Monday, December 24, 2007

അടുപ്പില്‍ അവസാനിച്ച ക്രിസ്മസ് കരോള്‍

ഡിസംബറെന്നു കേള്‍ക്കുമ്പോഴേ മനസൊന്നു തുള്ളിച്ചാടും.
അത്‌ പണ്ടേയുള്ള ഒരു ദൗര്‍ബല്യമാണ്‌. കുളിരാര്‍ന്ന പ്രഭാതങ്ങള്‍,
നക്ഷത്രങ്ങള്‍ കണ്ണു ചിമ്മുന്ന രാത്രികള്‍, ഇരവിനെ പകലാക്കുന്ന ആഘോഷങ്ങള്‍... ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തുള്ളാത്ത മനവും തുള്ളിപ്പോകും.

ക്രിസ്മസ്‌ കരോള്‍ എന്നൊരു കലാപരിപാടിയെക്കുറിച്ച്‌ പലര്‍ക്കും അറിയാമായിരിക്കും. കരോള്‍ എന്നാല്‍ ഗാനം, സംഗീതം എന്നൊക്കെയാണ്‌ അര്‍ത്ഥം. വിളവെടുപ്പു പോലെയുള്ള ആഘോഷ പരിപാടികളോടനുബന്ധിച്ച്‌ നടത്തിയിരുന്ന സംഗീതാഘോഷമാണ്‌ ആദ്യകാലത്ത്‌ കരോള്‍ എന്ന്‌ അറിയപ്പെട്ടിരുന്നത്‌. ആളുകള്‍ വൃത്താകൃതിയില്‍ കൂടി നിന്ന്‌ പാടിയിരുന്ന പാട്ടുകള്‍ക്ക്‌ ഫ്രഞ്ച്‌ ഭാഷയില്‍ കരോളര്‍ എന്നാണ്‌ പറഞ്ഞിരുന്നത്‌ ഇത്‌ ലോപിച്ച് കരോള്‍ ആയെന്നാണ് പറയപ്പെടുന്നത്. ക്രിസ്മസുമായി ബന്ധപ്പെട്ട കരോള്‍ പ്രചാരത്തിലായത്‌ 13ആം നൂറ്റാണ്ടിലാണെന്നാണ്‌ ചരിത്രം.

ക്രിസ്മസ്‌ കാലത്ത്‌ നമ്മുടെ നാട്ടില്‍ പലതരം കരോളുകള്‍ നടക്കാറുണ്ട്‌. കരോള്‍ മത്സരങ്ങള്‍ക്കും പഞ്ഞമില്ല. ജിംഗിള്‍ ബെല്‍സ്.., മേരീസ്‌ ബോയ്‌ ചൈല്‍ഡ്‌.., സൈലന്‍റ് നൈറ്റ്‌... തുടങ്ങിയ വിഖ്യാത ക്രിസ്മസ്‌ ഗാനങ്ങള്‍ക്ക്‌ ഇന്നും ഒട്ടേറെ ആരാധകരുണ്ടെങ്കിലും സിനിമാ ഗാനങ്ങളുടെ ക്രിസ്മസ്‌ പാരഡികള്‍ക്കാണ്‌ കേരളത്തില്‍ കൂടുതല്‍ ജനപ്രീതി. ഇക്കാര്യത്തില്‍ ഞങ്ങളുടെ നാടും വ്യത്യസ്തമല്ല.

ക്രിസ്മസിന്‌ ആഴ്ച്ചകള്‍ക്കു മുമ്പേ നാട്ടില്‍ പല സംഘങ്ങളും കരോള്‍ പരിശീലനം തുടങ്ങും. അത്യധ്വാനം ചെയ്ത്‌ കരോള്‍ ഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തുന്നവര്‍ ഏറെയുണ്ടെങ്കിലും ഹിറ്റ്‌ സിനിമാ പാട്ടുകള്‍ തെരഞ്ഞെടുത്തശേഷം വരികളില്‍ ഉണ്ണീശോ, പുല്‍ക്കൂട്‌, കന്യാ മറിയം, നക്ഷത്രം തുടങ്ങിയ വാക്കുകള്‍ കയറ്റി (ഇന്‍റര്‍നെറ്റും ഈമെയിലും മൊബൈല്‍ ഫോണുമൊക്കെ ചേര്‍ത്ത്‌ തമിഴ്‌ സിനിമാ പാട്ടുകള്‍ ഉണ്ടാക്കുന്നതുപോലെ)സംഗതി ഒപ്പിച്ചെടുക്കുന്നവരും കുറവല്ല. ഇത്തരം പാരഡി കരോള്‍ പാട്ടുകളുടെ പുസ്തകങ്ങളും ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്‌.

വീട്ടില്‍നിന്ന്‌ അധികം ദൂരെയല്ലാതെ മൂന്ന്‌ പള്ളികളുണ്ട്‌. പെന്തക്കോസ്ത്‌, സാല്‍വേഷന്‍ ആര്‍മി, സി.എസ്‌.ഐ എന്നീ വിഭാഗങ്ങളുടേത്‌. ഈ പള്ളികളില്‍ കരോളിനുവേണ്ടി എല്ലാ വര്‍ഷവും ചിട്ടയോടെയുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നു. അതുകൊണ്ടുതന്ന അവരുടെ പാട്ടുകള്‍ വളരെ മികച്ചതായിരുന്നു. ഡിസംബര്‍ രണ്ടാം വാരം മുതല്‍ രാത്രികാലങ്ങളില്‍ അവരുടെ റിഹേഴ്സലുകള്‍ കേട്ട്‌ കിടക്കുമ്പോള്‍ ഉള്ളില്‍ ക്രിസ്മസ്‌ ആഘോഷത്തിന്‍റെ പെരുമ്പറ മുഴങ്ങുമായിരുന്നു.

പള്ളികള്‍ക്കു പുറമെ സംഘടനകളും ക്ളബുകളും(സാങ്കല്‍പികമാകാം) ഒക്കെ കരോള്‍ സംഘടിപ്പിക്കാറുണ്ട്‌. ഇതിനെ മാന്യമായ ഒരു രാത്രികാല പിരിവ്‌ പരിപാടിയായി കണ്ടിരുന്നവരും കുറവല്ല. രണ്ടു ഡ്രമ്മുകളും ഒരു പെട്രോ മാക്സും ഉണ്ടെങ്കില്‍ ആര്‍ക്കും കരോള്‍ നടത്താം. അല്‍പ്പം മോടി കൂട്ടണമെങ്കില്‍ സാന്താക്ളോസിന്‍റെ വേഷം കെട്ടിയ ഒരാളെ മുന്നില്‍ നിര്‍ത്താം. മുളന്തണ്ടുകൊണ്ട്‌ ഉണ്ടാക്കി, വര്‍ണ കടലാസ്‌ ഒട്ടിച്ച്‌, അകത്ത്‌ മണ്ണെണ്ണ വിളക്ക്‌ വെച്ച ഒരു നക്ഷത്രം തീവെട്ടി പോലെ പിടിക്കാനുണ്ടെങ്കില്‍ സംഗതി ഉഷാര്‍. അച്ചടി മഷി ഉണങ്ങാത്ത രസീത്‌ പുസ്തകം അനിവാര്യം.

സാധാരണ കരോള്‍ സംഘങ്ങളുടെ പര്യടനം ഡിസംബര്‍ 23 മുതല്‍ 25 വരെയുള്ള രാത്രികളിലാണ്‌. പിരിവ്‌ മാത്രം ഉദ്ദേശിക്കുന്നവരാണെങ്കില്‍ 23നു തുടങ്ങി, പുതുവത്സരം വരെ ആവാം(യേശു പിറന്ന വിവരം പരമാവധി ആളുകളെ അറിയിക്കണമല്ലോ?). വാറ്റു മുതല്‍ സ്കോച്ചുവരെയുള്ള 'ഇന്ധന'ങ്ങളുടെ ഊര്‍ജ്ജത്തില്‍ മുന്നേറുന്ന സംഘങ്ങളും ഇല്ലാതില്ല. ഇത്തരം 'കലാകാരന്‍മാര്‍'ക്കായി ഇടക്ക്‌ ഏതെങ്കിലും താവളത്തില്‍ രാത്രി ഭക്ഷണവും ക്രമീകരിക്കും. ഓരോ ദിവസത്തെയും പാട്ടു കഴിഞ്ഞാല്‍ ഡ്രമ്മിന്‍റെയുംപെട്രോ മാക്സിണ്റ്റെയും വാടക കഴിഞ്ഞുള്ള തുക തലയെണ്ണി വീതിക്കും. ആര്‍ക്കും സ്വന്തം വീട്ടുകാരോട്‌ സമാധാനം പറയേണ്ട, പോലീസിനെ പേടിക്കേണ്ട; എല്ലാം ഉണ്ണിയേശുവിനു വേണ്ടി-അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്‍മനസുള്ളവര്‍ക്ക്‌ സമാധാനം!

തല്ലിക്കൂട്ട്‌ സംഘങ്ങളുടെ പക്കല്‍ പാരഡി പാട്ടുകള്‍ പോലും സ്റ്റോക്ക്‌ ഉണ്ടാവില്ല. പിന്നെയോ? വായില്‍ വരുന്നത്‌ കോതക്ക്‌ പാട്ട്‌. "ഒരീശോ രണ്ടീശോ മൂന്നീശോ നാലീശോ അഞ്ചാറീശോ...."(ഏക്‌ ദോ തീന്‍... എന്ന പാട്ടിന്‍റെ ഏറ്റവും എളുപ്പത്തിലുള്ള കരോള്‍ രൂപം) തുടങ്ങിയ നിമിഷ സൃഷ്ടികളായിരിക്കും ഇക്കൂട്ടര്‍ തട്ടിവിടുക.

കരോള്‍ സംഘങ്ങള്‍ ഒറിജിനലാണെങ്കിലും തല്ലിക്കൂട്ടാണെങ്കിലും വെറുംകയ്യോടെ തിരിച്ചയക്കുന്നത്‌ മര്യാദയല്ലല്ലോ. പണ്ടൊക്കെ രണ്ടു രൂപ മുതല്‍ അഞ്ചു രൂപവരെയാണ്‌ കൊടുത്തിരുന്നത്‌. പിന്നീട്‌ അത്‌ പടിപടിയായി ഉയര്‍ന്ന്‌ അടുത്ത കാലത്ത്‌ അമ്പതു രൂപ വരെയായി. കൂടുതല്‍ പാട്ടു പാടിച്ച്‌ വന്‍ തുക കൊടുത്ത്‌ ഹുങ്ക്‌ കാട്ടിയിരുന്ന പുതുപ്പണക്കാരും ഒരുകാലത്ത്‌ ഉണ്ടായിരുന്നു.

കരോള്‍ സംഘത്തിന്‍റെ കൊട്ടു കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ കൂട്ടികള്‍ പിടഞ്ഞെണീക്കും; അവരെ വരവേല്‍ക്കാന്‍. അത്രക്കുണ്ടായിരുന്നു അന്നത്തെ ക്രിസ്മസ്‌ ജ്വരം.
മാത്രമല്ല പിറ്റേന്ന്‌ അയല്‍പക്കത്തെ കുട്ടികള്‍ ചോദിക്കും
''നിങ്ങളെ വീട്ടില്‍ ഇന്നലെ എത്ര കരോളുകാര്‍ വന്നു?''
എണ്ണം കുറഞ്ഞുപോയാല്‍ നാണക്കേടാണ്‌. ക്രിസ്മസ്‌ അവധി കഴിഞ്ഞ്‌ ചെല്ലുമ്പോള്‍ ആരുടെ വീട്ടിലാണ്‌ ഏറ്റവും കൂടുതല്‍ കരോള്‍ സംഘങ്ങള്‍ വന്നതെന്ന്‌ സഹപാഠികള്‍ക്കിടയിലും ഒരു കണക്കെടുപ്പുണ്ടാകും.

കരോള്‍ സംഘത്തിന്‍റെ പെട്രോമാക്സ്‌ വെളിച്ചം ഏതു ദിശയിലാണ്‌ നീങ്ങുന്നതെന്നറിയാന്‍ ജനലരികില്‍ കാത്തുനില്‍ക്കുമ്പോള്‍ പിതാശ്രി പറയും.
"വഴിയെ പോകുന്നോരെ വിളിച്ചുകേറ്റാതെ പോയിക്കെടന്ന്‌ ഒറങ്ങു പിള്ളാരെ. ഇനീം പെറുക്കാന്‍ എന്‍റെ കയ്യില്‍ കാശില്ല"

എന്തുപറഞ്ഞാലും അപ്പന്‍റെ കയ്യില്‍ എന്തെങ്കിലും ഇല്ലാതിരിക്കുമോ? ഒടുവില്‍ കരോള്‍ സംഘം വീട്ടിലേക്കുള്ള വഴിയില്‍ കയറുമ്പോള്‍ അകത്തെ ഇരുട്ടില്‍ വീണ്ടും അപ്പന്‍റെ സ്വരം

"എണ്റ്റെ കയ്യിലുള്ള കാശ്‌ തീര്‍ന്നു. അവര്‍ക്ക്‌ രണ്ടു രൂപാ കൊടുത്താ മതി".

"അതു മോശാ...ആ ഉലുവാ ടിന്നിനകത്തൂന്ന്‌ പത്തു രൂപയെടുത്തു കൊട്‌...."കട്ടിലില്‍നിന്ന്‌ എഴുന്നേല്‍ക്കുന്നതിനിടെ മാതാശ്രി പറയും.

ആശ്വാസമായി. ഞങ്ങള്‍ ഇരുട്ടില്‍തന്നെ അടുക്കളയിലേക്ക്‌ കുതിക്കും. അമ്മയുടെ താല്‍ക്കാലിക ഖജനാവു കൂടിയായ ഉലുവാ ടിന്നിന്‍റെ ഹൃദിസ്ഥമാണ്‌.കതകു തുറന്ന്, രൂപ കയ്യില്‍ പിടിച്ച്‌ തെല്ലു ഗമയില്‍ ഞാന്‍ വാതില്‍ പടിയില്‍ നില്‍ക്കും. രണ്ട്‌ പാട്ടാണ്‌ സാധാരണ പാടുക. രണ്ടാമത്തെ പാട്ടു തുടങ്ങുമ്പോള്‍ സംഘത്തിലെ പണപ്പിരുവാകാരന്‍ മുന്നോട്ടു വരും ഞാന്‍ രൂപാ അയാള്‍ക്ക്‌ നീട്ടും. അയാള്‍ തിരിച്ച്‌ രസീതും.

ദാ... ന്നു പറയും മുമ്പ്‌ പരിപാടി കഴിയും. കരോള്‍ സംഘം മടങ്ങുമ്പോള്‍ മനസില്‍ ഒരു വിഷമം. പിന്നെ അടുത്ത സംഘത്തിന്‍റെ താളമേളങ്ങള്‍ക്കായി കാതോര്‍ക്കുകയായി.

കരോള്‍ സംഘത്തിന്‍റെ കാര്യം പറയുമ്പോള്‍ ജോയിയെക്കുറിച്ച്‌ പറയാതിരിക്കാനാവില്ല. ഞങ്ങളുടെ നാട്ടിലെ തൊഴില്‍ രഹിതരായ ചെറുപ്പക്കാരില്‍ ഒരാളാണ്‌ ജോയി. തൊഴില്‍ ഇല്ലെന്നു കരുതി ഉപജീവനത്തിനുള്ള വക ഇല്ലാതില്ല. അറിയപ്പെടുന്ന കലാകാരനല്ലെങ്കിലും കക്ഷിയുടെ മനസില്‍ ഒരു കലാകാരനുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ എല്ലാ വര്‍ഷവും ക്രിസ്മസ്‌ വേളയില്‍ ജോയി മുന്‍കൈ എടുത്ത്‌ ഒരു കരോള്‍ സംഘം ഉണ്ടാക്കുന്നത്‌.

കുറെ ദിവസം പാട്ടും കൂത്തുമൊക്കെയായി ആഘോഷിക്കാം, മാത്രമല്ല ക്രിസ്മസ്‌ കരോള്‍ എന്നാല്‍ ആത്മീയതയുടെ പരിവേഷവുമുണ്ടല്ലോ?. ജോയിയുടെ കരോള്‍ സംഘത്തെ മുന്‍പ്‌ പറഞ്ഞ തട്ടിക്കൂട്ട്‌ വിഭാഗത്തില്‍ പെടുത്താവുന്നതാണ്‌. അന്ന്‌ ക്രിസ്മസ്‌ രാത്രിയായിരുന്നു. അവരുടെ കരോള്‍ പര്യടനം ഇരുപത്തിയഞ്ചോളം വീടുകള്‍ പിന്നിട്ടു. അടുത്ത വീട്ടില്‍ എത്താന്‍ നടപ്പാതയില്‍നിന്നും കല്‍പടവുകള്‍ കയറി അല്‍പ്പ ദൂരം നടക്കണം.

"നിങ്ങള്‍ പോയിട്ടു വാ.. ഞാന്‍ ഇവിടെ നില്‍ക്കാം" ജോയി പറഞ്ഞു.

അല്‍പ്പം വിശ്രമിക്കാന്നായിരുന്നു ജോയിയുടെ തീരുമാനം. സംഘാംഗങ്ങള്‍ അടുത്ത വീട്ടിലേക്ക്‌ പോയി. പെട്രോമാക്സ്‌ അകന്നപ്പോള്‍ ജോയി നിന്നിരുന്ന സ്ഥലത്ത്‌ നേരിയ നിലാവെളിച്ചം മാത്രം അവശേഷിച്ചു.

പോക്കറ്റില്‍നിന്ന്‌ ഒരു ബീഡി എടുത്ത തീകൊളത്തിയശേഷം ഒന്ന്‌ ഇരിക്കാന്‍ പറ്റിയ സ്ഥലത്തിനായി കക്ഷി ചുറ്റുപാടും നോക്കി. അല്‍പ്പം അകലെ ഇടവഴിയുടെ അരികില്‍തന്നെ വലിയൊരു പാറ. ബീഡിയില്‍നിന്ന്‌ ആദ്യ പുക എടുത്തുകൊണ്ട്‌ അവിടേക്ക്‌ നടന്നു. മുണ്ട്‌ പൊക്കി ഒതുക്കി വലതു കൈ പാറയില്‍ കുത്തി പുറകിലേക്ക്‌ നീങ്ങി ഇരുന്നു.

"എന്‍റമ്മോ.................... ''
ജോയിയുടെ അലര്‍ച്ചയില്‍ പരിസര പ്രദേശം നടുങ്ങി. രാഘവനും ഭാര്യയും മക്കളും ഞെട്ടി ഉണര്‍ന്നു. എന്താണ്‌ സംഭവിച്ചതെന്ന്‌ അറിയാതെ സ്തബ്ധരായിരുന്ന അവര്‍ അടുക്കളയില്‍നിന്ന്‌ ഒരു ഞരക്കം കേട്ട്‌ അവിടേക്ക്‌ പാഞ്ഞു
"എന്‍റമ്മേ................. "
അടുപ്പിനു മുകളില്‍ അവശനിലയില്‍ കിടക്കുന്ന ജോയി. സമീപത്ത്‌ മണ്‍പാത്രങ്ങളും കുപ്പി ഗ്ളാസുകളും പൊട്ടിത്തകര്‍ന്ന്‌ കിടക്കുന്നു. തലേന്ന്‌ ബാക്കിവന്ന ചോറും കറിയും അടുക്കളയിലെമ്പാടും ചിതറിയിരിക്കുന്നു.ജോയിയുടെ മുഖത്തും ദേഹത്തും ചാരം. മണ്‍പാത്രത്തിന്‍റെയും ഗ്ളാസുകളുടെയും ചീളുകള്‍ കൊണ്ട്‌ കയ്യും പുറവും മുറിഞ്ഞിരിക്കുന്നു.
"ഇതെന്നാ എടപാടാ ജോയിക്കുഞ്ഞേ"
അടുപ്പിനു മുകളില്‍നിന്ന്‌ ജോയിയെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടെ രാഘവന്‍ ചോദിച്ചു.
"കരോളിന്‌ വന്നതാ... "

''എന്‍റെ കൂര പൊളിച്ചിട്ടാണോ കരോള്‌. കള്ളക്കടം മേടിച്ച്‌ കുത്തിക്കൂട്ടിയതാ എനി ഞാന്‍ എന്നാ ചെയ്യും?"

"പാറയാണെന്നു കരുതി ഇരുന്നതാ ചേട്ടാ.. മേല്‍ക്കൂരയാണെന്ന്‌ അറിഞ്ഞില്ല"

അര്‍ധ നഗ്നനായ ജോയിയോട്‌ അടുത്ത ചോദ്യം ഉന്നയിക്കുന്നതിനു മുമ്പേ രാഘവന്‍ കണ്ടു- മുകളില്‍ കഴുക്കോലില്‍ ഉടക്കി കിടക്കുന്ന വെള്ള മുണ്ട്‌. മുണ്ട്‌ എടുത്ത്‌ ജോയിക്ക്‌ കൈമാറുന്നതിനിടെ രാഘവന്‍ ഭാര്യയോടു കയര്‍ത്തു.

"നീ ഒറ്റയൊരുത്തിയാ ഇതിനൊക്കെ കാരണം. ഓല മേഞ്ഞാ മതീന്ന്‌ പല വട്ടം ഞാമ്പറഞ്ഞതാ. മോഡേണ്‍ റൂഫ്‌ ഇടാന്‍ നിനക്കല്ലാരുന്നോ നിര്‍ബന്ധം. കൂഴിലിരിക്കുന്ന വീടിന്‌ മോഡേണ്‍ റൂഫ്‌ ഇട്ടതിന്‍റെ ഇപ്പം അനുഭവിച്ചില്ലേ?"


----------------------------
മോഡേണ്‍ റൂഫ്
കടലാസും ടാറും മറ്റും ചേര്‍ത്തുണ്ടാക്കുന്ന ഒരു മേച്ചില്‍ വസ്തു. പാവങ്ങളുടെ ആസ്ബറ്റോസ് ഷീറ്റ് എന്ന് അറിയപ്പെട്ടിരുന്നു.
കടയില്‍നിന്ന് വാങ്ങുന്പോള്‍ വെള്ളിനിറം. മേച്ചില്‍ കഴിഞ്ഞ് കുറെ വെയിലും മഴയും കൊണ്ടു കഴിയുന്പോള്‍ കറുത്ത നിറം.

Tuesday, August 21, 2007

എം.ടിയുടെ ഓണക്കുറിപ്പ്

ഓണത്തിന്‌ വേറിട്ടൊരു പോസ്റ്റിടണം. അതിനുള്ള ആലോചനക്കിടെയാണ്‌ എനിക്ക്‌ ഏറെ അടുപ്പമുള്ള എം.ടിയെക്കുറിച്ച്‌ ഓര്‍ത്തത്‌. ഉടന്‍തന്നെ അദ്ദേഹത്തെ വിളിച്ച് കാര്യം പറഞ്ഞു- എന്‍റെ ബ്ളോഗിലേക്ക്‌ ഒരു ഓണക്കുറിപ്പ്‌ വേണം.
ബ്ളോഗുകളെക്കുറിച്ച്‌ കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‌ കാര്യമായ പിടിയില്ല. ബൂലോകത്തെക്കുറിച്ച്‌ വളരെ വിശമായിത്തന്നെ ഒരു ഈ-മെയില്‍ നാട്ടിലുള്ള ഒരു സുഹൃത്ത്‌ പ്രമോദിന്‌ അയച്ചുകൊടത്തു. അത്‌ എം.ടിക്ക്‌ എത്തിക്കാനും എനിക്കായി അദ്ദേഹം തയാറാക്കുന്ന കുറിപ്പ്‌ അയച്ചുതരാനും അവനെ ചുമതലപ്പെടുത്തി.
രണ്ടു ദിവസത്തെ കാത്തിരിപ്പേ വേണ്ടിവന്നുള്ളൂ. കുറിപ്പ്‌ ഇന്നലെ എത്തി. അത്‌ താഴെ നിക്ഷേപിക്കുന്നു.

പ്രിയപ്പെട്ടവരെ,
കണ്ണാന്തളിപ്പൂക്കളുടെ ഉദ്യാനം. അതാണ്‌ ഓണത്തെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ഇന്നും മനസില്‍ വിരിയുന്ന ചിത്രം. തുമ്പയും തുളസിയും മുക്കുറ്റിയും ചൂടി നില്‍ക്കുന്ന കാടുകളും കാവുകളും കുട്ടിക്കാലം മുതലേ കണ്ടിട്ടുള്ളതാണ്‌. ഓണത്തിന്‌ എവിടെനിന്നാണ്‌ ഇത്രയും പൂക്കള്‍ പുറപ്പെട്ടു പോരുന്നത്‌ എന്ന്‌ ഞാന്‍ വിസ്മയിച്ചിട്ടുണ്ട്‌. മഴ നനഞ്ഞ ഞാറ്റടികളില്‍നിന്ന്‌ ഓണവെയില്‍ തട്ടി പുതുതായി പിറക്കുന്നതായിരിക്കുമോ ഈ പുക്കള്‍?

മുതിര്‍ന്നപ്പോള്‍ വേനലില്‍ തണ്ണിമത്തനുകള്‍ പരന്നുകിടക്കുന്ന പാടങ്ങള്‍ കാണുമ്പോഴും ഇതേ സംശയം എന്നിലുണര്‍ന്നിട്ടുണ്ട്‌. വേനല്‍ക്കാലത്ത്‌ ഇത്രയേറെ വെള്ളം സംഭരിച്ചുവെച്ച ഒരു ഫലം?. പ്രകൃതിയില്‍ ഇത്തരത്തില്‍ ഒട്ടേറെ വിസ്മയങ്ങളുണ്ട്‌. കൈതച്ചക്കക്കരുകില്‍ കള്ളനെ കൊത്താന്‍ പാമ്പുകള്‍ മാളംകെട്ടി താമസിക്കാറുണ്ട്‌ എന്ന്‌ പറയുന്നതുപോലെ.
ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഋതുമാറ്റത്തെയും മനുഷ്യനെ പരിചരിക്കാനുള്ള പ്രകൃതിയുടെ സന്നദ്ധതയെയുമാണ്‌ നമ്മെ ഓര്‍മിപ്പിക്കുന്നത്‌.

കുട്ടിക്കാലത്ത്‌ നല്ലൊരു ഓണമുണ്ട ഓര്‍മയില്ല. സത്യത്തില്‍ ജന്‍മദിനം പോലും നന്നായി ആഘോഷിക്കാന്‍ ദാരിദ്ര്യം അനുവദിച്ചിരുന്നില്ല. എങ്കിലും ഓണക്കാലത്ത്‌ അയല്‍ വീടുകളില്‍നിന്നും പായസവും മറ്റും ദാനംപോലെ കിട്ടിയിരുന്നു.
എനിക്ക്‌ എന്‍റെ ഓണം തന്നെയാണ്‌ വലുത്‌. നോവലില്‍ പറഞ്ഞിട്ടുള്ളതുപോലെ സേതുവിന്‌ സേതുവിനെ മാത്രമണല്ലോ ഇഷ്ടം?.

ദാരിദ്ര്യത്തില്‍നിന്ന്‌ കരകയറി ഇന്ന്‌ സമൃദ്ധമായ ഓണമുണ്ണാന്‍ എനിക്ക്‌ കഴിയുന്നു. എങ്കിലും കരിപുരണ്ട പാത്രങ്ങളോട്‌ തോന്നുന്ന ഗൃഹാതുരതത്വം ഉണ്ണാനില്ലാതിരുന്ന ആ പഴയ ഓണക്കാലത്തോട്‌ എനിക്ക്‌ ഇന്നുമുണ്ട്‌.

നോവലില്‍ പറഞ്ഞപോലെ വരും വരാതിരിക്കില്ല എന്ന പ്രതീക്ഷ പങ്കിട്ട്‌, അനാഥരായ തെരുവു കുട്ടികള്‍ക്കൊപ്പം സമൃദ്ധിയുടെ വാഗ്ദാനം നല്‍കി ഈ ഓണക്കാലം ചെലവിടണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു.

ബൂലോകത്തേക്ക്‌ എന്നെ കൂട്ടിക്കൊണ്ടുവന്ന പതാലിക്കും ഇവിടെയുള്ള എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

സസ്നേഹം

എം. ടി


കുറിപ്പ്‌
എം.ടി = മുരളി തെക്കേത്തറ. ഞങ്ങളുടെ ഗ്രാമത്തിലെ അറിയപ്പെടുന്ന സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകന്‍. ഈ രണ്ട്‌ അക്ഷരങ്ങള്‍ കേട്ടാല്‍ നാട്ടിലെ ഏതു കൊച്ചു കുട്ടിയുടെയും മനസില്‍ തെളിയുന്ന ശുഭ്രവസ്ത്രധാരി. എം.ടി. വാദുദേവന്‍ നയാരുടെയും ഒ.വി വിജയന്‍റെയും ഭാഷയില്‍ സംസാരിക്കാനും എഴുതാനും മുരളിയേട്ടനുള്ള വൈദഗ്ധ്യം എടുത്തു പറയേണ്ടതാണ്‌. അദ്ദേഹത്തെപ്പോലൊരാളെ പരിചയപ്പെടുത്തുന്നതാകട്ടെ ബൂലോകര്‍ക്കുള്ള എന്‍റെ ഓണസമ്മാനം

Tuesday, April 17, 2007

മദ്യപാനവും പുകവലിയും പിന്നെ ചുള്ളിക്കാടും

ബാചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ (എന്നു കരുതുന്ന സൂര്യകാന്തി ബ്ലോഗില്‍)മദ്യപാനവും പുകവലിയും എന്ന പോസ്റ്റ് പലരും ശ്രദ്ധിച്ചിരിക്കും. കമന്‍റുകള്‍ക്ക് അരിപ്പ വെച്ചിട്ടുള്ളതിനാല്‍ പുകഴ്ത്തലും അഭിനന്ദനവും അനുഭാവവും ഉള്‍പ്പെടുന്ന പ്രതികരണങ്ങള്‍ മാത്രമാണ് അതിനൊപ്പം പ്രത്യക്ഷപ്പെട്ടത്.

അരിപ്പ വെക്കുന്നത് ഓരോരുത്തരുടെ സൗകര്യത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഭാഗം. അരിപ്പയില്‍ കുടുങ്ങി പുറത്തുപോയ കമന്‍റെല്ലാം പോസ്റ്റാക്കുന്നത് മര്യാദയല്ലെന്നും അറിയാം. പക്ഷെ ഒരു കാലഘട്ടത്തിന്‍റെ ആവേശവും ക്ഷുഭിത യൗവ്വനവുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയും ഡോ. സുകുമാര്‍ അഴീക്കോടിനെപ്പോലെ പലരെയും വിമര്‍ശനത്തിന്‍റെ ശരശയ്യയില്‍ കിടത്തുകയും ചെയ്ത ചുള്ളിക്കാട് സ്വന്തം രചനകളോടുള്ള പ്രതികരണങ്ങളി‍ല്‍ അസഹിഷ്ണുവാകുന്നത് കാണുന്പോള്‍ എന്തോ ഒരു പന്തികേട്.
അതുകൊണ്ടുതന്നെ സൂര്യകാന്തിയുടെ ഉടമസ്ഥന്‍ ചുള്ളിക്കാടാണെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും ഒരു മടി.

ഇന്നലെ വെറുതേ ഒന്നു പരതിയപ്പോള്‍ സൂര്യകാന്തി അപ്രത്യക്ഷമായിരിക്കുന്നു. എനിക്ക് കിട്ടാത്തതാണോ അതോ സംഗതി മുങ്ങിയതാണോ എന്ന് അറിയില്ല.

ഏതായാലായും ചുള്ളിക്കാടിന്‍റെ മറ്റൊരു പോസ്റ്റിന്‍റെ കാര്യത്തില്‍ അന്പി ചെയ്തതുപോലെ നേരത്തെ ഞാനിട്ട കമന്‍റില്‍നിന്നുള്ള ചില ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുകയാണ്. ബൂലോകത്തെ നടപ്പു മര്യാദകള്‍ക്ക് വിരുദ്ധമാണെങ്കില്‍ ക്ഷമിക്കുക.

മദ്യപാനവും പുകവലിയും നിര്‍ത്തിയത് ചുള്ളിക്കാടിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും വളരെ ഗുണകരമായ കാര്യമാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവര്‍ക്ക്‌ ഇത്തരം ദുശീലങ്ങളില്‍നിന്ന് മോചനം നേടുന്നത് ഏറ്റവും വലിയ ജീവിത വിജയമായി തോന്നുന്നത് സ്വാഭാവികം.

അദ്ദേഹത്തെപ്പോലെ ഒരാളുടെ അനുഭവം കവിയും ചലച്ചിത്ര നടനും ഇപ്പോള്‍ സീരിയല്‍ നടനുമെന്ന നിലയില്‍ അദ്ദേഹത്തെ മാനിക്കുന്ന ചിലര്‍ക്കെങ്കിലും പ്രചോദനമായേക്കാം.

കുടിക്കുകയോ വലിക്കുകയോ ഇതൊക്കെ നിര്‍ത്തുകയോ ചെയ്യുന്നത് അദ്ദേഹത്തിന്‍റെ ഇഷ്ടം. പക്ഷെ സ്വയം മാന്യനായെന്ന പ്രഖ്യാപനത്തിനൊപ്പം തനിക്കൊപ്പം കള്ളുകുടിച്ചിരുന്ന പ്രമുഖരുടെ നീണ്ട പട്ടിക പുറത്തുവിട്ട്‌ അവരുടെയൊക്കെ മുഖത്ത്‌ ചെളി വാരിയ എറിയുമ്പോള്‍ ചുള്ളിക്കാടിനെ ബഹുമാനിക്കുന്ന വായനക്കാര്‍ പുനര്‍വിചിന്തനത്തിന്‌ നിര്‍ബന്ധിതരായേക്കും.
പൊങ്ങച്ചം എന്ന വിശേഷത്തോടെ ചുള്ളിക്കാട് അവതരിപ്പിച്ചിരിക്കുന്ന പട്ടികയിലുള്ള മഹാശ്വേതാ ദേവിയും പണ്ഡിറ്റ്‌ ഭീംസെന്‍ ജോഷിയും ശ്രീവിദ്യയും മമ്മൂട്ടിയുമൊക്കെ കള്ളു കുടിക്കാന്‍ കൂട്ടില്ലെന്ന്‌ പത്രത്തില്‍ പരസ്യം നല്‍കിയതു പ്രകാരമല്ല അദ്ദേഹം അവര്‍ക്ക്‌ കമ്പനി കൊടുത്തതെന്ന്‌ കരുതട്ടെ.

മറിച്ച്‌ ബാലചന്ദ്രന്‍ എന്ന വ്യക്തിയെ അവര്‍ മാനിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നതുകൊണ്ടാണ്‌. അതായത്‌ ഒരു പരസ്പര ധാരണയുടെ പേരിലും വ്യത്യസ്ത സാഹചര്യങ്ങളിലുമായിരുന്നു ഈ കള്ളുകുടികളെന്ന്‌ സാരം. ഒരു സുപ്രഭാതത്തില്‍ ചുള്ളിക്കാട് മാന്യനായ ശേഷം 'ഗ്ളാസ്മേറ്റുകളുടെ' പേര്‌ വിളിച്ചു കൂവുമെന്ന്‌ അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ഒരിക്കലും ഇത്തരം ഒരു സാഹസത്തിന്‌ മുതിരുമായിരുന്നെന്ന് എനിക്ക് തോന്നുന്നില്ല.

അദ്ദേഹം പറയുന്ന പട്ടികയില്‍ മദ്യപാന ശീലമുള്ളവരെന്ന്‌ അറിയപ്പെടുന്നവരുമുണ്ട്‌ അല്ലാത്തവരുമുണ്ട്‌. പക്ഷെ ഇവരില്‍ ചിലരുടെയെങ്കിലും കുടുംബാംഗങ്ങളെയും ആരാധകരെയുമൊക്കെ അവര്‍ മദ്യപിക്കുന്നവരായിരുന്നു എന്ന വിവരം ആദ്യമായി അറിയിക്കുക എന്ന വലിയ ദൌത്യമാണ് ഈ പോസ്റ്റ് നിര്‍വഹിച്ചിരിക്കുന്നത്.

മദ്യപാനികളില്‍ ഒരു ന്യൂനപക്ഷം മാത്രമാണ്‌ ഇലക്ട്രിക്‌ പോസ്റ്റിനെ ആലിംഗനം ചെയ്യുകയും ഓടയില്‍ ഉറങ്ങുകയും ചെയ്യുന്നത്‌. ഭൂരിപക്ഷം ഇതൊക്കെ രഹസ്യമായി നടക്കണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌. വര്‍ഷങ്ങളോളം കള്ളുകുടിച്ചതിന്‍റെ പുരാണം പറയുന്ന കവിക്ക്‌ മദ്യപാനവുമായി ബന്ധപ്പെട്ട പരസ്പര ധാരണയെക്കുറിച്ച്‌ ബോധ്യമില്ലെന്നും വിശ്വസിക്കാനാവുന്നില്ല.

കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക്‌ പ്രസ്ഥാനത്തെക്കുറിച്ച്‌ അദ്ദേഹം കേട്ടിട്ടുണ്ടാവും. കരിസ്മാറ്റിക്‌ കേന്ദ്രങ്ങളില്‍ രോഗശാന്തിക്കും ദുശീലങ്ങളില്‍നിന്നുള്ള മോചനത്തിനുമായുള്ള പ്രാര്‍ത്ഥനകളും പതിവാണ്‌. മുരിങ്ങൂരിലെ ഡിവൈന്‍ റിട്രീറ്റ്‌ സെന്‍റര്‍ സജീവമായി തുടങ്ങിയ കാലം മുതല്‍ മദ്യാപാനത്തിനും മയക്കുമരുന്നിനും അടിമകളായവരെ അവിടെ പ്രാര്‍ത്ഥനക്ക്‌ എത്തിക്കാറുണ്ട്‌. ഭൂരിഭാഗം പേരെയും ബന്ധുക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയും ബലം പ്രയോഗിച്ചുമാണ്‌ കൊണ്ടുപോകുന്നത്‌.

ഒരാഴ്ച്ചത്തെ ധ്യാനം കഴിഞ്ഞാല്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചവരായി പുറത്തിറങ്ങുന്ന ഇക്കൂട്ടര്‍ നാട്ടിലെത്തി പഴയ കള്ളുകുടി കമ്പനിക്കാരെ ഉപദേശിച്ച്‌ നേരെയാക്കാന്‍ ശ്രമിക്കും(ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ ശ്രീനിവാസനെപ്പോലെ).

ഒരു ആത്മാവ്‌ രക്ഷപ്പെട്ടല്ലോ എന്ന്‌ ആശ്വസിച്ചിരിക്കുന്ന നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട്‌ ഇത്തരക്കാര്‍ വൈകാതെ പണ്ടത്തേതിന്‍റെ പിന്നത്തേതാകും. ചുള്ളിക്കാടിന്‍റെ പോസ്റ്റിന്‍റെ ആദ്യ ഭാഗം വായിച്ചപ്പോള്‍ നിശ്ചയ ദാര്‍ഢ്യമാണ്‌ കാണാന്‍ കഴിഞ്ഞത്‌. പക്ഷെ അവസാനത്തെ 'ആ നോക്കാം' എന്ന പ്രയോഗത്തില്‍ ആ നിശ്ചയദാര്‍ഢ്യം ചോര്‍ന്നു പോയി.

ഏതായാലും തീരുമാനത്തിന്‍റെ പാതയില്‍ ഉറച്ചു നില്‍ക്കാനും ഭാവിയിലും ഇത്തരം പൊങ്ങച്ചങ്ങള്‍ സൃഷ്ടിക്കാനും ചുള്ളിക്കാടിന് കഴിയട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

ഒപ്പം ഈ ലിസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന ആരും കടുംകൈ കാണിക്കാതിരിക്കട്ടെ എന്നും ആരുടെയും കുടുംബം കലങ്കാതിരിക്കട്ടെ എന്നും.

Sunday, March 18, 2007

പാക്കിസ്ഥാന്‍ കോച്ച് ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു



കളിയെ കളിയായി കാണാന്‍ ഇന്ത്യക്കാര്‍ മറക്കുന്നോ?
ലോകകപ്പുമായി ബന്ധപ്പെട്ടുള്ള ഇന്നത്തെ പോസ്റ്റില്‍
ബാലു ഉന്നയിച്ച ചോദ്യം ഇതായിരുന്നു.
ഇന്നലത്തെ തോല്‍വിയുടെ പേരില്‍ ഇന്ത്യന്‍ താരങ്ങളുട
നേരെ ഉയരുന്ന പ്രതിഷേധത്തെക്കുറിച്ചാണ് ബാലു പരാമര്‍ശിച്ചത്.

ഇന്ത്യക്കാരെന്നല്ല, ആരും കളിയെ കളിയായി കാണാന്‍ തയാറാകുന്നില്ല എന്നതാണ്
സത്യം. ഈ സാഹചര്യത്തിന്‍റെ ഇരയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍
ബോവ് വൂമര്‍.ഇത് ഏഴുതുന്പോഴും വൂമറുടെ മരണകാരണം ദുരൂഹമാണ്.
ആത്മഹത്യയാണെന്നും ഹൃദയാഘാതമാണെന്നും സൂചനകളുണ്ട്.

എന്തായാലും ഒരു കാര്യം വ്യക്തമാണ്. ലോകകപ്പില്‍ ആദ്യം പുറത്തായ ടീമിന്‍റെ
പരിശീലകന്‍ എന്ന നിലയിലുള്ള അപമാനവും തന്‍റെ രക്തത്തിനുവേണ്ടി ഉയരാനിടയുള്ള
മുറവിളിയെക്കുറിച്ചുള്ള ഭീതിയുമാണ്(ഞെട്ടിപ്പിക്കുന്ന മറ്റെന്തെങ്കിലും വിവരം പുറത്തു വന്നില്ലെങ്കില്‍) ഈ ഇംഗ്ലീഷുകാരന്‍റെ മരണത്തില്‍ കലാശിച്ചത്.

തോല്‍വിയും വിജയവും കായിക ലോകത്ത് സര്‍വസാധാരണമാണ്. തോല്‍വിയുടെ പേരില്‍
ഒരു ജീവന്‍ വില നല്‍കേണ്ടിവരുന്നത് അതി ദാരുണവും

ക്രിക്കറ്റ് ലോകത്തിനൊപ്പം വൂമറുടെ വേര്‍പാടിലുള്ള വേദനയില്‍ പങ്കു ചേരുന്നു.

Saturday, March 10, 2007

ധര്‍മസങ്കടം






ധര്‍മസങ്കടം1

മോഹനേട്ടന്‍റേത്

ഋഷികേശ്‌ മൃത്യുഞ്ജയനെ നേരിട്ട്‌ അറിയിയില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ച്‌ നിങ്ങളില്‍ പലരും കേട്ടിരിക്കും. ഞാന്‍ പറയുന്ന രണ്ടാമത്തെ സംഭവത്തിന് ഋഷികേശിന്‍റ അനുഭവവുമായി ബന്ധമുള്ളതുകൊണ്ട്‌ അത്‌ ഒരിക്കല്‍കൂടി
ആവര്‍ത്തിക്കുകയാണ്‌.
എറണാകുളം ജനറല്‍ ആശുപത്രിയാണ്‌ രംഗം. പതിവുപോലെ ആ തിങ്കളാഴ്ച്ചയും ഔട്ട്‌ പേഷ്യന്‍റ് വിഭാഗത്തില്‍ വന്‍ തിരക്കയിരുന്നു.
രോഗികള്‍ക്ക്‌ ചീട്ട്‌ എഴുതിക്കൊടുക്കുന്ന ജോലി സാധാരണയായി ഏതെങ്കിലും അറ്റന്‍ഡര്‍മാരോ നഴ്സിംഗ്‌ അസിസ്റ്റന്‍റുമാരോ ആണ്‌ ചെയ്യുന്നത്‌. അന്ന്‌
ചീട്ടെഴുതാന്‍ ഇരുന്നത്‌ റിട്ടയര്‍മെന്‍റിന്‍റെ പടിവാതില്‍ക്കല്‍ എത്തിയ മോഹനേട്ടനാണ്‌.
പത്രങ്ങളും മാസികകളും പുസ്തകങ്ങളുമൊക്കെ മുടങ്ങാതെ
വായിക്കുമെങ്കിലും എഴുത്തിന്‍റെ കാര്യത്തില്‍ മോഹനേട്ടന്‍ അത്ര പോര. പിന്നെ അത്യാവശ്യത്തിന്‌ ചില്ലറ എഴുത്തുകുത്തുകള്‍ നടത്തുമെന്നു മാത്രം.
ആ ചില്ലറയുടെ ബലത്തിലാണ്‌ ചീട്ടെഴുതാനും ഇരിക്കുന്നത്‌.
പണ്ടൊക്കെ ചീട്ടെഴുത്ത്‌ വലിയ ബുദ്ധിമുട്ടില്ലാത്ത ജോലിയായിരുന്നെന്നും ഇപ്പോഴത്തെ ഭൂരിഭാഗം പിള്ളേര്‍ക്കും 'കൊനഷ്ട്‌' പേരുകളായതുകൊണ്ട്‌
വെള്ളംകുടിച്ചുപോകുമെന്നും മോഹനേട്ടന്‍ ഇടക്കിടെ പറയാറുണ്ട്‌. എന്തായാലും മൂന്നു മാസംകൂടി തള്ളിനീക്കിയാല്‍ മതിയല്ലോ എന്ന
ആശ്വാസത്തിലായിരുന്നു അദ്ദേഹം.
തിങ്ങളാഴ്ച്ചത്തെ സംഭവത്തിലേക്ക്‌ മടങ്ങിവരാം.
ക്യൂവില്‍ നില്‍ക്കുന്നവര്‍ ഒന്നൊന്നായി കൌണ്ടറിനു മുന്നിലെത്തി
പേരുവിവരം പറഞ്ഞു.
"സുധ രാജന്‍, 32 വയസ്‌"
"കാത്തു ഗോപാലന്‍, 65"
"ബേബി മാത്യു, 45"
"ആരതി വേണുഗോപാല്‍, 9"
മോഹേനേട്ടന്‍ ചീട്ടുകള്‍ ഒന്നൊന്നായി എഴുതിക്കൊണ്ടിരുന്നു.
ക്യൂവില്‍ ഏറെ ആളുകള്‍ ബാക്കിയാണ്‌.
"പൂക്കോയ തങ്ങള്‍, 74 "
"ഋഷികേശ്‌ മൃത്യുഞ്ജയന്‍.............. 32"
മോഹനേട്ടന്‍ ഒരു ഞെട്ടലോടെ തല ഉയര്‍ത്തി.
താടി വളര്‍ത്തിയ ഒരു പുരുഷ രൂപം മുന്നില്‍ നില്‍ക്കുന്നു.
മൊത്തത്തില്‍ ഒരു ഉത്തരാധുനിക ലേ ഔട്ട്‌.
"നോക്കി നില്‍ക്കാതെ പേരു പറയ്‌.... "
മോഹനേട്ടന്‍ തിടുക്കത്തില്‍ പറഞ്ഞു.
"പേരാണ്‌ പറഞ്ഞത്‌. ഋഷികേശ്‌ മൃത്യുഞ്ജയന്‍.... "
"ങ്ഹേ.... ?"
"ഋഷികേശ്‌ മൃത്യുഞ്ജയന്‍"
മോഹനേട്ടന്‍ വീണ്ടും നടുങ്ങി...
ഈശ്വരാ ഇതെന്തൊരു പരീക്ഷണം?
മലയാളം അക്ഷരമാല പഠിച്ച കാലത്തിനുശേഷം അത്യപൂര്‍വമായി
ഉപയോഗിച്ചിട്ടുള്ള അക്ഷരമായണ്‌ . അതുകൊണ്ടുതന്നെ ആ അക്ഷരം
മറ്റു പലരെയുംപോലെ മോഹേനേട്ടനും അത്ര പരിചിതമല്ല. അധികം
ചിന്തിക്കാതെ മോഹനേട്ടന്‍ ചീട്ടില്‍ എഴുതി.
റു...ശി...കാഷ്‌..............
ഇത്രയുമായപ്പോഴാണ്‌ പേരിലെ അടുത്ത കഷണം വലിയൊരു കടമ്പയായി
മോഹനേട്ടനു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌.
മുറു......
ചില നാടകക്കാര്‍ പറയുന്നതുപോലെ മോഹനേട്ടന്‍ മനസില്‍ പറഞ്ഞു.
"ഇല്ല...എനിക്ക്‌ അതിനാവില്ല.... "
മാത്യു എന്ന പേര്‌ പരിചിതമാണ്‌. വീരമൃത്യു, മൃതദേഹം തുടങ്ങിയ വാക്കുകള്‍ പത്രങ്ങളില്‍ കാണാറുണ്ട്‌. അതൊക്കെ എഴുതുന്നത്‌ എങ്ങനെയന്ന്‌ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ മൃത്യുവിനേക്കാള്‍ വലിയൊരു വാക്ക്‌ തന്നെ
വെല്ലുവിളിക്കുന്നു.
സെക്കന്‍റുകള്‍ മുന്നോട്ടു നീങ്ങി. മോഹനേട്ടന്‍ ചീട്ടില്‍ പേനവെച്ച്‌ ആലോചന തുടര്‍ന്നു. ഋഷികേശും ക്യൂവില്‍ അയാള്‍ക്കു പിന്നില്‍ നില്‍ക്കുന്നവരും അസ്വസ്ഥരായിത്തുടങ്ങി.
"ങ്ഹാ വരുന്നു...... "
ആരോ വിളിച്ചിട്ട്‌ എന്ന വ്യാജേന മോഹനേട്ടന്‍ സ്റ്റോര്‍ റൂമിലേക്ക്‌ പാഞ്ഞു. മുഖത്തെയും കഴുത്തിലെയും വിയര്‍പ്പു കണങ്ങള്‍ തുടച്ചുകൊണ്ട്‌ ഈ പ്രതിസസന്ധി എങ്ങനെ പരിഹരിക്കണമെന്ന്‌ ആലോചിച്ചു. പെട്ടെന്നു തന്നെ സുസ്മേരവദനനായി കൗണ്ടറിലേക്ക്‌ മടങ്ങിയെത്തി. ഉത്തരാധുനികന്‍ അപ്പോഴും കൗണ്ടറിനു മുന്നിലുണ്ട്‌.
രണ്ടും കല്‍പ്പിച്ച്‌ മോഹനേട്ടന്‍ ചീട്ടെഴുതി..
തെല്ല്‌ അമര്‍ഷത്തോടെ ഒരു തുണ്ടുകടലാസ്‌ ഋഷികേശിനു കൊടുത്തു.
"ഡോക്ടറുടെ മുറീടെ പുറത്ത്‌ വെയ്റ്റ്‌ ചെയ്യ്‌.
ബാബൂ......ന്ന്‌ പേരു വിളിക്കും.
അപ്പോ കേറി ചെന്നാല്‍ മതി".
ഋഷികേശിന്‍റെ കണ്ണുതള്ളി. ക്യൂവില്‍ കൂട്ടച്ചിരി പടര്‍ന്നു.
"ഇവനെയൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല. പേരിട്ട തന്തയെയും തള്ളയെയും
തെരണ്ടിവാലു കൊണ്ട്‌ തല്ലണം... "
പതിഞ്ഞ ശബ്ദത്തില്‍ മോഹനേട്ടന്‍ പറഞ്ഞുപൂര്‍ത്തിയാക്കും മുമ്പ്‌
ഋഷികേശിന്‍റെ പിന്നില്‍ നിന്നിരുന്ന സ്ത്രീ പേരു പറഞ്ഞു.
"സുജ ഡേവിഡ്‌ 29.
***************************
(മോഹനേട്ടന്‍റെ കഥ പല നാടുകളില്‍ പല രീതിയില്‍ പ്രചരിക്കുന്നുണ്ട്‌.
വേദികളും കഥാപാത്രങ്ങളും മാറുമ്പോള്‍ കഥയിലും ചില ചെറിയ
വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുമുണ്ട്‌. ബാബൂ....ന്ന് വിളിക്കും എന്നത്
സാബൂ...ന്ന് വളിക്കും ശശീ...ന്ന് വിളിക്കും എന്നിങ്ങനെയൊക്കെ
മാറിയിരിക്കുന്നു)

ധര്‍മസങ്കടം 2

സബ് ഇന്‍സ്പെക്ടറുടേത്

പെറ്റി കേസുകളുടെ എണ്ണം തികക്കുന്നതിനായി മാസത്തില്‍ ഒരിക്കലോ രണ്ടു മാസം കൂടുമ്പോഴോ ഒരു രാത്രി ഏറണാകുളം നഗരത്തില്‍ എമ്പാടും പോലീസ്‌ അരിച്ചുപെറുക്കി പരിശോധന നടത്തുന്നത്‌ പതിവാണ്‌.
ഗതാഗത നിയമം ലംഘിച്ചവര്‍, വേശ്യകള്‍, സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയവര്‍ തുടങ്ങി വിവിധ വകുപ്പുകളിലായി കുറെപ്പേരെ പിടികൂടി എണ്ണം തികക്കുകയാണ്‌ കോംപിംഗ്‌ പട്രോള്‍ എന്ന ഓമനപ്പേരുള്ള പരിശോധനയുടെ ലക്ഷ്യം.
മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്കാണ്‌ പോലീസിന്‍റെ ഈ കണക്കു തികക്കല്‍ പരിപാടി പലപ്പോഴും വിനയാകാറുള്ളത്‌. ബാറുകളുടെ പരിസരത്ത്‌ കാത്തുനിന്ന്‌ ഇരകളെ പിടികൂടുന്ന പട്രോള്‍ സംഘങ്ങള്‍ ഏറെയുണ്ട്‌. എത്ര ഫിറ്റായി പുറത്തിറങ്ങുന്നവനും പോലീസിന്‍റെ കെണിയിലകപ്പെടുന്ന നിമിഷം കെട്ടിറങ്ങും. പിന്നെ മെഡിക്കല്‍ പരിശോധനയും പോലീസ്‌ സ്റ്റേഷനിലെ മൂട്ടകടിയുമൊക്കെയായി അന്നത്തെ രാത്രി സീമയുടേതുപോലെ
നിദ്രാവിഹീനമാകും.
ഇങ്ങനെ ഒരു രാത്രിയില്‍ കച്ചേരിപ്പടിക്കു സമീപം മാധവ ഫാര്‍മസി ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുകയാണ്‌ ട്രാഫിക്‌ എസ്‌.ഐ രാമകൃഷ്ണനും(ഒറിജിനല്‍ പേരല്ല കേട്ടോ..) സംഘവും. വിവിധ കുറ്റങ്ങള്‍ക്ക്‌ കുടുങ്ങി ഒട്ടേറെപ്പേര്‍ പരിസരത്തുണ്ട്‌.
ഒരു ഭാഗത്ത്‌ കുറെ പോലീസുകാര്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തുന്നു.
ഇതിനിടെയാണ്‌ എം.ജി. റോഡിലൂടെ പള്‍സര്‍ ബൈക്കില്‍ ഒരു ചെറുപ്പക്കാരന്‍ പാഞ്ഞെത്തിയത്‌. പോലീസ്‌ സംഘം കൈ കാണിച്ചു. ബൈക്ക്‌ നിര്‍ത്തി. യാത്രക്കാരന്‍ ഇറങ്ങി. അയാള്‍ അടുത്തെത്തി ഹെല്‍മെറ്റ്‌ ഊരിയപ്പോള്‍തന്നെ കേസെടുക്കുന്നതിനുള്ള ഒരു വകുപ്പ്‌ എസ്‌.ഐയുടെ മൂക്കിലടിച്ചു.
"താന്‍ മദ്യപിച്ചിട്ടുണ്ട്‌ അല്ലേ.... "
"ഉണ്ട്‌ സാര്‍. ഒരു പാര്‍ട്ടി കഴിഞ്ഞ്‌ വരുന്ന വഴിയാണ്‌"
"ബാക്കി പാര്‍ട്ടി സ്റ്റേഷനില്‍ ചെന്നിട്ടാകാം വണ്ടീടെ ബുക്കും പേപ്പറും എവിടെ?"
"എല്ലാം ഉണ്ട്‌, വീട്ടിലാണ്‌.എടുക്കാന്‍ മറുന്നു പോയി. "
എസ്‌.ഐക്ക്‌ നിയന്ത്രണം വിട്ടു.
"എടുക്കാന്‍ മറന്നുപോയെങ്കില്‍ ഞാന്‍ നിന്‍റെ വീട്ടിപ്പോയി എടുത്തോണ്ടു വരാമെടാ. മൂക്കറ്റം കുടീം കഴിഞ്ഞ്‌ കടലാസില്ലാത്ത ബൈക്കുമായി എറങ്ങിരീക്കുന്നു. എന്താ നിന്‍റെ പേര്‌?"
"സ്റ്റാനിസ്ളാവോസ്‌ ഗ്രിഗോറിയോസ്‌"
""ങ്ഹേ.... ? മലയാളത്തില്‍ പറയെടോ"
"അതേ സാര്‍, എന്‍റെ പേരാണ്‌ പറഞ്ഞത്‌.
സ്റ്റാനിസ്ളാവോസ്‌ ഗ്രിഗോറിയോസ്‌. ഗ്രിഗോറിയോസ്‌ എന്നത്‌ അപ്പന്‍റെ പേരാ"
"ശരി, താന്‍ പൊയ്ക്കൊള്ളൂ"
യുവാവിന്‌ കാര്യം മനസിലായില്ല.
"എന്താ സാര്‍?"
"തന്നോട്‌ പൊക്കോളാനല്ലേ പറഞ്ഞത്‌?"
എസ്‌.ഐ ഇപ്പം വിളിക്കും എന്ന ശങ്കയോയെ സ്റ്റാനിസ്ളാവോസ്‌
സാവധാനം ബൈക്കിനു സമീപത്തേക്ക്‌ നടന്നു.
എസ്‌.ഐ വിളിച്ചില്ല.
ബൈക്കില്‍ കയറിയതും ശരം വിട്ട പോലെ യുവാവ്‌ പറപറന്നു.
എസ്‌.ഐയുടെ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ വാപൊളിച്ച്‌ നില്‍ക്കുകയാണ്‌.
"സര്‍ എന്തു പണിയാണ്‌ ഈ കാണിച്ചത്‌. മൊത്തം വയലേഷനല്ലാരുന്നോ?. കള്ളും കുടിച്ച്‌ കടലാസില്ലാതെ വണ്ടിയോടിച്ചവനെയാ സാര്‍ വെറുതെ വിട്ടത്‌"
ഒരു പോലീസുകാരന്‍ പറഞ്ഞു.
അരിശത്തിന്‍റെ പരകോടിയില്‍ എസ്‌.ഐ പല്ലു
കടിച്ചു ഞെരിക്കുന്നത്‌ പോലീസുകാരന്‌ കേള്‍ക്കമായിരുന്നു.
സമീപത്തിരുന്ന ബൈക്കിന്‍റെ സീറ്റില്‍ വലതു കൈകൊണ്ട്‌
അഞ്ഞിടിച്ചുകൊണ്ട്‌ എസ്‌.ഐ പോലീസുകാരനോടു ചോദിച്ചു.
"ആ--- മോന്‍റെ ------ലെ പേര്‌
എഴുതിയെടുക്കാന്‍ തന്‍റെ ---- വരുമോ?"

Monday, February 12, 2007

ഒടുവില്‍ ഒരു മലയാളി ലോകകപ്പിന്

‍മാന്യമഹാ ക്രിക്കറ്റ്‌ പ്രേമികളെ...
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭൂമിമലയാളത്തില്‍നിന്ന്‌
ഒരു പയ്യന്‍ ലോകകപ്പ്‌ ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരിക്കുന്നു.

ആദ്യംതന്നെ ശ്രാശാന്തിന്‌ അഭിനന്ദനങ്ങള്‍.

കെ.എല്‍ മോഹനവര്‍മയുടെ ക്രിക്കറ്റ്‌ എന്ന നോവല്‍ വായിച്ചപ്പോള്‍ ആവേശം കൊള്ളുകയും വായന കഴിഞ്ഞപ്പം കോട്ടുവാ ഇട്ടുകൊണ്ട്‌ ഇതൊക്കെ എപ്പം നടക്കാനാ...? എന്ന്‌ ചോദിക്കുകയും ചെയ്തവര്‍ ഏറെയാണ്‌.

ഒടുവില്‍ ടിനു യോഹന്നാനെത്തേടി ഇന്ത്യന്‍ ടീമിലേക്ക്‌ വിളി വന്നപ്പോ ഹമ്പട വര്‍മേ... എന്തൊരു ദീര്‍ഘ ദൃഷ്ടി! എന്നു പറഞ്ഞവരെ കുറ്റപ്പെടുത്താനാകുമോ?

ലോംഗ്‌ ജംപില്‍ ഏഷ്യന്‍ റെക്കോര്‍ഡ്‌ സൃഷ്ടിക്കുകയും എട്ടു മിറ്റര്‍ താണ്ടിയ ഇന്ത്യക്കാരനെന്ന ഖ്യാതി മൂന്നു പതിറ്റാണ്ടോളം സ്വന്തമാക്കിവെക്കുകയും ചെയ്ത സാക്ഷാല്‍ ടി.സി യോഹന്നാന്‍റെ മകനല്ലെ, യെവന്‍ കലക്കുമെന്ന്‌ എല്ലാവരും വിധിച്ചത്‌ സ്വാഭാവികം.

എവടെ കലക്കാന്‍? യോഹന്നാന്‍ രണ്ടാമന്‍ വന്ന പോലെ മടങ്ങി.

യോന്നാച്ചന്‍റെ മകനു പറ്റാത്തത്‌ കോതമംഗലത്തുനിന്ന്‌ കൊച്ചിയിലേക്ക്‌ കൂടുമാറിയ, കായികതാരമല്ലാത്ത ശാന്തകുമാരന്‍നായരുടെ മകന്‍ ശ്രീശാന്തിനു പറ്റുമോ എന്ന്‌ കരുതിയവരും കുറവല്ല.

പക്ഷെ, സുരാജ്‌ വെഞ്ഞാറമ്മൂട്‌ പറഞ്ഞതുപോലെ(രാജമാണിക്യത്തിന്‌ പുള്ളിയാണു കേട്ടോ ഇതു പറഞ്ഞുകൊടുത്തത്‌) യെവന്‍ പുലിക്കുട്ടിയായിരുന്നു. മനഃശാസ്ത്രവും ബ്രേക്‌ ഡാന്‍സും അങ്ങനെ പരസ്പര ബന്ധമില്ലാത്ത പല കാര്യങ്ങളിലും പ്രാവീണ്യമുള്ള ശ്രീശാന്ത്‌ വലിയ കുഴപ്പമില്ലാതെ തന്നെ തുടങ്ങി, സാവധാനം ചുവടുറപ്പിച്ചു.

ഇടക്ക്‌ തട്ടുകേടുണ്ടായപ്പോള്‍ വൈക്കത്തപ്പനും കലൂരിലെ അന്തോനീസു പുണ്യാളനും പിന്നെ വാഴ്ത്തപ്പെട്ട ഗ്രെഗ്‌ ചാപ്പലും ഒന്നുപോലെ തുണയായി.

എന്തായാലും ഒടുവില്‍ മോഹനവര്‍മയുടെ നോവലില്‍ വിവരിക്കുന്നതുപോലെ മലയാളികള്‍ക്ക്‌ അഭിമാനിക്കാന്‍ ഒരു ദിവസമുണ്ടായി(ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നാണല്ലോ സുരേഷ്‌ ഗോപി പറഞ്ഞത്‌).

നിര്‍ണായകമായ ഒരു മത്സരത്തിന്‍റെ ഗതി നിയന്ത്രിച്ച്‌ ഒരു മലയാളി ഇന്ത്യയെ വിജയതീരത്ത്‌ എത്തിക്കുന്ന ദിവസം. ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ്‌ പരമ്പരയില്‍ കത്തിക്കയറിയ ശ്രീശാന്ത്‌ മാന്‍ ഓഫ്‌ ദ മാച്ച്‌ ആയപ്പോള്‍ ഇനി ചത്താലും വേണ്ടില്ലെന്ന്‌ പറഞ്ഞ മലയാളികള്‍ അനവധിയാണ്‌.

ദക്ഷിണാഫ്രിക്കയില്‍വെച്ച്‌ പിച്ചില്‍ ബെല്ലി ഡാന്‍സ്‌ ചെയ്തും. ഹാശിം അംല പുറത്തായപ്പോള്‍ മൂക്കത്ത്‌ വിരല്‍വെച്ച്‌ കളിയാക്കിയും വിമര്‍ശനവും കയ്യടിയും നേടിയ ശ്രീശാന്ത്‌ നാട്ടില്‍ മടങ്ങിയെത്തിയശേഷം ലാറയുടെയും കൂട്ടരുടെയും തല്ലുകൊണ്ട്‌ പുളഞ്ഞത്‌ മറക്കാനാവില്ല. ഏകദിനത്തില്‍ നമ്മുടെ പയ്യന്‍റെ കാര്യം അത്ര ആശാവഹമല്ലെന്ന്‌ സാരം.

എതായാലും പയ്യന്‍ ടീമിലെത്തിയല്ലോ എന്ന്‌ ആശ്വസിക്കുന്നവര്‍ ഏറെയാണ്‌. പക്ഷെ അതുകൊണ്ടായില്ലല്ലോ. സഹതാരങ്ങള്‍ക്ക്‌ വെള്ളമെത്തിക്കുക. വിജയാഘോഷത്തിന്‌ നേതൃത്വം കൊടുക്കുക(ശ്രീശാന്ത് ബ്രേക്‌ ഡാന്‍സര്‍ എന്ന നിലയില്‍ ടീമിണ്റ്റെ ആഘോഷകമ്മിറ്റി കണ്‍വീനര്‍ കൂടിയാണെന്ന കാര്യം ഓര്‍ക്കുക) തുടങ്ങിയ ജോലികള്‍ക്കായിരിക്കില്ല ശ്രീശാന്തിനെ ടീമില്‍ എടുത്തതെന്ന്‌ വിശ്വസിക്കാം.

തലേവരയുടെ തിളക്കവും കഠിനാധ്വാനവും ആത്മവിശ്വാസവും(ഇടക്ക്‌ ചില മലയാളിത്തരങ്ങളും) ഒന്നുപോലെയുള്ളവരുടെ ഗണത്തിലാണ്‌ ശ്രീശാന്ത്‌. അതുകൊണ്ട്‌ ഈ പുലിക്കുട്ടി ലോകകപ്പില്‍ പുപ്പുലിയായി മാറുമെന്ന്‌ പ്രതീക്ഷിക്കാം. അങ്ങനെ നടക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കാം.

എന്നിട്ടു വേണം ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഏറ്റവും അധികം മാധ്യമ ശ്രദ്ധ നേടിയ താര ബന്ധുവായ സാവിത്രിദേവിയുടെ(ശ്രീശാന്തിന്‍റെ അമ്മ) മധുര പലഹാര വിതരണം ഒന്നുകൂടി കാണാന്‍



ഇന്ത്യന്‍ ടീം..
രാഹുല്‍ ദ്രാവിഡ്‌(ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍(വൈസ്‌ ക്യാപ്റ്റന്‍), സൌരവ്‌ ഗാംഗുലി, യുവരാജ്‌ സിംഗ്‌, മഹേന്ദ്രസിംഗ്‌ ധോണി, റോബിന്‍ ഉത്തപ്പ, അജിത്‌ അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ്‌, അനില്‍ കുംബ്ളെ, ദിനേശ്‌ കാര്‍ത്തിക്ക്‌, ഇര്‍ഫാന്‍ പഠാന്‍, മുനാഫ്‌ പട്ടേല്‍, വിരേന്ദര്‍ സെവാഗ്‌, എസ്‌. ശ്രീശാന്ത്‌.