത 10 പ്രസംഗത്തിനു തുല്യം
വി. എസ്‌ അച്യുതാനന്ദന്‍.
അച്യുതാനന്ദണ്റ്റെ ഒരു പ്രസംഗം 10 കവിതക്കും.

അഭിനയ ജീവിതത്തില്‍ കാട്ടിയ എറ്റവും വലിയ അബദ്ധമായിരുന്നു
ഗജനിയിലെ റോള്‍ സ്വീകരിച്ചത്‌. ക്യാമറയില്‍ എന്നെ മോശമായി ചിത്രീകരിക്കുകയായിരുന്നു.
നയന്‍താര

നിറയെ തുനിയുടുത്ത്‌ അഭിനയിച്ച ഒരാളെ തുണിയില്ലാതെ ചിത്രീകരിച്ച ആ ക്യാമറ കണ്ടുകെട്ടണം.

(കടപ്പാട്‌: ചിത്രഭൂമി ജൂലൈ 9-15)

Tuesday, July 04, 2006

കൊച്ചു വര്‍ത്തമാനം

ഒടുവില്‍ ഞാനും അതിന് നിര്‍ബന്ധിതിനായി-ബ്ലോഗിംഗിനേയ്.
ഹരിശ്രീ ഗണപതായേ നമ: